മക്കളേ, വിശ്വസങ്കല്പത്തിലാണെങ്കില് പാപമില്ല. സ്വാര്ത്ഥതയിലാണെങ്കില് പാപമുണ്ട്. ഒരിടത്ത് രണ്ട് ബ്രാഹ്മണര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് രണ്ടുപേര്‍ക്കും ഒരേ അസുഖം ബാധിച്ചു. മത്സ്യം കഴിച്ചാലേ അസുഖം ഭേദമാകൂ എന്ന് ഡോക്ടര്‍ പറഞ്ഞു. ഇരുവരും ശുദ്ധ സസ്യാഹാരം മാത്രം കഴിച്ചു ശീലിച്ചവരാണ്. അവര്‍ കുഴങ്ങി. പക്ഷേ, താന്‍ മരിച്ചുപോയാല്‍ ഭാര്യയുടെയും കുട്ടിയുടെയും സ്ഥിതി എന്താകും എന്നോര്‍ത്തും, ബന്ധുമിത്രാദികളുടെ നിര്‍ബന്ധത്തിനു വഴങ്ങിയും ആദ്യത്തെയാള്‍ മത്സ്യം ഭക്ഷിച്ചു. അയാളുടെ രോഗം ഭേദമായി. എന്നാല്‍, പാപഭയത്താല്‍ രണ്ടാമത്തെയാള്‍ മത്സ്യം ഭക്ഷിച്ചില്ല. അയാള്‍ മരിച്ചുപോയി. അയാളുടെ കുടുംബം അനാഥമായി, അവര്‍ ആകെ കഷ്ടത്തിലുമായി.
ഇവിടെ ആദ്യത്തെ ആള് മത്സ്യത്തെ കൊന്നു ഭക്ഷിച്ചതുകൊണ്ട് ഒരു കുടുംബം മുഴുവന്‍ രക്ഷപ്പെട്ടു, ഇത് ഹിംസയല്ല. തന്നെയുമല്ല; അങ്ങനെ ചെയ്തതുകൊണ്ട് അയാളുടെ ഭാര്യയേയും, കുട്ടികളെയും രക്ഷിക്കുവാനും അയാള്‍ക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാമത്തെയാള്‍ മത്സ്യം കഴിക്കാതിരുന്നതുകൊണ്ട് അയാളുടെ ഭാര്യക്കും മക്കള്‍ക്കും ആരുമില്ലാതെയായി. ഒന്നോ രണ്ടോ മത്സ്യത്തെ അപേക്ഷിച്ച് എത്രയോ വലുതാണ് ഒരു കുടുംബം.
അതുപോലെ പട്ടാളക്കാര്‍ രാജ്യത്തിനുവേണ്ടി ശത്രുപക്ഷത്തിലെ എത്രയോ പേരെ കൊല്ലുന്നു. അത് അവരുടെ കര്‍ത്തവ്യമാണ്. വീടു പണിയാന്‍ നാം വൃക്ഷങ്ങള്‍ മുറിച്ചെടുക്കാറില്ലേ? ഇതൊന്നും സ്വാര്ത്ഥതയില്പ്പെടുന്നില്ല. പ്രതികാരബുദ്ധിയും രാഗദ്വേഷവും ഉള്ളില്‍വച്ചുകൊണ്ട് പ്രവര്‍ത്തിക്കുമ്പോഴാണ് പാപമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: