പേട്ട: നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തില്‍ മുച്ചക്രവാഹനങ്ങള്‍ ഡിജിറ്റലിലേക്ക്. നഗരത്തിലെ ഓട്ടോറിക്ഷകളാണ് ഡിജിറ്റലാകുന്നത്. യാത്രികര്‍ക്ക് വീട്ടിലിരുന്ന് മൊബൈല്‍ ജിപിആര്‍എസ് ഉപയോഗിച്ച് ഓട്ടോറിക്ഷകളെ സവാരിക്ക് വിളിക്കാവുന്ന വിധത്തിലാണ് പ്രത്യേകം ടാബ് ഓട്ടോറിക്ഷകളില്‍ ഘടിപ്പിച്ചുകൊണ്ടുളള ഡിജിറ്റല്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
വെഹിക്കിള്‍എസ്ടി ഡോട്ട് കോമാണ് ഈ ഡിജിറ്റല്‍ സേവനത്തിന്റെ ഉപജ്ഞാതാക്കള്‍. ഫെബ്രുവരിയിലാണ് ഓട്ടോറിക്ഷകള്‍ ഡിജിറ്റല്‍ വത്കരിക്കുന്നതിന് തുടക്കം കുറിച്ചത്. പേട്ട പളളിമുക്ക് സ്റ്റാന്റിലെ സുരേഷ്കു
മാറിന്റെ ഓട്ടോയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ സംവിധാനമൊരുക്കിയത്. പരീക്ഷണം വിജയമായതോടെ ഇന്ന് പതിന്നാല് ഓട്ടോറിക്ഷകളാണ് തിരുവനന്തപുരത്ത് ഡിജിറ്റലായിരിക്കുന്നത്. വരുംനാളുകളില്‍ തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്, കൊച്ചി നഗരങ്ങളിലെ ഓട്ടോറിക്ഷകളും ഡിജിറ്റലാകുമെന്ന് വെഹിക്കിള്‍ എസ്ടി ഡോട്ട് കോം അധികൃതര്‍ പറഞ്ഞു.
ഓട്ടോറിക്ഷകള്‍ ഡിജിറ്റല്‍വത്കരിക്കുന്നതോടെ യാത്ര കൂടുതല്‍ സുരക്ഷിതമാകും. ഓട്ടോറിക്ഷകള്‍ക്ക് വേണ്ടിയുള്ള കാത്തുനില്‍പ്പും ഒഴിവാകും. വെഹിക്കിള്‍ എസ്ടി ആപില്‍ കൂടി ഓണ്‍ലൈന്‍ വഴി വാഹനം ബുക്ക് ചെയ്യുമ്പോള്‍ ബുക്ക് ചെയ്യുന്നയാളിന്റെ സമീപപ്രദേശത്തുളള എസ്ടിയുടെ ടാബ് ഘടിപ്പിച്ച ഓട്ടോറിക്ഷകളുടെ വിവരങ്ങള്‍ കാണാന്‍ കഴിയും. ഇതനുസരിച്ച് വേണ്ട വാഹനത്തില്‍ ക്ലിക് ചെയ്ത് യാത്രാക്കൂലിയും ഉറപ്പിച്ചെങ്കില്‍ മാത്രമേ ബുക്ക് ചെയ്ത ആളിന്റെയും ക്ലിക് ചെയ്ത വാഹനത്തിന്റെ ഡ്രൈവറുടെയും ഫോണ്‍ നമ്പരുകള്‍ പരസ്പരം കൈമാറപ്പെടുകയുള്ളളൂ. ഓട്ടോറിക്ഷ സ്റ്റാന്റില്‍ നിന്ന് യാത്രക്കാര്‍ നില്‍ക്കുന്നയിടം വരെ പരമാവധി രണ്ട് കിലോമീറ്റര്‍ വാഹനം ഓടുന്ന കൂലി യാത്രക്കാര്‍ക്ക് സൗജന്യമായിരിക്കും. ഇത്തരം ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് യാത്ര ചെയ്യേണ്ട വഴി കൃത്യമായി അറിയില്ലെങ്കിലും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുളള ടാബിലെ മോണിറ്ററില്‍ കൂടി ഇത് മനസ്സിലാക്കാന്‍ കഴിയും.
വാഹനത്തെയും ഡ്രൈവറെയും സംബന്ധിച്ച വിവരങ്ങളും ടാബിലുണ്ടാകും. ഇത് മറ്റൊരു മൊബൈലിലേക്ക് ടാബ് വഴി കൈമാറിയാല്‍ ഇതേ ആപില്‍ കൂടി മറ്റൊരാള്‍ക്ക് വിവരം കൈമാറുന്ന വ്യക്തി സഞ്ചരിക്കുന്ന വഴി കൃത്യമായി അറിയാനും കഴിയും. മാത്രമല്ല ഇത്തരം വാഹനങ്ങളെ ആപ് സെന്ററിലുളള മോണിറ്ററിലും പോലീസ് കണ്ട്രോള് റൂമുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. ഇത് ഓട്ടോറിക്ഷ യാത്രക്കാരെ സംബന്ധിച്ചിടത്തോളം സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. യാത്രയ്ക്കിടയില്‍ ഡ്രൈവറുടെ ഭാഗത്ത് നിന്ന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നിയമനടപടിയും എളുപ്പമാക്കുന്നു. യാത്രയെ സംബന്ധിച്ചുളള അഭിപ്രായം രേഖപ്പെടുത്താനും ടാബില്‍ കഴിയും.
യാത്രക്കാര്‍ക്ക് പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ടാബ് വാഹനത്തിനുളളില്‍ സജ്ജീകരിച്ചിട്ടുളളത്. ക്രെഡിറ്റ്, ഡെബിറ്റ്, എടിഎം കാര്‍ഡുകള്‍ ഡിജിറ്റല്‍ ഓട്ടോറിക്ഷകളില്‍ ഉപയോഗിക്കാന്‍ കഴിയും. പണം കയ്യിലില്ലെന്ന കാരണത്താല്‍ യാത്ര മുടങ്ങുകയില്ല. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിലൂടെ യാത്രാക്കൂലി യാത്രികരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോഡ്രൈവറുടെ അക്കൗണ്ടിലേക്കാണ് മാറുന്നത്. ഡിജിറ്റല്‍ ഓട്ടോറിക്ഷകള്‍ വ്യാപകമാകുന്നതോടെ ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചുളള കുറ്റകൃത്യങ്ങളും ആക്ഷേപങ്ങളും ഇല്ലാതാകുമെന്ന് വെഹിക്കിള്‍ എസ്ടി ഡോട്ട് കോം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: