ഒന്നും നമ്മുടെ കൈകളിലല്ല എന്നു വിചാരിക്കുന്നത് വിനയം. എന്നെ വെല്ലാനാരുമില്ല എന്നു വിചാരിക്കുന്നത് അഹന്ത. വിനയത്തിന് ജയമുണ്ടാകുന്നു. അഹന്തയ്ക്ക് പ്രഹരമേല്‍ക്കുന്നു.
പുരാണേതിഹാസങ്ങളില്‍ അഹന്തയാല്‍ നാശം സംഭവിച്ചവരുടെ കഥകള്‍ ധാരാളം ചിത്രീകരിച്ചിട്ടുണ്ട്. രാമായണത്തില്‍ രാവണന്, മഹാഭാരതത്തില്‍ ദുര്യോധനന്, ഹിരണ്യകശിപു, നരകാസുരന്, ശൂരപദ്മാസുരന്‍ ഇവരൊക്കെ അഹന്തയുടെ രൂപങ്ങളാണ്. ഇവരുടേത് ദാരുണാന്ത്യമായിരുന്നുവെന്ന് ചിത്രീകരിച്ച് ഹിന്ദുമതം അഹങ്കാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഞാന്‍ എന്ന ഭാവം ഒരാള്‍ക്ക് എപ്പോഴുണ്ടാകുന്നുവോ അപ്പോഴയാള് നാശത്തിലേക്ക് നീങ്ങുന്നു.
എന്റെ ഒരു ചിരകാലസുഹൃത്തിന്റെ ജീവിതം കുറച്ചു ദാരിദ്ര്യത്തിലായിരുന്നു. അയാള്‍ വളരെ പരിശ്രമിച്ചും കടംവാങ്ങിയുമൊക്കെ കുറച്ചു രൂപ സംഘടിപ്പിച്ച് ഒരു സിനിമ തയ്യാറാക്കി. കഥ, തിരക്കഥ, സംവിധാനം എല്ലാം അയാള്‍ ഒറ്റയ്ക്കായിരുന്നു നിര്‍വഹിച്ചത്. ചിത്രം റിലീസ് ചെയ്തപ്പോള്‍ അതൊരു സൂപ്പര്‍ഹിറ്റായി മാറി. അതിന്റെ ലഹരിയില്‍ അയാള്‍ മതിമറന്നു. നാലഞ്ചു ചിത്രങ്ങള്‍ ഉടന്‍തന്നെ ചിത്രീകരിക്കാന്‍ പോകുന്നതായി അയാള്‍ അറിയിച്ചു. ചില നിര്‍മാതാക്കള്‍ അയാളെ സമീപിച്ച് ഞങ്ങള്‍ ചിത്രങ്ങള്‍ വാങ്ങിക്കോളാമെന്നും നടീനടന്മാര് ആരൊക്കെയാണെന്നും തിരക്കി. അവരുടെ ചോദ്യം അയാള്‍ക്കിഷ്ടപ്പെട്ടില്ല. എല്ലാം ഞാന്‍ തന്നെയാണ് തീരുമാനിക്കുന്നത്. എന്റെ പേരിലാണ് ചിത്രം വരുന്നത്. നടീനടന്മാരെക്കുറിച്ചു തിരക്കേണ്ട ആവശ്യമില്ല. താല്പര്യമുണ്ടെങ്കില് മാത്രം കരാര്‍ ഒപ്പുവച്ചാല്‍ മതി എന്ന് ദേഷ്യത്തില്‍ പറഞ്ഞു.
ഒരിക്കല്‍ ഞാന്‍ അയാളെ കണ്ടപ്പോള്‍ എന്റെ എല്ലാ ചിത്രവും ഞാന്‍ സൂപ്പര്‍ ഹിറ്റാക്കിത്തരാം. ഇപ്പോള്‍ എന്റെ ചിത്രമെന്നുപറഞ്ഞ് എന്ത് എടുത്താലും അത് വിജയിക്കുമെന്നുറപ്പാണ് എന്നൊക്കെ എന്നോട് ആത്മപ്രശംസ നടത്തി. പക്ഷേ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ എല്ലാം ഒന്നിനൊന്ന് പരാജയപ്പെട്ടു. ഇപ്പോഴും അയാള്‍ കഷ്ടപ്പെടുന്നു.
അതുപോലെ എന്റെ വേറൊരു സുഹൃത്തും തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആളാണ്. ഭാഗ്യത്താല്‍ നേടിയ വിജയങ്ങളില്‍ ഗര്‍വിഷ്ഠനും ആത്മപ്രശംസകനുമാണ് അദ്ദേഹവും. അഹങ്കാരികള്ക്കുള്ള അന്ത്യംതന്നെയാണ് അയാള്‍ക്ക് സംഭവിച്ചത്. അഹന്തയ്ക്കുമേല്‍ പ്രഹരമേല്ക്കുമ്പോള് മാത്രമാണ് വിനയത്തിന്റെ കണ്ണുതുറക്കുന്നത്.
ഒരു സമ്മേളനത്തിന് ഞാന്‍ പോയിരുന്നു. അവിടെ ധാരാളം പണ്ഡിതന്മാരും സാഹിത്യകാരന്മാരും അതിഥികളായെത്തിയിരുന്നു. പ്രസംഗകരില്‍ ഒരു അല്പജ്ഞാനി മറ്റുള്ളവരെ വിമര്‍ശിച്ച് അഹന്തയോടെ സംസാരിച്ചു. ഒടുവില്‍ തനിയേ എന്നെ കണ്ടപ്പോള്‍ തന്റെ പ്രസംഗമെങ്ങനെയുണ്ടായിരുന്നുവെന്നയാള് തിരക്കി. ഒരു കുഞ്ഞ് പറയുന്നതുപോലെ എനിക്കു തോന്നി എന്നു മറുപടി പറയേണ്ടിവന്നു. വളരെ നയത്തിലും ദ്വയാര്‍ത്ഥത്തിലും ഞാന്‍ നീരസം പ്രകടമാക്കി. പല കവിയരങ്ങുകളിലും ഇതുപോലുള്ള ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സാഹിത്യജ്ഞാനമോ വാസനയോ തൊട്ടുതീണ്ടിയിട്ടില്ലാത്ത പലരും അരങ്ങില്‍ വാചാലരാകും. എന്റെ ഗാനങ്ങളുടെ അര്‍ത്ഥമറിയാതെ പലരും എന്നെ വിമര്‍ശിച്ച് ആത്മസംതൃപ്തി നേടാറുണ്ട്. ഞാന്‍ ആ സന്ദര്‍ഭങ്ങളില്‍ പ്രഹരമേല്പ്പിച്ചവരെ വേദനിപ്പിക്കാതെ വളരെ ശാന്തനായിരിക്കും.
അതിന് കാരണം കൃപാനന്ദവാര്യരുടെ ഒരു കഥയാണ്.
ഒരാന കുളി കഴിഞ്ഞ് വൃത്തിയോടെ നടന്നുവരുമ്പോള്‍ ഒരു ഇടുങ്ങിയ പാലത്തിനരുകില്വച്ച് ഒരു പന്നി ചെളിപുരണ്ട ദേഹവുമായി വരുന്നതുകണ്ടു. ആന പന്നിക്ക് പോകുന്നതിനായി വഴിയില്‍ മാറിനിന്നു. പാലം കടന്നുപോയ പന്നി, അടുത്തുകണ്ട വേറൊരു പന്നിയോട് ഇങ്ങനെ പറഞ്ഞു ചിരിച്ചു.
കണ്ടോ ആ ആന എന്നെക്കണ്ട് ഭയന്ന് വഴിമാറിത്തന്നത്?
ഇത് കേട്ടുനിന്ന വേറൊരാന ഈ ആനയോട് പന്നി പറഞ്ഞത് സത്യമാണോ എന്നന്വേഷിച്ചു. ആന ഇപ്രകാരം പറഞ്ഞു:
പന്നിയുടെ ദേഹത്തെ ചെളി എന്നില്‍ പുരളാതിരിക്കാന്‍ ഞാന്‍ മാറി നിന്നതാണ്. ഞാന്‍ ഒന്നു ചവുട്ടിയാല്‍ അവന്റെ പൊടിപോലും കാണില്ല. പക്ഷേ എന്റെ കാലല്ലേ ചെളിയാവുക?
അഹംഭാവത്താല്‍ നാശം സംഭവിച്ച രാഷ്ട്രീയ നേതാക്കളുണ്ട്. അഭിനേതാക്കളുണ്ട്. ധനികരുണ്ട്. വിനയം കാരണം തോല്‍വികളില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍ ധാരാളം പേരുണ്ട്.
മഹാഭാരതത്തില്‍ എനിക്കറിയാവുന്ന കഥ:
ഭഗവാന് ശ്രീകൃഷ്ണന് ഉറങ്ങിക്കിടക്കുമ്പോള്‍ സഹായമഭ്യര്‍ത്ഥിച്ച് അദ്ദേഹത്തെ കാണാന്‍ ചെല്ലുന്ന ദുര്യോധനനും അര്‍ജുനനും. ദുര്യോധനന് ഭഗവാന്റെ തലയ്ക്കലുണ്ടായിരുന്ന സിംഹാസനത്തിലും, അര്ജുനന് കാല്‍ക്കീഴിലെ സാധാരണ പീഠത്തിലുമാണിരുന്നത്. ഉറങ്ങിയെണീറ്റ ഭഗവാന് കാല്‍ക്കീഴിലിരുന്ന അര്‍ജുനനെ ആദ്യം കാണുകയും യുദ്ധത്തില്‍ സഹായ വാഗ്ദാനം നല്‍കുകയും ചെയ്തു.
അഹന്ത തലയ്ക്കലും വിനയം കാലടികളിലുമാണ്. മഹാഭാരത യുദ്ധത്തില്‍ അഹന്തയ്ക്ക് തോല്‍വി സംഭവിച്ചു. നാലുവരി നന്നായി എഴുതാന്‍ തുടങ്ങുമ്പോഴേക്കും കമ്പന് എന്നെ മാതൃകയാക്കണം എന്നുപറയുന്നവരുണ്ട്. എന്നാല്‍ കമ്പന് അഹന്ത ഉണ്ടായിരുന്നില്ല. അതുകൊണ്ടാണല്ലോ യുഗങ്ങളോളം നിലനില്ക്കുംവിധം കാവ്യരചന നടത്താന്‍ അദ്ദേഹത്തിന് സാധിച്ചത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: