തലശ്ശേരി: പെണ്‍കുട്ടികളുടെ ഏകാഭിനയത്തില്‍ പ്രകടമായത് സ്ത്രീസുരക്ഷയും ക്രൂരതയുടെ പര്യായമായ ഗോവിന്ദച്ചാമിയും. എംടിയുടെ നാലുകെട്ടും സാറാജോസഫും കെ.ആര്.മീരയുടെ പുസ്തകങ്ങളും പ്രധാന അവതരണ വിഷയങ്ങളായി. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം മുതല്‍ ട്രെയിനിന്റെ ബോഗിയില്‍ വെച്ച് അതിക്രൂരമായി കൊല്ലപ്പെട്ട സൗമ്യയും മുഖ്യവിഷയമായി. കുറിയേടത്ത് താത്രിയില്‍ നിന്ന് പരിഷ്കൃതരെന്ന് പറഞ്ഞ് അഭിമാനിക്കുന്ന നാം ഏറെയൊന്നും മുന്നോട്ട് പോയില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു മിക്കവരും മുന്നോട്ടുവെച്ചത്. പൊതു ഇടങ്ങളില്‍ ക്രൂരമായി പിച്ചിച്ചീന്തപ്പെടുന്നവര് കോടതിയിലും എങ്ങിനെ പീഡിപ്പിക്കപ്പെടുന്നുവെന്ന പ്രമേയങ്ങളില്‍ അഭിഭാഷകനായ ആളൂരിന്റെ സാന്നിധ്യവും മിക്കവരും വിഷയമാക്കി. വിഡ്ഡിപ്പെട്ടിക്ക് മുന്നില്‍ പൊട്ടപ്പരമ്പരകള് കണ്ട് രസിക്കുന്നവരെയും വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട് പോകുന്നവരെയും മികച്ച അവതരണത്തിലൂടെ ചിലര്‍ ഹൃദ്യമാക്കി. ഹാസ്യത്തിന് അല്പംപോലും ഇടംനല്‍കാതെ ഗൗരവം കലര്‍ന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളായിരുന്നു എല്ലാം. ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെച്ച എച്ച്എസ്എസ് പെണ്‍കുട്ടികളുടെ ഏകാഭിനയത്തില്‍ ചൊക്ലി രാമവിലാസം സ്കൂളിലെ നിഹാരിക എസ്.മോഹന്‍ ഒന്നാംസ്ഥാനം നേടി. നെറികെട്ട കാലഘട്ടത്തെ ഒറ്റക്ക് വെല്ലുവിളിച്ച് നര്‍മ്മത്തെ ചാട്ടവാറാക്കിയ കുഞ്ചന്‍ നമ്പ്യാരായിരുന്നു പ്രമേയം. ഗിരീഷ് വി.സി പാലത്തിന്റെ രചനയില്‍ മുരുകേശ് കാക്കൂരാണ് സംവിധാനം നിര്‍വ്വഹിച്ചത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. മോണോ ആക്ടിന് പുറമേ നങ്ങ്യാര്‍കൂത്ത്, കഥകളി, നാടകം എന്നിവയിലും നിഹാരിക മത്സരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: