കൊച്ചി: വംശ,സംസ്കാര ബഹുസ്വരതക്കിടയിലും ദേശീയതയിലെ ഏകതക്ക് വിവിധ ഭാഷാ എഴുത്തുകാരുടെ ആശയവിനിമയം അനിവാര്യമാണെന്ന് ഡോ.എം ലീലാവതി. നദീജലം പോലുള്ള ചില വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാകുമ്പോഴും സാഹിത്യമാണ് ദേശീയ ഐക്യം സാധ്യമാക്കുന്നത്. ഇന്ത്യയുടെ നാനാത്വത്തിലെ ഏകസ്വരം വിദേശീയര്‍ക്ക് മനസ്സിലാകില്ല. മറ്റ് രാജ്യങ്ങളില്‍ വംശീയമായിട്ടല്ലാതെ വൈവിധ്യം ഇത്രയ്ക്കൊട്ടുമില്ലെന്നതാണ് കാരണം. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായ ലിറ്റ് ഫെസ്റ്റില്‍ എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.ലീലാവതി.
ഇന്ത്യന്‍ ഭാഷാ സാഹിത്യത്തിന് രാജ്യാന്തര തലത്തില്‍ വേണ്ട അംഗീകാരം ലഭിക്കുന്നില്ല. രവീന്ദ്രനാഥ ടാഗോറിന് ശേഷം നൊബേല്‍ സാഹിത്യ പുരസ്കാരത്തിന് യോഗ്യരായ എഴുത്തുകാര്‍ വിവിധ ഭാഷകളില്‍ ഉണ്ടായിട്ടും തമസ്കരിക്കപ്പെട്ടു. ഇംഗ്ലീഷിലേക്ക് മികച്ച പരിഭാഷ ഉണ്ടാകാതെ പോയതാണ് കാരണമെന്ന് ഡോ.ലീലാവതി ചൂണ്ടിക്കാട്ടി.
ആശയവിനിമയം ഭാഷയുടെ അല്ല ഹൃദയത്തിന്റെ വ്യാപാരമാണെണെന്ന് സി. രാധാകൃഷ്ണന് അധ്യക്ഷപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. എഴുതുന്ന അതേ അക്ഷരങ്ങള്‍ തന്നെ വായിക്കാനും കഴിയുന്ന സവിശേഷത മലയാളത്തിനല്ലാതെ മറ്റൊരു ഭാഷയ്ക്കുമില്ല. അതുകൊണ്ടാണ് മലയാളിക്ക് മറ്റ് ഭാഷകള്‍ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയുന്നതെന്നും രാധാകൃഷ്ണന് പറഞ്ഞു.
കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു, പ്രോഗ്രാം ഓഫീസര്‍ കെ.പി. രാധാകൃഷ്ണന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: