ഹൈദരാബാദ്: നാനാക്രമഗുഡയില് നിര്‍മ്മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്ന് വീണ് കാണാതായവരില്‍ 11 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് ഇന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.
ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടന്ന ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ രക്ഷപ്പെടുത്തിയതായ അധികൃതര്‍ അറിയിച്ചു. ഛത്തീസ്ഗഡ് സ്വദേശിനിയായ രേഖ, അവരുടെ നാലുവയസ്സുള്ള മകന് എന്നിവരെയാണ് ജീവനോടെ രക്ഷപ്പെടുത്തിയത്.
ഇതിനിടെ കെട്ടിട ഉടമ സത്യനാരായണ്‍ സിംഗിനെ പോലീസ് അറസ്റ്റു ചെയ്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തകര്‍ന്ന് വീണ കെട്ടിടത്തിന് പുറകിലുള്ള കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നിര്‍മ്മാണ വസ്തുക്കളുടെ ഗുണമേന്മയില്ലായ്മയാണ് നിര്‍മ്മാണത്തിലുള്ള കെട്ടിടം തകര്‍ന്ന് വീഴാന്‍ കാരണമെന്നും പോലീസ് അറിയിച്ചു
ബുധനാഴ്ചയാണ് നാനാക്രമഗുഡയില് നിര്‍മാണത്തിലിരുന്ന ഏഴുനില കെട്ടിടം തകര്‍ന്നു വീണത്. കെട്ടിടത്തില്‍ പെയിന്റിംഗ്, ഫ്ളോറിംഗ് ജോലികള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. കെട്ടിട നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ചത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് തെലങ്കാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
അപകടത്തില്‍ പരിക്കേറ്റ് നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിലരുടെ പരിക്കുകള്‍ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: