ന്യൂദല്‍ഹി: രാജ്യത്തെ വീണ്ടും നാണക്കേടിലാഴ്ത്തി കോണ്‍ഗ്രസ് ഭരണകാലത്തെ അഴിമതി. രാജ്യത്തിന്റെ സേനാ മേധാവികള്‍ ഇതിന് മുന്‍പ് പ്രതിയാവുകയോ അറസ്റ്റിലാവുകയോ ചെയ്തിട്ടില്ല. എസ്.പി. ത്യാഗിയുടെ അറസ്റ്റോടെ സേനയുടെ യശസ്സിനും മങ്ങലേറ്റു. നോട്ട് റദ്ദാക്കലില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്നതാണ് അറസ്റ്റ്. തിങ്കളാഴ്ച ഭരണപക്ഷം ഇത് ആയുധമാക്കിയേക്കും.
പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങി രാജ്യത്തെ വിവിഐപികള്‍ക്ക് ഹെലികോപ്ടര്‍ വാങ്ങാനായിരുന്നു 3727 കോടി രൂപയുടെ കരാര്‍. ടെണ്ടര്‍ നല്കിയ മെര്ലിന് ഹെലികോപ്റ്റേഴ്സ്, സികോര്‍സ്കി എന്നിവയെ ബോധപൂര്‍വ്വം ഒഴിവാക്കി വ്യവസ്ഥയില്‍ ഇളവ് വരുത്തി അഗസ്ത വെസ്റ്റ്ലാന്റുമായി കരാര്‍ ഉറപ്പിച്ചു. 1240 കോടി രൂപയുടെ അധിക ഇടപാടിന് കരാര്‍ ഒത്താശ ചെയ്തെന്ന് സിഎജി കണ്ടെത്തി.
കരാര്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കമ്പനിയുടെ ഹെലികോപ്റ്ററുകള്‍ വികസനപ്രക്രിയ പൂര്‍ത്തിയാക്കിയിരുന്നില്ല. പ്രതിരോധമേഖലയ്ക്ക് ആയുധം വാങ്ങുന്നതിനുള്ള നയവും ലംഘിച്ചു. അടിസ്ഥാനവിലയായി 4871 കോടി രൂപ കണക്കാക്കിയത് യാഥാര്‍ത്ഥ്യബോധത്തോടെയല്ല. 1240 കോടി രൂപയ്ക്ക് നാല് വിവിഐപി ഹെലികോപ്റ്ററുകള്‍ അധികം വാങ്ങുന്നതിനുള്ള തീരുമാനവും സിഎജി വിമര്‍ശിച്ചു.
2011 നവംബറില്‍ ഇടപാടില്‍ അഴിമതി നടന്നതായി കണ്ടെത്തി ഇറ്റാലിയന്‍ കോടതി കേസ് രജിസ്റ്റര്‍ ചെയ്തിട്ടും യുപിഎ സര്‍ക്കാര്‍ ഇടപാടുമായി മുന്നോട്ടുപോയി. മൂന്ന് ഹെലികോപ്റ്ററുകള്‍ വാങ്ങുകയും ചെയ്തു. 2013ല്‍ അഗസ്ത വെസ്റ്റ്ലാന്റിന്റെ മാതൃകമ്പനിയായ ഫിന്മെക്കാനിക്കയുടെ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍ബന്ധിതനാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: