ഓണച്ചമയംപോലെയും ഓണസദ്യപോലെയും ഓണത്തോടനുബന്ധിച്ച് ഒഴിച്ചുകൂടാനാവാത്തൊരിനമാണ് ഓണത്തല്ല്. തല്ല് ശാസ്ത്രീയമായിത്തന്നെ അഭ്യസിച്ചിട്ടുള്ളവര്‍ അവതരിപ്പിക്കുന്നൊരു കായിക വിനോദം. ‘കൈയാങ്കളി’ എന്നും ഇതിന് പേരുണ്ട്. തൃശൂര്‍ ജില്ലയില്‍ കുന്നംകുളത്ത് ഏതാണ്ട് കാല്‍നൂറ്റാണ്ടു മുന്‍പുവരെ ഈ മത്സരം അരങ്ങേറിയിരുന്നു.
ഓണത്തല്ലു പരിപാടി ഇങ്ങനെയാണ്:
തല്ലുകാര്‍ മൈതാനത്തോ വിശാലമായ പറമ്പിലോ രണ്ടു ചേരിയായി അണിനിരക്കും. വടക്കേച്ചേരിയും തെക്കേച്ചേരിയും. കിഴക്കും പടിഞ്ഞാറുമായി കാഴ്ചക്കാര്‍ നിലയുറപ്പിക്കും. ദേശാധിപനാണ് തല്ലിന്റെ സംഘാടകനും നിയന്ത്രകനും. ദേശാധിപന് മൈതാനത്തില്‍ ഒരുയര്‍ന്ന കസേരയിലിരിക്കും. അദ്ദേഹത്തിന് കുടപിടിക്കാന്‍ കുറച്ചുപേര്‍. വെറ്റിലച്ചെല്ലമേന്താന്‍ മറ്റുചിലര്‍.
തല്ലുകാര്‍ നിയമലംഘനം നടത്തുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ റഫറിമാരുണ്ടാകും.’ചേതന്മാര്’ എന്നാണ് ഇവരെ വിളിക്കുക. ചാതിക്കാരെന്നും പറയുമിവരെ.
പരിപാടി ആരംഭിക്കുന്നതിനു മുന്‍പ് ദേശാധിപന് ‘ചേരി ഒതുക്കല്‍’ നടത്തും. തല്ലുകാരെയും കാണികളെയും മൈതാനത്തില്‍ വെവ്വേറെ ഒതുക്കിനിര്‍ത്തുന്നതിനെയാണ് ‘ചേരി ഒതുക്കല്‍’ എന്നുപറയുന്നത്.
സമയമാകുമ്പോള്‍ ദേശാധിപന് തല്ലു തുടങ്ങാന്‍ അനുമതി നല്കുന്നു. ഉടന്‍തന്നെ വടക്കേച്ചേരിയിലുള്ളവര്‍ ഓടി മൈതാനത്തിന്റെ മധ്യത്തെത്തും. ആര്‍പ്പുവിളിയും ഘോഷവുമായി അവര്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തും. കൈ മെയ്വഴക്കം കാണിക്കാരെക്കാട്ടുന്നതിനും എതിരാളികളുടെ മനോവീര്യം തകര്‍ക്കുന്നതിനുമാണിത്. അടുത്ത ഊഴം തെക്കേച്ചേരിക്കാരുടേത്. പ്രകടന സമയത്ത് മൈതാനമധ്യം വിട്ടുമാറാന്‍ ഇരുകൂട്ടര്‍ക്കുമവകാശമില്ല. ചേതന്മാര് ഒക്കെയും ശ്രദ്ധിച്ചു നില്ക്കും. ഇരുചേരികളുടെയും ഇത്തരം പ്രകടനങ്ങള്‍ വളരെനേരം നീണ്ടുനില്‍ക്കും. ‘ചേരിക്കളി’ എന്നാണിതറിയപ്പെടുന്നത്.
ഇനിയാണ് ഓണത്തല്ല് ആരംഭിക്കുക. ഇരുചേരിയില്‍നിന്നും ഓരോരുത്തര് കളത്തിലിറങ്ങും. അവര്‍ അഭിമുഖമായി നിന്നുകൊണ്ട് കൈകോര്‍ത്ത് പിടിക്കും. പിന്നീട് പിടുവിടുവിച്ച് രണ്ടു ചുവട് പിന്നോട്ട് മാറും. മുന്നോട്ട് കുതിച്ച് തല്ലു തുടങ്ങും. തല്ലെന്നുവച്ചാല്‍ തോന്നുംപടിയുള്ള തല്ലല്ല. കൈമലര്‍ത്തിയുള്ള തല്ല്. അടിയല്ലാതെ ഇടിയോ കടിയോ പാടില്ല. ചേതന്മാര് കൈയോടെ പിടികൂടും, പുറത്താക്കും. അടി തടുത്തുകൊണ്ട് എതിരാളി ഒഴിഞ്ഞുമാറും. തിരിച്ചടിക്കാന്‍ തക്കം നോക്കും. അടികൊള്ളാതെ മറുകക്ഷിയുടെ വശത്തു കയറിപ്പറ്റലാണ് ലക്ഷ്യം.
അടുത്തഘട്ടത്തില്‍, ഇരുചേരികളില്‍നിന്നും ഒന്നിലേറെ തല്ലുകാര്‍ രംഗപ്രവേശം ചെയ്യും. തല്ലുക. തല്ലു തടുക്കുക. അതിനുവേണ്ടി ചാടി മറിച്ചില്‍, പൊങ്ങിപ്പറക്കല്‍, കരണം മറിച്ചില്‍ തുടങ്ങിയവ പയറ്റും. ഈസമയം, സ്വന്തം ചേരിയിലുള്ളവരെ പുറത്തുനില്ക്കുന്നവര് ആവേശംകൊള്ളിച്ചുകൊണ്ടിരിക്കും.
തല്ലേല്‍ക്കുന്നവരെ പുറത്താക്കും. പകരം, അതേ ചേരിയിലുള്ളൊരാള്‍ കളത്തിലെത്തും.
നേരമിങ്ങനെ കുറെ കഴിയും. ഇനിയാണ് പ്രധാന തല്ലുകാര്‍ കളത്തിലേക്കെത്തുന്നത്. അപ്പോള്‍ കാഴ്ചക്കാരുടെ ആവേശം അണപൊട്ടിയൊഴുകും. കൈയാങ്കളിയില്‍ വളരെയേറെ വൈദഗ്ദ്ധ്യം സമ്പാദിച്ച ഇക്കൂട്ടര്‍ രണ്ടുചേരികളായിനിന്ന് മണിക്കൂറുകളോളം പൊരുതിയാലും ഒരു തല്ലുപോലുമേല്‍ക്കാതിരിക്കുക എന്നത് അപൂര്‍വമല്ല. നേരം സന്ധ്യയായാല്‍ അന്നത്തെ കളി അവസാനിച്ചതായി ദേശാധിപന് പ്രഖ്യാപിക്കും. കളി പിറ്റേദിവസം തുടരും. ഒരു കക്ഷി തോല്‍ക്കുന്നതുവരെ ദിവസങ്ങളോളം തല്ലു തുടരാറുണ്ട്. വിജയപരാജയങ്ങളുടെ പ്രശ്നം മാത്രമല്ല, അഭിമാനത്തിന്റെ പ്രശ്നവും കൂടിയുണ്ടിതില്‍. തോറ്റ ദേശക്കാരെ ജയിച്ച ദേശക്കാര്‍ ഒരു കൊല്ലത്തേക്കു പരിഹസിക്കും, കണ്ടിടത്തുവച്ചൊക്കെ. ചന്തയിലും ഉത്സവപ്പറമ്പിലും നാലാള് കൂടുന്നിടത്തുമൊക്കെച്ചെല്ലുമ്പോള്‍ മാനക്കേട് സഹിക്കേണ്ടിവരുന്നു. കേട്ടുനില്‍ക്കുകയല്ലാതെ നിവൃത്തിയൊന്നുമില്ല. വല്ലാത്ത നാണക്കേട്!
വിദഗ്ധന്മാരായ തല്ലുകാരെ വാടകയ്ക്കെടുക്കുന്ന ഏര്‍പ്പാടുമുണ്ടായിരുന്നു. അവര്‍ക്ക് ചെലവുകൊടുത്ത് സ്വന്തം തല്ലു നടത്തിക്കും. പണ്ട്, ചിങ്ങമാസത്തിലെ അത്തം മുതല്‍ തുടര്‍ച്ചയായി പത്തുദിവസവും തല്ലു നടത്തിയിരുന്നു. ഓരോ ദിവസവും ജയിക്കുന്നവര്‍ പിറ്റേദിവസത്തെ തല്ലില്‍ പങ്കെടുക്കും. അങ്ങനെ തിരുവോണ ദിവസം, കാഴ്ചക്കാര്‍ക്ക് കണ്‍കുളിര്‍ക്കെക്കാണാവുന്ന വിധത്തില്‍ ഏറ്റവും മികച്ചവരുടെ പ്രകടനമാണ് നടക്കുക. ഇതിന്റെ തുടര്‍ച്ചയായി അടുത്ത ദിവസം തല്ലു നടക്കും. അവിട്ടത്തല്ല്, ആവേശം കൂടിയ തല്ല്. കലാശത്തല്ല്!
ഓണപ്പട
യജമാനന്മാര്ക്കുവേണ്ടി അടിയാളര്‍ പണ്ടു നടത്തിയിരുന്ന പോരാണിത്. മുന്‍കൂട്ടി നൊയമ്പുനോറ്റിട്ടാണിതിന് തയ്യാറെടുക്കുന്നത്. ഓണത്തല്ല്, കൈയാങ്കളി എന്നീ പേരുകളിലറിയപ്പെടുന്നവയും ഓണപ്പടയും ഒന്നുതന്നെയെന്ന് ചിലര്‍ പറയുന്നു. ഓണപ്പടയുടെ ചില ചടങ്ങുകള്‍ മാത്രം സ്വീകരിച്ച് നടപ്പിലാക്കിയതാണ് ഓണത്തല്ലെന്ന് മറ്റൊരു മതമുണ്ട്. ‘മധുരൈക്കാഞ്ചി’ എന്ന കാവ്യത്തിലും (എ.ഡി. രണ്ടാംശതകം) ബര്‍ത്തലോമിയ, വിഷര്‍, ഫോര്‍ബ്സ് എന്നീ സഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും ഓണപ്പടയെപ്പറ്റി പറയുന്നുണ്ട്. ‘കണ്ടിയൂര്‍ മറ്റം പടപ്പാട്ടില്‍’ (16-ാം ശതകം) അതിന്റെ കര്‍ത്താവായ ചെപ്പുകാട്ടു നീലകണ്ഠന്, കണ്ടിയൂര്‍വച്ച് നടത്തിയ ഓണപ്പടയെപ്പറ്റി വിവരിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: