നരേന്ദ്രമോദി സര്‍ക്കാര്‍ വലിയൊരു വിപ്ലവമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നോട്ട് മരവിപ്പിക്കലിനുശേഷം പടിപടിയായി ആരംഭിച്ച പദ്ധതികള്‍ ലക്ഷ്യത്തിലെത്തുമെന്നുറപ്പാണ്. രാജ്യത്തിനകത്തും പുറത്തും നിയമവിരുദ്ധമായി ഒളിപ്പിച്ചിട്ടുള്ള മുഴുവന്‍ പണവും നിയമപരമാക്കുക എന്ന ലക്ഷ്യത്തിന്റെ ഒരു നടപടിമാത്രമാണ് നോട്ടു പിന്‍വലിക്കല്‍.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വോലറ്റ്, ഇ-വോലറ്റ് തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വ്യാപകമാക്കല്‍, പേപ്പര്‍ കറന്‍സിയില്‍നിന്ന് പ്ലാസ്റ്റിക് കറന്‍സിയിലേക്കുള്ള മാറ്റം തുടങ്ങിയവ ഇതിന്റെ തുടര്‍ച്ചയും. പണമിടപാടിനെ ഡിജിറ്റലിലേക്ക് കൊണ്ടുവരാന്‍ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ 2000 രൂപവരെയുള്ള ഇടപാടുകള്‍ക്കു സേവന നികുതി ഒഴിവാക്കിയിരിക്കുകയാണ്.
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കു ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ പണം നല്കുകയാണെങ്കില് 0.75% വിലക്കുറവ് ലഭിക്കും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പണമടയ്ക്കുന്നതിന് സേവന ഫീസ് ഈടാക്കില്ല. പോളിസി ഡിജിറ്റല്‍ സംവിധാനത്തിലൂടെ എടുത്താല്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം തുകയില്‍ 10% ഇളവ നല്‍കും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 10 ലക്ഷം രൂപയുടെ സൗജന്യ അപകട ഇന്‍ഷുറന്‍സ്. റെയില്‍വേയില്‍ ഭക്ഷണം, താമസം, വിശ്രമമുറി എന്നിവയ്ക്ക് 5% വിലക്കുറവ്. ദേശീയപാതകളിലെ ടോള്‍ നിരക്കുകളില്‍ 10% ഇളവ്. നബാര്‍ഡിന്റെ മേല്‍നോട്ടത്തിലുള്ള ഗ്രാമീണമേഖലാ ബാങ്കുകളിലെയും (ആര്‍ആര്‍ബി), സഹകരണ ബാങ്കുകളിലെയും ഇടപാടുകാരില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കു റൂപേ കിസാന്‍ കാര്‍ഡ് ലഭ്യമാക്കും.
പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള ഗ്രാമങ്ങളില്‍ രണ്ട് പിഒഎസ് സംവിധാനം വീതം സ്ഥാപിക്കാന്‍ ബാങ്കുകള്‍ക്കു നബാര്‍ഡ് മുഖേന പണം നല്‍കും.
കള്ളനോട്ടു പ്രചാരണം തടയുന്നതിനായി ഭാവിയില്‍ പ്ലാസ്റ്റിക് കറന്‍സികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. പേപ്പറിനു പകരം കറന്‍സി നിര്‍മാണത്തിനായി പ്ലാസ്റ്റിക്കോ പോളിമറോ ഉപയോഗിക്കാനാണ് തീരുമാനം. രാജ്യത്ത് പേപ്പര്‍ കറന്‍സികള്‍ക്കു പകരം പ്ലാസ്റ്റിക് കറന്‍സികള്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഏറെ നാളായി ശ്രമിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ചില പരീക്ഷണങ്ങളും ആര്‍ബിഐ സംഘടിപ്പിച്ചിരുന്നു. പത്തുരൂപയുടെ ഒരു ബില്യന്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത അഞ്ചുനഗരങ്ങളില്‍ വിതരണം ചെയ്തിരുന്നു.
ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ മാറ്റങ്ങള്‍ ഈ നോട്ടുകളെ എങ്ങനെ ബാധിക്കുമെന്ന് അറിയാനായിരുന്നു ഇത്. കൊച്ചി, മൈസൂരു, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് അന്ന് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്. ഒരു പ്ലാസ്റ്റിക് നോട്ടിന് ശരാശരി അഞ്ചു വര്‍ഷമാണ് ആയുസ് കണക്കാക്കുന്നത്. ഇത്തരം നോട്ടുകളെ അനുകരിച്ച് കള്ളനോട്ടുകള്‍ അടിക്കാനും ബുദ്ധിമുട്ടാണ്. പ്ലാസ്റ്റിക് കറന്‍സികള്‍ പേപ്പര്‍ കറന്‍സികളെ അപേക്ഷിച്ച് കൂടുതല്‍ വൃത്തിയുള്ളതാണെന്ന പ്രത്യേകതയുമുണ്ട്. പേപ്പര്‍ കറന്‍സി രഹിത സമൂഹമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം വിദൂരമല്ല. അഴിമതി അവസാനിപ്പിക്കുമെന്ന് ജനങ്ങള്‍ക്ക് വാക്ക് നല്‍കിയാണ് മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അധികാരമേറ്റ നാള് മുതല്‍ സര്‍ക്കാര്‍ ഇതിനായി ശ്രമം തുടങ്ങുകയും ചെയ്തു.
രാജ്യത്തെ കറന്‍സി നോട്ടുകളുടെ 80 ശതമാനം വരുന്ന 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാരിന്റെ നടപടി ലോകമെങ്ങും അംഗീകരിക്കുകയും ചെയ്തു. കര്‍ഷക തൊഴിലാളികള്‍ മുതല്‍ ലോക നേതാക്കള്‍ വരെയും നടപടിയെ സ്വാഗതം ചെയ്തു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത് രാജ്യത്തിന് ഗുണം ചെയ്യുമെന്ന് എല്ലാ സാമ്പത്തിക വിദഗ്ദ്ധരും ഒരേസ്വരത്തില്‍ അഭിപ്രായപ്പെടുന്നു. തിരിച്ചെത്തിയ പണത്തിന്റെ കണക്ക് പറഞ്ഞ് നോട്ടു പിന്‍വലിക്കല്‍ പരാജയമെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. പണം ബാങ്കിലിട്ടാല്‍ വെളുത്തു എന്ന രീതിയിലാണ് ഇവരുടെ പ്രചാരണം. അതിനുള്ള മറുപടിയാണ് രാജ്യമെമ്പാടും നടക്കുന്ന ആദായനികുതി വകുപ്പിന്റെ പരിശോധന.
ദല്‍ഹിയില്‍ ആക്സിസ് ബാങ്ക് ശാഖയില്‍ മാത്രം 15 വ്യാജ അക്കൗണ്ടുകളാണ് കണ്ടെത്തിയത്. ഇവയില്‍നിന്ന് 70 കോടി രൂപയും പിടിച്ചെടുത്തു. കെവൈസി നിബന്ധനകള്‍ പാലിക്കാത്ത 44 അക്കൗണ്ടുകളില്‍നിന്നായി 100 കോടി രൂപയും കണ്ടെത്തി. 450 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ രേഖകളും ലഭിച്ചിട്ടില്ല. ഗുജറാത്തില്‍ 76 ലക്ഷത്തിന്റെ പുതിയ നോട്ടുകളുമായി പോകുന്നതിനിടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ മാട്ടുങ്കയില്‍ 85 ലക്ഷം രൂപയുമായി ഒരാള്‍ പിടിയിലായി. 2000 തിന്റെ പുതിയ നോട്ടുകളാണ് ഇയാളില്‍നിന്നു പിടികൂടിയത്.
ചെന്നൈയില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 10 കോടിയോളം രൂപയുടെ പുതിയ 2,000 രൂപ നോട്ടുകള്‍ അടക്കം 90 കോടിയിലേറെ രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. കള്ളപ്പണവും കള്ളനോട്ടും അഴിമതിയും തുടച്ചുനീക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ വലിയ പ്രയത്നം നേരായ പാതയില്‍ തന്നെ എന്നതിന്റെ തെളിവാണിതെല്ലാം. ഇതൊന്നും കാണാതെ കള്ളപ്രചാരണം നടത്തുന്നത് നിരാശയും അസൂയയും കൊണ്ടാണെന്ന് ജനങ്ങള്‍ തിരിച്ചറിയും. വലിയൊരു പരിഷ്കാരമാണ് ആരംഭിച്ചിട്ടുള്ളത്. എതിര്‍ക്കുന്നവര്‍ തിരസ്ക്കരിക്കപ്പെടുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: