ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു തികഞ്ഞ ജനാധിപത്യവാദിയായിരുന്നല്ലോ. മകള്‍ ഇന്ദിരയില്‍ ഏകാധിപതിയുടെ ബാധകൂടിയെങ്കിലും പെട്ടെന്നൊഴിപ്പിച്ചു. ഇവരുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ അധ്യക്ഷ സോണിയയും ഉപാധ്യക്ഷന്‍ രാഹുലും. രണ്ടുപേരുംകൂടിയാണ് പാര്‍ലമെന്റില്‍ സ്വന്തം പാര്‍ട്ടിയെ നയിക്കുന്നത്.
ലോക്സഭയില്‍ രണ്ടാമത്തെ വലിയ കക്ഷിയും പ്രായംകൊണ്ട് ഒന്നാംനിരയിലുമുള്ള പാര്‍ട്ടിയുമായ കോണ്‍ഗ്രസിന്റെ ഇന്നത്തെ ദുര്‍ഗതിക്ക് കാരണക്കാരും വലിയപ്പൂപ്പനും അമ്മൂമ്മയും. ആനക്കാരായതുകൊണ്ട് പിന്മുറക്കാര്ക്ക് തഴമ്പുണ്ടാകണമെന്നില്ല. അതുകൊണ്ട് ജനാധിപത്യസംവിധാത്തിന്റെ മഹിമയോ മഹത്വമോ ഇക്കൂട്ടര്‍ക്കറിയണമെന്നില്ല. ഡിഎന്‍എ പരിശോധിച്ചാല്‍ സ്വേച്ഛാധിപതിയായ മുസോളിനിയുടെ അംശങ്ങളടങ്ങിയതായും കണ്ടേക്കും. പാരമ്പര്യത്തിനവകാശികളായ കോണ്‍ഗ്രസുകാരുണ്ട് ഇപ്പോഴും. പക്ഷേ അവര്‍ക്ക് ശക്തിയുമില്ല, ശബ്ദവുമില്ല. നെല്ലും പണവും കുമിഞ്ഞവരല്ലല്ലോ അവരൊന്നും. ഇതുള്ളവര്‍ക്കല്ലെ കുലാധികാരമുള്ളൂ.
ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമനിര്‍മാണസഭ. പാര്‍ലമെന്റിനേയും നിയമസഭയേയുമൊക്കെ പക്ഷിയോടുപമിക്കാറുണ്ട്. രണ്ടുചിറകുള്ള പക്ഷിക്കേ പറക്കാന്‍ കഴിയൂ. സഭയുടെ രണ്ടുചിറകുകള്‍ ഭരണപക്ഷവും പ്രതിപക്ഷവും. ജനാധിപത്യം അറിയുന്നവര്‍ അതംഗീകരിക്കും. ഒരു കക്ഷിയെയോ ഒരു സഖ്യത്തെയോ അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുത്താല്‍ അവര്‍ക്ക് ഭരിക്കാന്‍ അവസരമുണ്ട്. തോറ്റപാര്‍ട്ടികള്‍ക്ക് പ്രതിപക്ഷത്തിരിക്കാനാണ് വിധി. പ്രതിപക്ഷം പറയുംപോലെ ഭരണം നടക്കണമെന്നാഗ്രഹിക്കാം. പക്ഷേ, അത് നടപ്പില്ല. നയവും പരിപാടിയും ജനങ്ങളുടെ മുന്നിലവതരിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ആ വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അത് ചെയ്യുമ്പോള്‍ അപാകതകളുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാം. അതല്ലാതെ തങ്ങള്‍ പറയുന്നത് ചെയ്തില്ലെങ്കില്‍ സഭ നടത്താന്‍ വിടില്ലെന്ന വാശി ജനാധിപത്യത്തിന്റേതല്ല. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് പാര്‍ലമെന്റില്‍ കാണുന്നത് അതാണ്.
കള്ളപ്പണത്തിനും കള്ളനോട്ടിനും ഭീകരതയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് ഉറപ്പുനല്‍കി വോട്ടുവാങ്ങിയ ബിജെപി ഉറപ്പുപാലിക്കുമ്പോള്‍ പ്രതിപക്ഷം ഉറഞ്ഞുതുള്ളുന്നതിനാല്‍ പാര്‍ലമെന്റ് നടക്കുന്നില്ല. ജനാധിപത്യവിശ്വാസികളായ മുഴുവനാളുകളും ഇത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വാഭാവികമായും പ്രതികരണമുണ്ടാകും. അതില്‍ ഏറ്റവും മുന്തിയതും കനപ്പെട്ടതുമാണ് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടേത്.
പ്രണബ് രാഷ്ട്രപതി എന്ന നിലയില്‍ മാത്രമല്ല, പാര്ലമെന്റേറിയന്, ഭരണാധികാരി എന്ന നിലയിലൊക്കെ ആര്‍ക്കും മായ്ക്കാനോ മറച്ചുവയ്ക്കാനോ പറ്റാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലടക്കം ഉണ്ടായിരുന്ന പ്രണബ് ഏറെ ദുഃഖത്തോടെയാണ് കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെ കരണക്കുറ്റിക്ക് വീക്കുംപോലെ പ്രതികരിച്ചത്. കോമാളിത്തം കൊണ്ട് ‘പപ്പുമോന്’ എന്ന സ്ഥാനപ്പേര് നേടിയ ചങ്ങാതി പ്രണബിന്റെ വാക്കുകള്‍ കേട്ടുവോ?
”ഭൂരിപക്ഷത്തിന്റെ സ്വരം അടിച്ചമര്‍ത്താന്‍ പാര്‍ലമെന്റ് വേദിയാക്കരുത്. പ്രകടനം നടത്താന്‍ മറ്റുവേദികള്‍ ഉപയോഗിക്കുക. ദൈവത്തെയോര്‍ത്തു സ്വന്തം ജോലിചെയ്യുക. ജനാധിപത്യത്തിലെ മൂന്നു ഘടകങ്ങളെക്കുറിച്ചേ തനിക്ക് അറിവുള്ളൂ. സംവാദം, വിയോജിപ്പ്, തീരുമാനം എന്നിവയാണത്. തടസ്സപ്പെടുത്തല്‍ എന്ന നാലാം ഘടകംകൂടിയുണ്ടെന്ന് അധ്യാപകന് തന്നെ പഠിപ്പിച്ചിട്ടില്ല. രാജ്യത്തിന്റെ സഞ്ചിതനിധിയില്‍നിന്നു 16 ലക്ഷം മുതല്‍ 18 ലക്ഷം കോടി വരെ രൂപ ചെലവഴിക്കുന്നതിനെക്കുറിച്ചു വേണ്ടവിധം ചര്‍ച്ചചെയ്യാന്‍ പാര്‍ലമെന്റിനു കഴിയുന്നില്ല. അങ്ങനെയെങ്കില്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ആശങ്കപ്പെടാന്‍ വകയുണ്ട്” പ്രണബ് പറഞ്ഞു.
ആദായനികുതി നിയമഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമായി ലോക്സഭയില്‍ പാസ്സാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞദിവസമാണ് രാഷ്ട്രപതിയെ സമീപിച്ചത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലും വിവിധ കക്ഷിനേതാക്കളും ചേര്‍ന്നു നല്കിയ പരാതിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുടെ പ്രതികരണം പ്രതിപക്ഷത്തെ അമ്പരപ്പിച്ചു.
നോട്ട് പിന്‍വലിച്ചിട്ട് ഒരു മാസമായതിനോടനുബന്ധിച്ചു പാര്‍ലമെന്റിനുമുന്നില്‍ പ്രതിപക്ഷം സംയുക്ത പ്രതിഷേധം സംഘടിപ്പിച്ച ദിവസംതന്നെയാണ് രാഷ്ട്രപതിയുടെ ശക്തമായ പ്രതികരണവും ഉണ്ടായത്. ബഹളത്തിനിടെ ഉപധനാഭ്യര്‍ഥനകള്‍ പാസ്സാക്കിയതൊഴിച്ചാല്‍ ലോക്സഭയ്ക്കു കാര്യപരിപാടിയിലേക്കു കടക്കാനുമായില്ല. ”കാര്യപരിപാടികള്‍ പൂര്‍ത്തിയാക്കുകയാണ് നിങ്ങളുടെ ജോലി. അംഗങ്ങളെന്ന നിലയിലുള്ള അധികാരാവകാശങ്ങള്‍ ഉപയോഗിക്കുന്നതിനു സമയം ചെലവിടുക” ശാസനാസ്വരത്തില്‍ രാഷ്ട്രപതി നിര്‍ദേശിക്കുകയും ചെയ്തു.
നമുക്കിപ്പോള്‍ 552 ലോക്സഭാംഗങ്ങളുണ്ട്. 530 പേര് മണ്ഡലങ്ങളില്‍ നിന്നും 20 പേര് കേന്ദ്രഭരണ പ്രദേത്തുനിന്നും രണ്ടുപേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുമാണ്. രാജ്യസഭയിലാണെങ്കില്‍ 233 പേര് തെരഞ്ഞെടുക്കപ്പെടുന്നവരും 12 പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരും. ഇവരില്‍ മിക്കതും കാല്‍പ്പണത്തിന്റെ പൂച്ചകളാണ്. കുടിക്കുന്നതോ മുക്കാല്‍ പണത്തിന്റെ പാലും. ഒരു എംപിക്ക് മാസം ഇപ്പോള്‍ ലഭിക്കുന്നത് 2.7 ലക്ഷമാണ്. സൗജന്യങ്ങള്‍ വേറെയും. പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ സിറ്റിംഗ് അലവന്‍സ് 2000. തലസ്ഥാനത്ത് വീടിന് വൈദ്യുതി, വെള്ളം, ടെലിഫോണ്‍ സൗജന്യം. വിമാന-തീവണ്ടി യാത്രകള്‍ക്കും കാശ്വേണ്ട. ഒരാളെ കൊണ്ടുപോവുകയും ചെയ്യാം.
സഭ ഒരു ദിവസം സമ്മേളിക്കാന്‍ ആറുകോടി ചെലവ് വരും. ഭരണഘടന 106-ാം ചട്ടപ്രകാരം കാലാകാലങ്ങളില്‍ പരിഷ്കരിക്കാം. പരിഷ്കരിക്കുമ്പോള്‍ ഒരിക്കല്‍പോലും വര്‍ധനവല്ലാതെ പിന്നോട്ടുപോയിട്ടില്ല. പുതിയൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ശമ്പളം 200 ഇരട്ടി കൂട്ടണമെന്നതിലുണ്ട്. ഇപ്പോഴത്തെ ശമ്പളം 50000 ആണ്. അലവന്‍സും ആനുകൂല്യങ്ങളും കൂടുമ്പോഴാണ് 2.7 ലക്ഷമാകുന്നത്. പ്രധാനമന്ത്രിക്ക് 2.5 ലക്ഷമേയുള്ളൂ. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ അലവന്‍സ് വാങ്ങിയ എം.പി ആറ്റിങ്ങലില്‍ നിന്നു ജയിച്ച എ.സമ്പത്താണ്. ഒരു കോടിയാണ് സമ്പത്ത് കൈപ്പറ്റിയതെങ്കില്‍ കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാരും തൊട്ടുപിന്നിലുണ്ട്. പാര്‍ലമെന്റ് നന്നായി നടത്താനല്ല, അലങ്കോലമാക്കുന്നതിനാണ് ഇവര്‍ ആനുകൂല്യം പറ്റുന്നതെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല. ഒരു മിനുറ്റിന് രണ്ടരലക്ഷമാണ് പാര്‍ലമെന്റ് സമ്മേളനത്തിന് ചെലവാകുന്നത്. ഇത് ജനങ്ങളുടെ നികുതിപണമാണ്.
നികുതിപ്പണം കൊള്ളയടിച്ചതിനെതിരെ നടപടി സ്വീകരിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട എംപിമാര്‍ കൊള്ളക്കാര്‍ക്കാശ്വാസം നല്‍കുംവിധം പെരുമാറുന്നതാണ് നമ്മുടെ ദുരന്തം. പ്രധാനമന്ത്രി ചെയ്തത് ദുരന്തമാണെന്നാരോപിക്കുന്നവരുടെ മനസ്സില്‍ സാധാരണക്കാരല്ല, കുഴല്‍പ്പണക്കാരും കോഴപ്പണക്കാരുമാണ്. അവര്‍ക്കുവേണ്ടിയുള്ള വാക്കുകള്‍ ഏറ്റുവിളിക്കാന് സ്വന്തം കക്ഷിക്കാര്‍പോലുമുണ്ടാകില്ലെന്ന് കാണാന്‍ പോവുകയാണ്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: