ന്യൂദല്‍ഹി: രാജ്യവ്യാപകമായി ആദായനികുതി വകുപ്പിന്റെ കള്ളപ്പണവേട്ട. ദല്‍ഹി ആക്സിസ് ബാങ്കിന്റെ ചാന്ദ്നി ചൗക്ക് ശാഖയില്‍ നൂറ് കോടി രൂപയുടെ കള്ളപ്പണം പിടികൂടി. നോട്ട് റദ്ദാക്കിയ നവംബര്‍ എട്ടിന് ശേഷം 44 വ്യാജ അക്കൗണ്ടുകളിലായാണ് പണം നിക്ഷേപിച്ചത്.
കെവൈസി നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചത്. വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് അക്കൗണ്ട് ആരംഭിച്ചത്. ബാങ്ക് അധികൃതരെ ചോദ്യം ചെയ്ത് വരികയാണ്. നോട്ട് റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം 450 കോടി രൂപ ബാങ്കിലെത്തിയതായും കണ്ടെത്തി.
ചെന്നൈയില്‍ വ്യവസായികളുടെ വീട്ടില്‍ നടന്ന പരിശോധയില്‍ 106 കോടി രൂപയുടെ നോട്ടുകളും 127 കിലോഗ്രാം സ്വര്‍ണവും കണ്ടെടുത്തു. 96 കോടി പഴയ നോട്ടുകളും പത്ത് കോടി രണ്ടായിരത്തിന്റെ പുതിയ നോട്ടുകളുമാണ്. ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, ഇവരുടെ ഏജന്റായ പ്രേം കുമാര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. നൂറിലേറെ ഉദ്യാഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. സൂറത്തില്‍ ആഡംബര കാറില്‍ നിന്ന് 75 ലക്ഷത്തിന്റെ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. കാറിലുണ്ടായ ഒരു സ്ത്രീയെയും പുരുഷനെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ദല്‍ഹിയില്‍ ആക്സിസ് ബാങ്ക് ശാഖകളില്‍ ഇത് രണ്ടാം തവണയാണ് റെയ്ഡ് നടക്കുന്നത്. മൂന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റി നല്‍കിയതിന് കശ്മീരി ഗെയ്റ്റ് ബ്രാഞ്ചിലെ രണ്ട് മാനേജര്‍മാരെ അടുത്തിടെ എന്‍ഫോഴ്സമെന്റ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് കിലോ സ്വര്‍ണവും പിടിച്ചെടുത്തു.
കമ്മീഷന് അടിസ്ഥാനത്തില്‍ ആക്സിസ് ബാങ്ക് കള്ളപ്പണം വെളുപ്പിക്കുന്നതായി ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചിരുന്നു. രാജ്യവ്യാപകമായി ബാങ്കിനെതിരെ വിശദമായ അന്വേഷണം ഉണ്ടായേക്കും. മുഴുവന്‍ ഇടപാടുകളും പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: