ന്യൂദല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. പഴയ അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ നിരോധിച്ച നടപടി ഭരണഘടനാ വിരുദ്ധമാണോ എന്നതു സംബന്ധിച്ച കേസിലാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് കോടതി വ്യക്തത തേടിയത്. നോട്ട് നിരോധനത്തിനെതിരായ ഹര്‍ജിയും സഹകരണബാങ്കുകളെ മാറ്റി നിര്‍ത്തിയതിനെതിരായ ഹര്‍ജിയും ഒരുമിച്ച് കേട്ട ശേഷം ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് നടപടി.
നോട്ട് അസാധുവാക്കാന്‍ തീരുമാനം എടുത്തത് എപ്പോഴാണ്, രഹസ്യാത്മകമായ തീരുമാനമായിരുന്നോ അത്, എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്, ഒരു വ്യക്തിക്ക് മതിയാകുന്ന തുകയാണോ ഇത്, നോട്ട് നിയന്ത്രണം നടപ്പാക്കുന്നതിന് പകരം നോട്ട് നിരോധിച്ച നടപടിയുടെ പ്രസക്തി, ദേവനാഗരി ലിപി കറന്‍സികളില്‍ ഉപയോഗിക്കാമോ, ജില്ലാ സഹകരണ ബാങ്കുകളെ മാറ്റി നിര്‍ത്തിയതില്‍ വിവേചനമുണ്ടോ, സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് വ്യക്തത ആവശ്യപ്പെട്ടത്.
പ്രായോഗികമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് പകരം ജില്ലാ സഹകരണ ബാങ്കുകളുടെ ഇടപാടുകളില്‍ നിരോധനം കൊണ്ടുവന്നത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കെവൈസി ചട്ടങ്ങള്‍ ഉറപ്പുവരുത്താത്ത ബാങ്കിംഗ് രീതിയാണ് സഹകരണ മേഖലയിലെന്നും ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നേരിട്ടുള്ള മേല്‍നോട്ടമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്കി.
അങ്ങനെയെങ്കില്‍ കര്‍ശന ഉപാധികളോടെ പഴയ നോട്ടുകളുടെ നിക്ഷേപം സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകളെയെങ്കിലും അനുവദിക്കുന്ന കാര്യം പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിടുമെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: