തിരുവനന്തപുരം: വിജിലന്‍സിന്റെ അന്വേഷണ സമയത്തെ മാധ്യമ പ്രചാരണത്തിന് വിലക്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനാചരണം ഉദ്ഘാടനംചെയ്യവെയാണ് വിജിലന്‍സിനെയും മാധ്യമങ്ങളെയും ഒരുപോലെ വിമര്‍ശിച്ചത്.
പരാതികള്‍ ലഭിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്തുക എന്നത് വിജിലന്‍സിന്റെ കടമയാണ്. അന്വേഷണം ആംഭിക്കുമ്പോള്‍ തന്നെ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും കഥകള്‍ പ്രചരിപ്പിക്കുയും ചെയ്യുന്നത് അന്വേഷണത്തിന് വിധേയമാകുന്ന ആളെ ക്രൂശിക്കലാണ്. അടുത്തിടെ നടന്ന ഒരു പ്രധാന സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നത്. അഴിമതി അന്വേഷണം ആരംഭിക്കുമ്പോള്‍ അതിനെ പൊലിപ്പിച്ച് പ്രചാരണം നടത്തുകയും കേസില്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ അത് ചെറിയ വാര്‍ത്തയായി ഒതുക്കുകയുമാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്തവര്‍ഷം മുതല്‍ ഒരു കോടിക്കുമേലുള്ള അഴിമതി പുറത്തുകൊണ്ടുവരുന്നവര്ക്കായി ‘വിസില്‍ ബ്രേവ് അവാര്‍ഡ്’ വിജിലന്‍സ് വകുപ്പില്‍ നിന്ന് നല്‍കും. അഴിമതിക്ക് അവസരം നല്‍കാതെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യുന്ന ക്രിയേറ്റിവ് വിജിലന്‍സ് എന്ന സങ്കല്പം വിജിലന്‍സിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനും അവസരമൊരുക്കുന്ന ഉദ്യോഗസ്ഥരെയും പൊതുപ്രവര്‍ത്തകരെയും കണ്ടെത്താനുള്ള പദ്ധതിയായ ‘കണ്‍കറന്റ് വിജിലന്‍സ് ‘പ്രോഗ്രാം നല്ല രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കണം. സോഷ്യല്‍ ഓഡിറ്റിന്റെ തത്വങ്ങള്‍ അനുസരിച്ച് പ്രവര് ത്തിക്കണം.
2017 ഫെബ്രുവരി മുതല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് വിജിലന്‍സിന്റെ ഒരാഴ്ചത്തെ സദ്ഭരണ പരിശീലനം ഉണ്ടാകും. ചിലര്‍ അവകാശം പോലെയാണ് അഴിമതി നടത്തുന്നത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ തലവരിപ്പണം ഉള്‍പ്പെടെയുള്ള അഴിമതി തടയാന്‍ ‘എഡ്യുവിജില്‍’ രൂപീകരിച്ചതുപോലെ പരിസ്ഥിതി വിഷയങ്ങളിലും സാധാരണക്കാരന്റെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിനും വിജലന്‍സ് ശ്രദ്ധചെലുത്തണം. വിജിലന്‍സില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് വിജിലന്‍സില്‍ പരാതി നല്‍കാനുള്ള ‘എറൈസിങ് കേരള’, ‘വിസില്‍ നൗ’ എന്നീ മൊബൈല്‍ ആപ്ലികേഷനുകള്‍ മുഖ്യമന്ത്രി പുറത്തിറക്കി. ആഭ്യന്തരവകുപ്പ് സെക്രട്ടറി നളിനി നെറ്റോ അദ്ധ്യക്ഷത വഹിച്ചു. അഴിമതി വിരുദ്ധ പ്രതിജ്ഞ വിജിലന്‍സ് ഡയറക്ടര്‍ ജോക്കബ് തോമസ് ചൊല്ലിക്കൊടുത്തു. ആസൂത്രണ-സാമ്പത്തികകാര്യ സെക്രട്ടറി വി.എസ്. സെന്തില്‍, സിസിഎഫ്ആന്റ്എച്ച്എഫ്എഫ് ഡോ.എസ്.സി. ജോഷി, വിജിലന്‍സ് എഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹെബ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: