ഏറ്റവും ദുര്‍ഘടമായ പ്രവൃത്തിയാണ് മനുഷ്യരില്‍ സമഭാവന ശീലിച്ച് വിജയിക്കുക എന്നത്. മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളും അവയുടെ സ്വന്തം സ്വഭാവങ്ങളും പ്രവൃത്തികളും ഏതാണ്ട് ഒരുപോലെതന്നെയാണ്. ഉദാഹരണമായി ഒരു ആനയുടെ സ്വഭാവവും പ്രവൃത്തിയും തന്നെയാണല്ലോ മറ്റു ആനകള്‍ക്കെല്ലാം ഉള്ളത്. പക്ഷേ മനുഷ്യരുടെ അവസ്ഥ അതല്ല. രണ്ടു കയ്യും രണ്ടു കാലും ഉണ്ട് എന്നത് ഒഴിച്ച്, മറ്റെല്ലാം ഓരോ മനുഷ്യനും വ്യത്യസ്തമാണല്ലോ. അതുകൊണ്ടായിരിക്കാം പദ്മപുരാണത്തില്‍ 80 ലക്ഷംതരം മനുഷ്യനുണ്ടെന്ന് പറഞ്ഞിട്ടുള്ളത്.
പ്രത്യുപകാരം ആഗ്രഹിക്കാതെ നമുക്ക് ഹിതം ഉപദേശിക്കുന്നവന് സുഹൃത്ത്; അങ്ങനെ തന്നെ ഹിതം പ്രവര്ത്തിക്കുന്നവന് മിത്രം; കാരണം ഉണ്ടായിട്ടോ, ഇല്ലാതെയോ, നമ്മെ, ഉപദ്രവിക്കുന്നവന് ശത്രു; നമ്മുടെ ഹിതമോ, അഹിതമോ ആഗ്രഹിക്കാത്തവന് ഉദാസീനന്‍; പരസ്പരം കലഹിക്കുന്ന രണ്ടുകൂട്ടരുടെയും ഹിതം ആഗ്രഹിക്കുന്നവനാണ് മധ്യസ്ഥന്‍; ജന്മംമുതല്‍ തന്നെ മറ്റുള്ളവര്‍ക്ക് അഹിതം വരണമെന്ന് ആഗ്രഹിക്കുന്നവന് ദ്യോഷ്യന്‍; (എല്ലാവരാലും ദ്യോമിപ്പിക്കപ്പെടുന്നവന്‍ എന്നര്‍ത്ഥം); കുലം, രക്തബന്ധം ഇവയുടെ അടിസ്ഥാനത്തില്‍ മാത്രം ഹിതം പ്രവര്ത്തിക്കുന്നവന് ബന്ധു, ധര്‍മശാസ്ത്രാനുസാരം മാത്രം പ്രവര്ത്തിക്കുന്നവന് സാധു, ധര്‍മവിരുദ്ധമായി പ്രവര്ത്തിക്കുന്നവന് പാപി.
ഇങ്ങനെ വിവിധതരത്തിലും വിവിധതലത്തിലും പ്രവര്‍ത്തിക്കുന്ന മനുഷ്യരോട് സ്നേഹമോ ദ്വേഷമോ ഇല്ലാതെ, സമബുദ്ധിയോടെ പെരുമാറുക. അതാണ് വിശിഷ്ടമായ സമഭാവം എന്ന് ഭഗവാന് പറയുന്നു. എല്ലാവരും ഭൗതികാവസ്ഥയില്‍ വ്യത്യസ്തരാണെങ്കിലും യോഗചര്യ ശീലിക്കുന്നവര്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന കാര്യത്തില്‍ സമന്മാരാണ്; ഒരുപോലെയാണ് എന്ന ബോധമുള്ളവനെ സമബുദ്ധി എന്ന് പറയുന്നു.
ഈ അവസ്ഥയില്‍ എത്തിച്ചേരുക എന്നത് ദുസ്സാധ്യമാണ്. കൃതയുഗത്തിലെ ജനങ്ങള്‍ സ്വഭാവേന സമത്വദര്‍ശികളായതുകൊണ്ടാണ്, ധ്യാനയോഗം ആ യുഗത്തിലെ പ്രധാനമായ ഉപാസനാ സമ്പ്രദായമായി നിര്‍ണയിച്ചിട്ടുള്ളത്.
”കൃതേ യദ്ധ്യായതോ വിഷ്ണും” എന്ന് അറിയുക.
എട്ട് അംഗങ്ങളുള്ള യോഗക്രമം ഉപദേശിക്കുന്നു (6-10)
ഈ ശ്ലോകത്തിലെ- ”യോഗീയുഞ്ജീത” എന്നതുമുതല്‍ 32-ാം ശ്ലോകത്തിലെ-”സയോഗീ പരമോമതഃ” എന്നതുവരെ യോഗാനുഷ്ഠാനക്രമം വിവരിക്കുന്നു. ധ്യാനയോഗത്തിന്റെ പരിപൂര്‍ണാവസ്ഥയായ സമാധിയില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ലക്ഷ്യം മനസ്സിനെ ശ്രീകൃഷ്ണഭഗവാന്റെ സച്ചിദാനന്ദ സ്വരൂപത്തില്‍തന്നെ എപ്പോഴും (സതതാ) ഉറപ്പിച്ചുനിര്‍ത്തുക എന്നതാണെന്ന് പറയുന്നു. ബ്രഹ്മതേജസ്സും പരമാര്‍ത്ഥ ഭാവവും ഭഗവാന്റെ തന്നെ ആവിഷ്കാരങ്ങളാണ്. യോഗിയുടെ ധ്യാനപഥത്തില്‍ ആദ്യം ഉയര്‍ന്നുവരുന്നത്, തേജോരൂപമായ ബ്രഹ്മമാണ്. ആ ബ്രഹ്മതേജസ്സിനുള്ളിലാണ് ഭഗവാന്റെ സ്ഥിതി. ഗീതയില്‍ പിന്നീട് ഇക്കാര്യം വ്യക്തമാക്കുന്നതാണ്.
ആദ്യത്തെ പടവ്
മനസ്സിന് ഭഗവാനിലേക്ക് ഉയര്‍ത്തുവാനുള്ള ആദ്യ പടവ്- ”രഹസി സ്ഥിതഃ” എന്നതാണ്. മനസ്സിനെ ഭൗതികസുഖങ്ങളിലേക്കു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആളുകളും ഉപകരണങ്ങളും ഇല്ലാത്ത സ്ഥലത്തേക്കും യോഗി ജീവിതം മാറ്റണം. ‘ഏകാകീ’ ആവണം. സഹായത്തിന് ആരെയും ഒന്നിച്ച് ഉണ്ടാവരുത്. ‘യതചിത്താത്മാ’- മനസ്സിനെയും ശരീരത്തെയും നിയന്ത്രിച്ച് തന്റെ അധീനതയില്‍ നിര്‍ത്തണം ‘നിരാശീ’ ഈ ലോകത്തിലോ ദിവ്യലോകത്തിലോ കിട്ടുന്ന ഒരു സുഖഭോഗ വസ്തുക്കളിലും ആഗ്രഹം പാടില്ല.
‘അപരിഗ്രഹഃ’ ഭൗതിക ജീവിതം നയിക്കുന്നവരില്‍നിന്ന് ഒരു പദാര്‍ത്ഥവും ആഗ്രഹിക്കരുത്, തന്നാല്‍പോലും സ്വീകരിക്കരുത്. അവ യോഗിയുടെ ധ്യാനക്രമത്തിന് തടസ്സം സൃഷ്ടിക്കും. ശ്രീകൃഷ്ണഭഗവാനോട് നിത്യബന്ധം തുടരുന്ന അഭിഷേകതീര്ത്ഥം, നിവേദ്യപ്രസാദം, കര്‍പ്പൂരാരതി മുതലായവ ഭക്തന്മാരുടെ കയ്യില്‍നിന്നുമാത്രം സ്വീകരിക്കണം. അവ യോഗക്രമത്തിന് വേഗതയും തത്പരതയും വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: