തിരുവനന്തപുരം: ഹൈക്കോടതി വിധിക്ക് നേരെ കടുത്ത അവഗണന. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് നേരെയാണ് കടുത്ത അവഗണന. ഇന്നലെ വൈകുന്നേരം വരെ അധികാരികള്‍ നടപ്പാക്കിയില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉള്ള പഴയ വസ്ത്രക്രമം തുടരണമെന്ന് വ്യാഴാഴ്ച ഹൈക്കോടതി വിധിച്ചിരുന്നു. ഇതോടെ ചുരിദാര്‍ അനുവദിച്ചു കൊണ്ടുള്ള എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിന് നിയമപ്രാബല്യം നഷ്ടപ്പെട്ടെങ്കിലും കോടതിവിധി നടപ്പിലാക്കാന്‍ ക്ഷേത്രജീവനക്കാര്‍ തയ്യാറായില്ല. കോടതി വിധി അനുസരിച്ചുള്ള പുതിയ ഉത്തരവ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇറക്കിയിട്ടില്ലെന്ന കാരണമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
പരമ്പരാഗതവേഷവിധാനം തുടരണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരി റാണി വി. നായര്‍ കോടതിവിധി രേഖാമൂലം എക്സിക്യൂട്ടീവ് ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ വൈകുന്നേരം വരെ ഉത്തരവ് നടപ്പാക്കിയില്ല. ഇതോടെ വൈകുന്നേരം കോട്ടയ്ക്കകത്തെ 22 റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫാര്‍ക്കും കേരള ബ്രാഹ്മണസഭയും ശ്രീപദ്മനാഭസ്വാമിക്ഷേത്ര ഭക്തജന സേവാസമിതിയും സംയുക്തമായി ക്ഷേത്രത്തില്‍ നിന്ന് നാമജപയാത്രയും പടിഞ്ഞാറേ നടയില്‍ പ്രതിഷേധയോഗവും നടത്തി. ഹൈക്കോടതിവിധി ഉടന്‍ നടപ്പിലാക്കണമെന്നും ആചാരവിരുദ്ധമായ വസ്ത്രം ധരിച്ച് ആളുകള്‍ കയറിയതിന് തന്ത്രശാസ്ത്രം വിധിച്ചിട്ടുള്ള പരിഹാരക്രിയ അടിയന്തരമായി നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. വസ്ത്രധാരണ സംബന്ധമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ക്ഷേത്ര ഭരണസമിതി ഭക്തരുടെ വിപുലമായ യോഗം വിളിച്ചുകൂട്ടണമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: