ശബരിമല: ശബരിമല വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ 99 കോടിരൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയാരുന്നു അദ്ദേഹം.
18 കോടി രൂപ ഇതിനോടകം തന്ന സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ് ഇതിന്റെ നോഡല്‍ ഏജന്‍സി. പരിസ്ഥിതിയുടെ പേരില്‍ ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിന് തടസം നില്ക്കുന്ന എല്ലാപദ്ധതികള്‍ക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു.
കുന്നാര്‍ ഡാം മൂന്ന് മീറ്റര്‍ ഉയരംകൂട്ടി സംഭരണശേഷി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്കും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച തുടര്‍ നടപടികള്‍ ഒന്നുംതന്നെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ആവശ്യമായ പദ്ധതി സമര്‍പ്പിക്കാന്‍ സംസ്ഥാനം തയ്യാറാവണം.
പമ്പാ ആക്ഷന്‍ പ്ലാനിന് കേന്ദ്രം നല്കിയ 18 കോടി എന്തിനുവേണ്ടി ചിലവഴിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ അഴിമതി നടന്നിട്ടുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തണം. കിട്ടിയ പണം വേണ്ടരീതിയില്‍ ചിലവഴിച്ചിട്ടില്ല. പമ്പാ റിവര്‍ ബേസ്മെന്റ് ഡവലപ്മെന്റ് അതോറിറ്റി പിരിച്ചുവിടണം. ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമല്ല.
പമ്പയുടെ 17 കൈവഴികള്‍ വറ്റിവരണ്ടു. പമ്പയിലെ 40 ശതമാനം ജലലഭ്യത കുറഞ്ഞു.
രണ്ടോ മൂന്നോ വര്‍ഷം ഈ രീതിയില്‍ പോയാല്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കാനുള്ള വെള്ളം പോലും ഇല്ലാത്ത സ്ഥിതിവരും. ഗംഗാ ആക്ഷന്‍ പ്ലാന്‍ പോലെ പമ്പാ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. ഇതിനായി കേരളസര്‍ക്കാര്‍ ഭാവാത്മകമായ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊക്കോക്കോള പോലെയുള്ള വന്‍കിട കുത്തക കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ ശബരിമലയുടെ വാതായനങ്ങല്‍ തുറന്നിടരുത്. കോള വിതരണം ചെയ്യുന്ന ടിന്നുകള്‍ വലിയ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്നതാണ്. വിരിയിടം, വെള്ളം, അന്നം, ദര്‍ശനം എന്നിവ ഭക്തരുടെ മൗലിക അവകാശമാണ്. അത് നല്കുവാന് സര്‍ക്കാര്‍ തയ്യാറാവണം.
ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനത്തിന് പരിമിതികള്‍ ഏറെയുണ്ട്. സത്യസായി ട്രസ്റ്റ് പോലെ കരിക്കിന്‍വെള്ളം അടക്കം ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയ്യാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറാണ്. ദേവസ്വം ബോര്‍ഡ് ഇതിനെ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു.
കേന്ദ്രത്തിനെതിരെ സുപ്രീംകോടതി പരാമര്‍ശമില്ല: കുമ്മനം
ശബിരമല: കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീകോടതി യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും, ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത് ചില ധനവിനിമയ നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. തമിഴനാട്ടിലും സഹകരണ ബാങ്കുകള്‍ ഉണ്ട്. എന്നാല്‍ അവിടെ ഈ പ്രശ്നങ്ങള്‍ ഒന്നുമില്ല. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ അഴിമതിയുണ്ടെന്ന് ആദ്യമായി പറഞ്ഞത് മന്ത്രി മൊയ്തീന് നിയമസഭയിലാണ്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും ഇതേനിലപാട് ആവര്‍ത്തിച്ചു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേ പ്രഖ്യാപനം നിയമസഭയില്‍ ആവര്‍ത്തിച്ചിരുന്നു. മന്ത്രി കടംകംപള്ളി സുരേന്ദ്രന് സ്വന്തം മനസ്സിനെ സാന്ത്വനപ്പെടുത്താനാണ് കേന്ദ്രത്തിനെതിരെ കോടതി പരാമര്‍ശമുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
പ്രധാനമന്ത്രിക്കു വേണ്ടി പുഷ്പാഭിഷേകം
ശബരിമല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി ശബരിമലയില്‍ പുഷ്പാഭിഷേകം നടന്നു. അനിഴം നക്ഷത്രത്തില്‍ ജാതനായ നരേന്ദ്രമോദിയുടെ പേരില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് വഴിപാട് നടത്തിയത്.
ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി, കീഴ്ശാന്തി വി. ഗണേഷ്കുമാര് എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് പുഷ്പാഭിഷേകം നടന്നത്.
തുടര്‍ന്ന് കുമ്മനം രാജശേഖരന്റെ പേരില്‍ മാളികപ്പുറത്ത് പുഷ്പാഭിഷേകം നടന്നു. മാളികപ്പുറം മേല്‍ശാന്തി മനു മ്പൂതിരിയുടെ മുഖ്യ കാര്‍മ്മകത്വത്തിലാണ് ഇവിടെ അഭിഷേകം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: