ഡിസംബര്‍ 10 ഗീതാദിനം
ആജാനേയാശ്വങ്ങളെക്കെട്ടിയ അര്‍ജ്ജുനന്റെ തേര് അതിവേഗം കുരുക്ഷേത്രത്തിലേക്ക് പാഞ്ഞു. ആ കറുകറുമ്പന് മുടി നെറുകയില്‍ കെട്ടിവച്ച്, അതിന്മേല് നിറന്ന പീലികള്‍ നിരക്കവേ കുത്തി, വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ നാസികയോടെ, ഭക്തനു കരുണയും ഗേപികമാര്ക്ക് പ്രണയവും എതിരിടുന്നോര്ക്ക് ഭയങ്കരത്വവും തോന്നിക്കുന്ന കണ്ണുകളുമായി മനസ്സുപോലെ പായുന്ന കുതിരകളെ കെട്ടിയ തേരുപായിച്ച് കുരുക്ഷേത്രത്തിലേക്കെത്തിക്കൊണ്ടിരുന്ന ശ്രീകൃഷ്ണന് വിജിഗീഷുവായ അര്‍ജ്ജുനന്റെ വീര്യത്തിന് മകുടം ചാര്‍ത്തിയ സാരഥിയായി പ്രശോഭിച്ചു.
കുരുക്ഷേത്രയുദ്ധഭൂമിയില്‍ സേനകള്‍ അഭിമുഖമായി നിലയുറപ്പിച്ചിരിക്കുന്നു. ഭീഷ്മന്‍ കാലചക്രഗതിയെ വേണ്ടവണ്ണം കണ്ടുകൊണ്ടിരുന്ന പിതാമഹനാണ്. കാലം സൃഷ്ടിക്കുന്നു, കാലം സംഹരിക്കുന്നു, സംഹരിക്കുന്ന കാലത്തെ സംഹരിക്കുന്നതും കാലമാണ്. കാലം ശുഭാശുഭങ്ങളെ സൃഷ്ടിക്കുന്നു. അവയെ സൃഷ്ടിച്ചിട്ട് സംഹരിക്കുന്നതും കാലം. എല്ലാം ഉറങ്ങുമ്പോഴും കാലം ഉണര്‍ന്നിരിക്കുന്നു. എല്ലാറ്റിലും കാലം സമയംതെറ്റാതെ നടക്കുന്നു. എല്ലാം കാലകൃതം.
ത്രികാലജ്ഞാനിയായ ആ പിതാമഹന് തന്റെ മുന്നില്‍ക്കണ്ട ആ പാര്‍ത്ഥസാരഥിക്ക് സ്വാഗതമോതുംവണ്ണം തന്റെ ശംഖ് നീട്ടിവിളിച്ചു. ഭീഷ്മാചാര്യന്റെ ശംഖദ്ധ്വനിക്ക് മറുപടിയെന്നവണ്ണം കൃഷ്ണന് തന്റെ പാഞ്ചജന്യം മുഴക്കി; തുടര്‍ന്ന് അര്ജ്ജുനന് തന്റെ ദേവദത്തവും.
ആയുധമെടുത്തു യുദ്ധംചെയ്യില്ലെന്നും സാരഥിയായിരിക്കാമെന്നും നിശ്ചയിച്ചുറച്ച കൃഷ്ണനാണ് പാണ്ഡവപക്ഷത്തുനിന്നുകൊണ്ട് ആദ്യമായി ശംഖുവിളിച്ചത്. അനിവാര്യമായ യുദ്ധത്തിന്റെ ആവേശത്തില്‍നിന്ന് ഉടലെടുത്ത അദമ്യതയാണോ അതിന്റെ പിന്നിലെന്നറിയില്ല. ഒന്നോര്‍ക്കാം, ശംഖ് ആയുധമല്ലല്ലൊ! കൃഷ്ണന്റെ ശംഖനാദം എതിര്‍പക്ഷത്തിന്റെ വിജയഭേരിയെന്ന് ദുര്യോധനന് തോന്നിയിട്ട് അത് അയാളില്‍ ഞെട്ടലുണ്ടാക്കി. ആ ശംഖനാദത്താല്ത്തന്നെ ദുര്യോധനാദികള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. അലൗകികങ്ങളായ പാഞ്ചജന്യത്തിന്റെയും ദേവദത്തത്തിന്റെയും നാദങ്ങള്‍ പശ്യന്തിയും മദ്ധ്യമയും വൈഖരിയും കടന്ന് ചക്രവാളങ്ങളെ പിന്നിലാക്കി കാലാന്തരത്തിലേക്ക് നീണ്ടുപോയി. ഹാ! എന്തൊരു തുടക്കം!
അര്ജ്ജുനന് തേര്‍ത്തട്ടില്‍നിന്ന് വില്ലുയര്‍ത്തിപ്പിടിച്ച് ആ ഗാണ്ഡീവപ്രഭകൊണ്ട് ശത്രുക്കളില്‍ ഞെട്ടലുണ്ടാക്കി. അയാളുടെ പുരികമദ്ധ്യത്തില്നിന്ന് ജയപരാശക്തിയുടെ വീര്യം തിളങ്ങി. ശ്രേയസ്കരമെന്ന് കരുതപ്പെട്ട കര്‍മ്മത്തിന്റെ തെളിമയില്‍ വിരിഞ്ഞ ആര്യഭാവം അയാളില്‍ കാണപ്പെട്ടു. മുച്ചൂടും മുടിക്കപ്പെടേണ്ട ശത്രുപക്ഷത്തോടുള്ള വിധ്വംസകത്വര, തന്റെ സ്വര്‍ഗപ്രാപ്തി, സത്കീര്‍ത്തി എന്നീ സാത്വികമോഹലക്ഷ്യങ്ങളോടെ ഉരുക്കു ഭുജദണ്ഡങ്ങളില് രജോഗുണത്താല്‍ തെളിഞ്ഞ ക്ഷാത്രവീര്യം. ലക്ഷ്യത്തില്‍മാത്രം തറയ്ക്കുന്ന നൈശിത്യമേറിയ ദൃഷ്ടികള്‍. ആത്യന്തികമായി നൈരന്തര്യമുള്ള വിജയാനുഗൃഹീതത്വം. സന്മനസ്സോടെയുള്ള കൃഷ്ണഭക്തിയില്‍ നിറവാര്‍ന്ന ചാരിതാര്‍ത്ഥ്യം, വിശ്വാസം.
എല്ലാമുള്‍ക്കൊണ്ട് വീര്യത്തിന്റെ ഗൗരീശൃംഗംപോലെ തേര്‍ത്തട്ടില്‍നിന്ന് അര്ജ്ജുനന് എതിര്‍പക്ഷത്തെ ഒന്നു നോക്കിക്കണ്ടു. തന്റെ അഭീഷ്ടംപോലെ സാരഥിയാല്‍ നിറുത്തപ്പെട്ട ”സേനയോരുഭയോര്മദ്ധ്യ”ത്തില്‍ നിന്ന്. അടുത്ത നിമിഷങ്ങള്‍ അര്‍ജ്ജുനന്റെ മനോവിഹായസ്സിന്റെ പ്രകാശങ്ങളെ പെട്ടെന്നു മറച്ചു. ആവിഷ്ടമായ തമോഗുണത്തോടൊപ്പം മോഹത്തിന്റെ കാര്‍മേഘങ്ങള്‍ ഇരച്ചുകയറി. മണ്ണിനുവേണ്ടി, കുലത്തിനുവേണ്ടി, ധര്‍മ്മത്തിനുവേണ്ടി, ലോകസുഖത്തിനുവേണ്ടി, സാരഥിയായ ഭഗവാന് തെളിച്ച തേരിലേറി താന്‍ എത്തിയിരിക്കുന്നു. ഇനി യുദ്ധം ചെയ്യണം. ഗുരുഭൂതന്മാരെയും ഉറ്റവരെയും കൊന്നൊടുക്കണം, മഹാപാപം ചെയ്യണം.
”സേനയോരുഭയോര്‍ മദ്ധ്യേ!” ഇരുസൈന്യങ്ങളുടെയും മദ്ധ്യത്തില്‍, യുദ്ധത്തിന്റെ ത്വരപൂണ്ട, യുദ്ധമെന്ന അനിവാര്യതയൊരുക്കിയ കുരുക്ഷേത്രത്തിന്റെ മദ്ധ്യത്തില്‍, ജീവിതമേല്പിച്ച കര്മ്മക്ഷേത്രത്തിന്റെ മദ്ധ്യത്തില്‍, ധര്‍മ്മാധര്‍മ്മങ്ങളുടെ മദ്ധ്യത്തില്‍ എത്തിച്ചേര്‍ന്ന ശ്വേതാശ്വരഥിയായ കൃഷ്ണന്; തൊട്ടുപിന്നില്‍ കര്‍മ്മോത്സുകനായ വിജയന്!
എല്ലാവിധ ദ്വന്ദ്വഭാവങ്ങളുടെയും മദ്ധ്യത്തില്‍ കുടികൊണ്ട് പ്രപഞ്ചവിധാനങ്ങളെ മനസ്സിനിണങ്ങുന്ന തരത്തില്‍ ലീലയിലാഴ്ത്തുന്ന കേവലമായ കാരണശക്തിയുടെ സ്ഥാനം; അതാണ് മദ്ധ്യം -ഉഭയോര്മദ്ധ്യം. അവിടെനിന്ന് പ്രതിഭാസങ്ങളാരംഭിക്കുന്നു. ചലനത്തിന്റെ, വികാസത്തിന്റെ, പ്രകാശത്തിന്റെ, കാലത്തിന്റെ, പിണ്ഡത്തിന്റെ അങ്ങനെ സകലവിധ പരിണാമ, വിവര്ത്ത, വികാരങ്ങളുടെ അവിരാമമായ പ്രാതിഭാസിക നടനമാരംഭിക്കുന്നു.
ആ മദ്ധ്യം ഒന്നിന്റെയും, രണ്ടുകളിലൊന്നിന്റെയും, ഗുണം തീണ്ടാത്ത കേവലമായ ശുദ്ധസത്യാവസ്ഥയാണ്. അവിടെനിന്നുവേണം ജയമോ പരാജയമോ, ധര്‍മ്മമോ അധര്‍മ്മമോ ഏറ്റുവാങ്ങാന്‍. പെട്ടെന്നാണ് വിപരീതദിശയിലേക്കൊരു തിരിച്ചടി അര്ജ്ജുനനുണ്ടായത്. ധീരതയുടെയും നിശ്ചയധാര്‍ഢ്യത്തിന്റെയും കഠിനശില ഉരുകിയയഞ്ഞു. അത് മൃദുവായി. ഘോരയുദ്ധത്തില്‍ മൃദുത്വത്തിന് സ്ഥാനമില്ല. ആ മൃദുത്വം ബന്ധുകൃപാരൂപത്തില് അര്‍ജ്ജുനന്റെ മനസ്സിലേക്ക് ഇടിച്ചുകയറി. അത് സൃഷ്ടിച്ചത് വിഷാദവും ജാഡ്യത്വവുമായിരുന്നു. അവ രണ്ടുമാകട്ടെ ക്ഷാത്രത്തെ തുടച്ചുനീക്കിയിടത്തു കടന്നുകൂടിയ തമസ്സിന്റെ ജന്യഭാവങ്ങളുമായിരുന്നു. അപ്പോള്‍ വിളിച്ചുപറഞ്ഞു,- ”കൃഷ്ണാ! എന്റെ ശരീരഭാഗങ്ങള്‍ തളരുന്നു. മുഖം വരളുന്നു. ഗാണ്ഡീവം കൈയില്‍നിന്നു വഴുതിപ്പോകുന്നു.
ത്വക്ക് എരിപൊരികൊള്ളുന്നു. എനിക്ക് നില്ക്കാന്പോലും ആവതില്ലാതെയാകുന്നു. മനസ്സാകട്ടെ ഭ്രമിക്കുന്നതുപോലെ. ഞാന്‍ വിപരീതങ്ങളായ ലക്ഷണങ്ങള്‍ കാണുന്നു. ആര്‍ക്കുവേണ്ടിയാണോ ഈ രാജ്യവും സുഖാനുഭൂതികള്‍ തരുന്ന സാമഗ്രികളും നേടാനാഗ്രഹിക്കുന്നത് ആ ബന്ധുജനങ്ങളെയും ഗുരുക്കന്മാരെയും വധിച്ചിട്ട് ഏതു ശ്രേയസ്സാണ് തങ്ങള്‍ പാണ്ഡവര്‍ക്ക് ലഭിക്കുക! ഞാന്‍ വിജയം ആഗ്രഹിക്കുന്നില്ല. രാജ്യത്തെക്കൊണ്ടോ സുഖങ്ങളെക്കൊണ്ടോ ജീവിതംകൊണ്ടുതന്നയോ എന്താണ് കാര്യം? അവര്‍ എന്നെ കൊല്ലാന്‍ വന്നവരാകട്ടെ, എന്നിരുന്നാലും ഞാന്‍ അവരെ കൊല്ലാന്‍ ആഗ്രഹിക്കുന്നില്ല. ധാര്‍ത്തരാഷ്ട്രന്മാരായ (രാഷ്ടത്തെ അന്യായമായി പിടിച്ചുവച്ചിരിക്കുന്നവര്) ഈ ആതതായികളെ കൊന്നിട്ട് ആ പാപംകൂടി ഞാന്‍ ഏല്ക്കേണമോ?”
(പാണ്ഡവര്‍ക്കുവേണ്ടി കൗരവസഭയിലേക്ക് വിരാടരാജാവയച്ച ബ്രാഹ്മണദൂതന്‍ കൗരവസഭയിലെത്തി ദൂതറിയിച്ചശേഷം ധൃതരാഷ്ട്രരെ കണ്ടു. പാണ്ഡവരോട് സ്നേഹം പ്രകടിപ്പിച്ച ധൃതരാഷ്ട്രര്‍ തിരിച്ച് വിരാടരാജ്യത്തേക്ക് ദൂതനെ അയക്കാമെന്നേറ്റപ്രകാരം സഞ്ജയനെ അയച്ചു. വിരാടരാജ്യത്തുവച്ച് ധര്‍മ്മപുത്രനോട് ധൃതരാഷ്ട്ര സന്ദേശമറിയിച്ച സഞ്ജയന് ബന്ധുഹത്യ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടു. സഞ്ജയന് ധര്‍മ്മപുത്രനോടു പറഞ്ഞ അതേ ഭയാശങ്കകളാണ് അര്ജ്ജുനന് പടമദ്ധ്യത്തില്വച്ച് കൃഷ്ണനോട് പറഞ്ഞ് വിലപിക്കുന്നത്. (മഹാഭാരതം-ഉദ്യോഗപര്ഡവ്വം).
പാരവശ്യം അര്‍ജ്ജുനനെക്കൊണ്ട് പലതും പറയിപ്പിച്ചു. ശോകപരവശനായി അമ്പും വില്ലും താഴെവച്ച് അര്ജ്ജുനന് തേര്‍ത്തട്ടില്‍ ഇരുന്നുപോയി. സര്വശ്രേയസ്കരമായി കരുതിപ്പോന്ന ഗാണ്ഡീവവും ഒരിക്കലും ശരമൊടുങ്ങാത്ത ആവനാഴിയും താന്‍ ഇതേവരെ നിലത്തെറിഞ്ഞിട്ടില്ല. തന്റെ ജന്മത്തേക്കാളും ഖ്യാതിയേക്കാളും താന്‍ വിലമതിച്ചുപോന്ന അവ രണ്ടിലേക്കും നോക്കി അര്ജ്ജുനന് തരളിതനായി ഇരുന്നു.
താന്‍ ഇന്നേവരെ ധീരതയ്ക്കുമാത്രമേ അടിമയായിരുന്നിട്ടുള്ളു; പലപ്പോഴും അതിരുകടന്ന, അക്ഷീണമായ അഭ്യാസങ്ങളുടെയും. തന്നെക്കണ്ടു ലോകം മുഴുവനും അസൂയപൂണ്ടു. ശത്രുക്കള്‍ക്ക് ഭീതിയുടെ ജ്വരം വിട്ടുമാറിയിരുന്നില്ല. ദ്രോണാചാര്യര്‍ തന്റെ കീര്‍ത്തിയുടെ തിളക്കത്തിനുവേണ്ടി ആ പാവം ഏകലവ്യനോട് ദ്രോഹം പോലും ചെയ്തു. കാലത്തിന്റെ ചക്രഗതിയില്‍ എന്നും അര്ജ്ജുനനാകണം ഒന്നാമനെന്നുള്ള ആചാര്യന്റെ മോഹത്തിനും ഒരുപക്ഷെ ദുരഭിമാനത്തിനും കടുകട്ടിയായിരുന്നിരിക്കണം. നിശ്ശബ്ദ ശ്രദ്ധാലുവായിരുന്ന ഭീഷ്മപിതാമഹനും അര്‍ജ്ജുനന്റെ ഞാണൊലികേട്ടു രോമാഞ്ചമണിഞ്ഞിരുന്നുവത്രെ. ആ അര്ജ്ജുനന് ഇന്നിതാ തന്റെ വ്യക്തിത്വത്തെ അവസാദനം ചെയ്യുന്നു. ആ അര്ജ്ജുനന് ഭ്രമം ബാധിച്ചിരിക്കുന്നു.
അനന്തരം അര്ജ്ജുനന് ബുദ്ധിഭ്രമത്തില്നിന്ന് വിഷാദത്തിലേക്ക് കടന്നു. എങ്കിലും തന്റെ പുരുഷത്വവും ശ്രേഷ്ഠഗുണസമ്പന്നതയുംകൊണ്ട് അതിനെ പെട്ടെന്ന് അതിജീവിച്ചു. മൗഢ്യത്തെ വീര്യംകൊണ്ട് അതിശയിച്ചു. ഏതു വിഷയത്തിന്മേല് ഒരാള്‍ക്ക് തീവ്രമായ വിഷാദമുണ്ടാകുന്നുവോ അത് ആ വിഷയത്തെ സംബന്ധിച്ച ലക്ഷ്യപ്രാപ്തിക്കുള്ള ശ്രമത്തിനു കരുത്തും ഏകാഗ്രതയും പ്രദാനം ചെയ്യുന്നു. അയാള്‍ ആത്മോദ്ധാരണത്തിനു തക്കവണ്ണം പ്രബലനാകുന്നു. അതിനു പ്രചോദകമായി സാരഥി വെളിപ്പെടുത്തിയ ആര്ദ്ധമായ പരിഹാസം; ശ്രദ്ധേയവും വിചിന്തിതവും സാരോപദേശപരവുമായ ക്ലൈബ്യം, അനാര്യജുഷ്ടം, അസ്വര്‍ഗ്യം, അകീര്‍ത്തികരം എന്നീ വാക്കുകളെക്കൊണ്ട് സ്വബോധത്തിന്റെ തെളിവിലേക്ക് തന്നെത്തന്നെ നയിക്കുവാന്‍ അര്ജ്ജുനന് കഴിയുകയും ചെയ്തു. ആ കൃഷ്ണവാക്കുകള്‍ തല്ക്കാലം ഉചിതങ്ങളായി പരിണമിച്ചു. അവ രക്ഷാമാര്ഗങ്ങളായി. ആ വാക്കുകള്‍ അഭിമാനിക്ക് അസഹ്യമായ ശരവര്ഷങ്ങളായിരുന്നു. മോഹാവിഷ്ടമായ അധഃപതനത്തില്നിന്ന് മോചിതനായി ഉല്‍ക്കൃഷ്ടമായ ധര്‍മ്മചിന്തയിലൂടെ ഉണര്‍ന്ന് സോത്സാഹവാനാകാന് അര്ജ്ജുനന് അനന്തരം പ്രേരിതനായി.
വിഷാദാന്ധകാരത്തിലേക്ക് വെളിച്ചം വിതറിയ സാരഥിയോട് പിന്നെയും സംശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ചോദിച്ചുകൊണ്ടിരുന്നു. ധര്‍മ്മമെന്ന വിഷയത്തിന്റെ ബഹുശാഖാമാര്ഗങ്ങളില് വഴിയറിയാതെ താന്‍ സമ്മൂഢനായിരിക്കുന്നു. യുദ്ധം ജയിച്ചിട്ട് രാജ്യം കൈവന്നാല്‍, ഗുരുജനങ്ങളെപ്പോലും കൊന്നുനേടിയ സൗഭാഗ്യങ്ങളില്‍ നിന്നുകൊണ്ട് ഗുരുഹത്യയുടെ പാപഫലം ഭക്ഷിക്കണം. ചക്രവര്ത്തിത്വംകൊണ്ടു ലഭിക്കുന്ന എല്ലാ സുഖങ്ങള്‍ക്കും ചോരയുടെ മണമുണ്ടാകും. അതല്ല; യുദ്ധത്തില്‍ മരിച്ച് വീരസ്വര്‍ഗം പ്രാപിച്ചാലോ; അവിടെയും ശോകം വിട്ടൊഴിയുകയില്ല. താഴേക്ക് നോക്കുമ്പോള്‍ നിരാശ്രയരായ മാതാക്കളും സഹോദരിമാരും സ്വന്തം കുഞ്ഞുങ്ങളും നിരാലംബരായി കരയുന്നത് കാണേണ്ടിവരും.
മഹാദുരന്തങ്ങളായി മാറിയ കര്‍മ്മഫലങ്ങളുടെ ഓരോന്നിന്റെയും അരങ്ങേറ്റം! ഹാ കഷ്ടം! യുദ്ധം ചെയ്യേണമോ? അതോ ചെയ്യാതിരിക്കേണമോ? അതോ ഇതികര്ത്തവ്യതാമൂഢത്വത്തിന്റെ പടച്ചട്ടയണിഞ്ഞ് വരാന്‍പോകുന്ന കാലത്തിന്റെ ഇടനാഴിയില്‍ പരിഹാസ്യനായി, ഒന്നും ചെയ്യാതെ നില്ക്കേണമോ? ജീവിച്ചിരിക്കിലും മരിച്ചവനാകേണമോ? കൃഷ്ണാ, സാരഥേ! എനിക്ക് ശ്രേയസ്കാരമായത് ഏതാണെന്ന് അങ്ങ് പറഞ്ഞുതന്നാലും. ശിഷ്യസ്തേഹം ശാധി മാം ത്വാം പ്രപന്നം. ഞാന്‍ അങ്ങയുടെ ശിഷ്യനാകുന്നു. അങ്ങയെ ശരണം പ്രാപിക്കുന്ന ഈയുള്ളവനെ അവിടന്ന് രക്ഷിച്ചാലും.
അര്ജ്ജുനന് ശരണാര്‍ത്ഥിയായി. അര്‍ത്ഥിതന്‍ സര്വ്വോല്ക്കൃഷ്ടനായ ശരണദാതാവാണ്. ശരണിയെ രക്ഷിക്കയെന്നത് ആ സാരഥിയുടെ ജീവിതചര്യയുമാണ്. പാര്‍ത്ഥസാരഥി ആ വിഷാദിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഒന്നു ചിരിച്ചു. അര്‍ജ്ജുനന്റെ ശോകത്തില്‍നിന്ന്, സാരഥിയുടെ ആ മൃദുഹാസത്തില്നിന്ന് അനന്തരം ഗീത ആരംഭിച്ചു.
അശോച്യാനന്വശോചസ്ത്വം…
എല്ലാവരുടെയും ശോകത്തെ അകറ്റുന്ന ആ ഭഗവദ്ഗീതാമൃതം അര്ത്ഥികള്ക്കെല്ലാം പ്രേയസ്സും ശ്രേയസ്സും നല്കട്ടെ. അവിരാമമായ ജീവിതവിജയം നല്കട്ടെ. കര്‍മോത്സുകതയുടെയും കര്‍മകുശലതയുടെയും ആ മഹാസന്ദേശത്തിന് നമസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: