ചെന്നൈ: ജയലളിതയുടെ മരണശേഷമുള്ള ആദ്യ മന്ത്രി സഭായോഗം ഇന്ന് ചേരാനിരിക്കെ തന്റെ ബന്ധുക്കള്‍ക്കും മന്ത്രിമാര്‍ക്കും കര്‍ശന നിര്‍ദേശവുമായി തോഴി ശശികല. ബന്ധുക്കള്‍ പാര്‍ട്ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും അകലം പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
സഹോദരങ്ങള്‍, അന്തരവന്മാര് തുടങ്ങിയ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കാണ് വിലക്ക്. ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം മന്ത്രിമാരോടും പ്രവര്‍ത്തകരോടും തന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പറഞ്ഞതായി അവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ജയലളിതയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം ശശികലയും ബന്ധുക്കളും പൊയസ് ഗാര്‍ഡനിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ ബന്ധുക്കളെല്ലാം തന്നെ ഉടന്‍ ഇവിടം വിടും. എന്നാല്‍ ശശികലയ്ക്കൊപ്പം ഭര്‍തൃ സഹോദരി ഇളവരശി മാത്രം പോയസ് ഗാര്‍ഡനില്‍ താമസമാക്കുമെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രി ഒ.പനീർസെൽവം തുടർച്ചയായ രണ്ടാം ദിവസവും, ഇന്നലെ പോയസ് ഗാർഡനിലെത്തി ശശികലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിയുടെ എക്സിക്യൂട്ടീവ്, ജനറൽ കൗൺസിലുകൾ ചേരുന്നതും, പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതുമാണ് ചർച്ചാവിഷയമായത്. ജയലളിതയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ ശശികലയോട് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ചിലര്‍ അവരോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനും പറഞ്ഞു. എന്നാല്‍ അധികാരത്തിന്റെ പിന്തുണയില്ലാതെ ജനങ്ങളെ സേവിക്കാനാണ് താല്പര്യപ്പെടുന്നതെന്നായിരുന്നു ശശികലയുടെ മറുപടിയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പോയസ് ഗാര്‍ഡനില്‍ തങ്ങുന്നതിലൂടെ ജയലളിതയുടെ പിന്‍ഗാമിയാകുക എന്ന ലക്ഷ്യമാണ് ശശികലയ്ക്കുള്ളതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 2011-ല്‍ ജയലളിതയുമായി പിണങ്ങിയ ശശികലയെയും ബന്ധുക്കളെയും ജയലളിത പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. പിന്നീട് ശശികല മാത്രം തിരിച്ചെത്തി. തുടര്‍ന്നും ശശികലയുടെ ബന്ധുക്കളെ അടുപ്പിക്കാന്‍ ജയലളിത തയാറായില്ല. പക്ഷേ ഇവരുടെ മരണശേഷമുള്ള കര്മങ്ങളിലടക്കം ശശികലയുടെ ബന്ധുക്കളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്ശനങ്ങള്ക്കിടയാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: