ന്യൂദല്‍ഹി: രാജ്യത്തിനാകെ നാണക്കേടായ അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപറ്റര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമസേനാ മുന്‍ മേധാവി എസ്.പി ത്യാഗിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദല്‍ഹിയിലെ സിബിഐ കോടതിയിലാണ് ത്യാഗിയെ ഹാജരാക്കുന്നത്. വെള്ളിയാഴ്ചയാണ് ത്യാഗിയേയും സഹോദരനെയും ദല്‍ഹിയില്‍ വച്ച് സിബിഐ അറസ്റ്റ് ചെയ്തത്.
അന്വേഷണവുമായി ത്യാഗി സഹകരിക്കില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് മുമ്പുതന്നെ ത്യാഗിയെ കോടതിയില്‍ ഹാജരാക്കാനാണ് സിബിഐ ശ്രമിക്കുന്നത്. കോടതിയില്‍ ഹാജരാക്കുന്ന ത്യാഗിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് സിബിഐ ആവശ്യപ്പെടും. 2010ലാണ് ഇറ്റാലിയന്‍ കമ്പനിയായ അഗസ്ത വെസ്റ്റ്ലാന്റ് കമ്പനിയുമായി യുപിഎ സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെടുന്നത്.
ഹെലികോപ്റ്റര്‍ ഇടപാടില്‍ രണ്ട് പ്രധാന വ്യവസ്ഥകളില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ ഇളവ് വരുത്തിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ആറായിരം മീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററിന്റെ പരിധി നാലായിരം മീറ്ററായി കുറച്ചതും ക്യാബിന്റെ ഉയരം 1.8 മീറ്ററായി കുറച്ചതും ഇറ്റാലിയന്‍ കമ്പനിക്ക് കരാര്‍ കിട്ടുന്നതിന് വേണ്ടിയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇടപാടിനായി ഇറ്റാലിയന്‍ കമ്പനി നല്കിയ 452 കോടി രൂപയുടെ കമ്മിഷനില്‍ 414 കോടി രൂപയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥരിലേക്ക് എത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: