ആലപ്പുഴ: തുറവൂര്‍-കഴക്കൂട്ടം ദേശീയപാത 66 (പഴയ എന്‍എച്ച് 47) നാലുവരിയാക്കാനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിനുള്ളില്‍ ആരംഭിക്കാനാകുമെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് എസ് മെക് കണ്‍സള്‍ട്ടന്‍സി തയാറാക്കിയ വിശദമായ അന്തിമ അലൈന്മെന്റ് പഠന റിപ്പോര്‍ട്ട് മന്ത്രിക്കു കൈമാറി.
സ്ഥലമേറ്റെടുപ്പ് സുതാര്യവും നീതിപൂര്‍വവുമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. 172.80 കിലോമീറ്റര്‍ ദേശീയപാത 45 മീറ്റര്‍ വീതിയിലാണ് നാലുവരിയായി നിര്‍മിക്കുക.
നിലവിലുള്ള റോഡിന്റെ മദ്ധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും തുല്യവീതിയിലാണ് സ്ഥലം ഏറ്റെടുക്കുക. നിലവിലുള്ള റോഡിന്റെ ഇരുവശവുമായി ഏഴരമീറ്റര്‍ വീതം വീതി വര്‍ദ്ധിപ്പിച്ച് ഏറ്റെടുക്കും. 81 ശതമാനം സ്ഥലവും ഇരുവശത്തുനിന്നും തുല്യമായ വീതിയിലാവും ഏറ്റെടുക്കുക. സ്ഥലം ഏറ്റെടുക്കലിനായി ആദ്യം തയാറാക്കിയ അലൈന്മെന്റില് 21 ശതമാനം സ്ഥലമാണ് തുല്യവീതിയില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് 81 ശതമാനമായി ഇത് വര്‍ധിപ്പിച്ചത്. ഇതോടെ തുല്യനീതി റോഡിന്റെ ഇരുവശത്തുമുള്ളവര്‍ക്ക് ലഭിക്കും. 19 ശതമാനം സ്ഥലം ഏറ്റെടുക്കുന്നതിന് ഈ മാനദണ്ഡം പാലിക്കാന്‍ സാധിക്കില്ല. ഭൂമിശാസ്ത്രപരവും സാങ്കേതികവുമായ പ്രത്യേകത കൊണ്ടാണിത്. ക്ഷേത്രങ്ങള്‍, പള്ളികള്‍, മോസ്കുകള്‍, നദി, കടല്‍ എന്നിവ പരമാവധി ഒഴിവാക്കിയാണ് പുതിയ അലൈന്മെന്റ്. ഏറ്റെടുക്കുന്ന സ്ഥലത്തിന് 2013ലെ കേന്ദ്ര സര്‍ക്കാര്‍ നിയമമനുസരിച്ച് മികച്ച പ്രതിഫലം നല്‍കും.
നിലവില്‍ ദേശീയപാതയിലുള്ള പാലങ്ങള്‍ക്ക് സമാന്തരമായി രണ്ടുവരി പാലം കൂടി നിര്‍മിക്കും. കാക്കാഴം റെയില്‍വേ മേല്‍പാലം, കൃഷ്ണപുരം, ചവറ, നീണ്ടകര തുടങ്ങി നിലവില്‍ രണ്ടുവരി പാലങ്ങളോടൊപ്പം രണ്ടുവരി പാലം കൂടി വരും.
തോട്ടപ്പള്ളി സ്പില്‍വേയില്‍ നിലവിലുള്ള പാലം കൂടാതെ നാലുവരി പാലം പുതുതായി നിര്‍മിക്കും. ആലപ്പുഴ ബൈപാസില്‍ ഫ്ളൈ ഓവറിനൊപ്പം രണ്ടുവരി പാലം ദേശീയപാത അതോറിറ്റി നിര്‍മിക്കും. കാക്കാഴം മുതല്‍ ഞവരയ്ക്കല്‍ ഭാഗംവരെ ഒന്നരകിലോമീറ്റര്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കും.
സ്ഥലമേറ്റെടുക്കല്‍ 60 ശതമാനം പൂര്‍ത്തീകരിച്ച സ്ഥലങ്ങളില്‍ ദേശീയപാതയുടെ നിര്‍മാണം ആരംഭിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ കേന്ദ്ര ഗതാഗതമന്ത്രി സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്ഥലമെടുപ്പ് പുരോഗമിച്ച കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിര്‍മാണം ഉടന്‍ ആരംഭിക്കും.
ദേശീയപാത നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സൗന്ദര്യവത്കരണത്തിന് പ്രാധാന്യം നല്കാന് മന്ത്രി നിര്‍ദേശം നല്കി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്, ജിണ്ല്ലാ കളക്ടര്‍ വീണ എന്‍. മാധവന്, എസ്.മെക്. കണ്‍സള്‍ട്ടന്‍സി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: