ആലപ്പുഴ: കോടികള്‍ ഒഴുക്കിയിട്ടും നഗരത്തിലെ കനാലുകള്‍ ഇന്നും മാലിന്യ കൂമ്പാരം തന്നെ. പോളയും മാലിന്യവും നിറഞ്ഞു കനാലുകള്‍ നഗരത്തിന്റെ ശാപമായി മാറി. വാടക്കനാലും കൊമേഴ്സ്യല്‍ കനാലും എഎസ് കനാലുമടക്കം എല്ലാം ഈ ദുര്‍ഗതി നേരിടുകയാണ്. പോളശല്യമാണ് കനാലിന്റെ ദുര്‍ഗതിക്കു പ്രധാനകാരണം. പോള ഇല്ലാതാക്കാന്‍ കോടികള്‍ മുടക്കി നിരവധി ശ്രമങ്ങള്‍ അധികൃതര്‍ നടത്തിയെങ്കിലും അതെല്ലാം വെള്ളത്തിലായി.
ഇതു കൂടാതെയാണ് കച്ചവടക്കാരും, അറവുശാലക്കാരും മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി കനാലുകളെ മാറ്റിയതുമൂലമുള്ള പ്രശ്നങ്ങള്‍. പോളയും മാലിന്യവും നിറഞ്ഞതോടെ കനാലിലെ ഒഴുക്കും നിലച്ചു. പലഭാഗങ്ങളിലും മാലിന്യങ്ങള്‍ ചീഞ്ഞുനാറുന്നതുമൂലം മൂക്കുപൊത്തേണ്ട അവസ്ഥയാണ്. പരിസരപ്രദേശങ്ങളില്‍ കൊതുകിന്റെ ശല്യവും രൂക്ഷമാണ്. ഇത് ഗുരുതരആരോഗ്യ പ്രതിസന്ധിക്കു കാരണമാക്കുന്നു. കനാലുകളുടെ ഓരത്തെ മരങ്ങളും മരങ്ങളുടെ ചില്ലകളും കനാലിലേക്കു മറിഞ്ഞുവീണാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും അധികൃതര്‍ മാറ്റില്ല. കനാലോരത്തു സ്ഥിതി ചെയ്യുന്ന പല സ്ഥാപനങ്ങളിലെയും മലിനജലം ഒഴുക്കുന്നത് കനാലിലേക്കാണ്.
രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം വരെ കനാലില്‍ ഒഴുക്കുന്നുണ്ട്. കനാലിലേക്കു മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ മുമ്പ് രാത്രികാലങ്ങളിലും മറ്റും ആരോഗ്യവകുപ്പ് അധികൃതര്‍ പട്രോളിങ് നടത്തിയിരുന്നെങ്കിലും പിന്നീട് അത് ഇല്ലാതായി. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കനാല്സംരക്ഷണത്തിനായി കനാല്‍ മാനേജുമെന്റ് സൊസൈറ്റി രൂപീകരിച്ചെങ്കിലും അതിന്റെ പ്രവര്‍ത്തനം കടലാസിലാണ്.
നഗരസഭയും എംഎല്‍എയും എംപിയുമെല്ലാം കനാല്‍ നവീകരണ പദ്ധതികളുമായി പലതവണ എത്തിയെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ഏറെ വിനോദസഞ്ചാരികള്‍ കടന്നുവരുന്ന പ്രദേശമാണ് ആലപ്പുഴ നഗരം. വിദേശ ടൂറിസ്റ്റുകള്‍പോലും മാലിന്യനിക്ഷേപത്തേയും ദുര്‍ഗന്ധത്തേയും കുറിച്ച് ആക്ഷേപമുന്നയിക്കുന്നുണ്ട്. ഇതിനിടെ കനാലിന്റെ സ്ഥിരം സംരക്ഷണചുമതല ഏറ്റെടുക്കാന്‍ കനാലോരത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളടക്കമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ തയാറായി മുന്നോട്ടുവന്നെങ്കിലും പിന്നീട് യാതൊരു പ്രവര്‍ത്തനങ്ങളും നടന്നില്ല.
ഇങ്ങനെ തയാറായവരെ ഉള്‍പ്പെടുത്തി പ്രത്യേകയോഗം മുമ്പ് വിളിച്ചുചേര്‍ത്തെങ്കിലും പിന്നീട് ഒന്നും ഉണ്ടായില്ല. ജനപ്രതിനിധികളുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും കറവപശുവായി മാറി കനാലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: