തൊടുപുഴ: ജില്ലാ കോടതി സമുച്ചയത്തില്‍ ഒളികാമറ വെച്ച സംഭവത്തില്‍ ഒരു മാസം തികയുമ്പോഴും പ്രതിയായ കോടതി ജീവനക്കാരനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ഭരണകക്ഷിയില്‍പ്പെട്ട പ്രതിയെ സംരക്ഷിക്കുവാന്‍ പോലീസ് ഒളിച്ചുകളിക്കുകയാണ്. പ്രതിയെ പിടികൂടാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി ജീവനക്കാരും വിവിധ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
പോലീസിന്റെ മെല്ലെ പോക്കില്‍ കോടതിയും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഒളികാമറ കേസില്‍ ചേര്‍ത്തല പട്ടണക്കാട് പത്മാക്ഷി കവല നിമല്‍ വീട്ടില്‍ വിജു ഭാസ്കറിനെ (40) പ്രതിയാക്കിയാണ് മുട്ടം പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിജു ഭാസ്കര്‍ കോളപ്രയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ഇയാളെ കോടതിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മൂന്നു വര്‍ഷമായി കോളപ്രയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വിജു ഭാസ്കര്‍ നാട്ടുകാരോട് ഒരടുപ്പവും പുലര്‍ത്താത്ത ആളായിരുന്നു. കഴിഞ്ഞ മാസം 15നാണ് ജില്ലാ കോടതി സമുച്ചയത്തിലെ ശുചി മുറിയില്‍ കോടതിയിലെ വനിതാ ജീവനക്കാരി ഒളികാമറ കണ്ടെത്തിയത്. കോടതിയില്‍ നിന്നും അറിയിച്ചതനുസരിച്ച് മുട്ടം പോലീസ് സ്ഥലത്തെത്തി കാമറ കസ്റ്റഡിയിലെടുത്തു. 16ന് ഉച്ചവരെ വിജു ഭാസ്കര്‍ കോടതിയിലുണ്ടായിരുന്നു.
കാമറ കണ്ടെത്തിയ അന്നു തന്നെ പ്രതിയെ തരിച്ചറിഞ്ഞിരുന്നു. ഒളികാമറ വെച്ചിട്ട് തിരിഞ്ഞു നടക്കുന്ന വിജു ഭാസ്കറിന്റെ ചിത്രം കാമറയില്‍ പതിഞ്ഞിരുന്നു. തുടക്കത്തില്‍ പോലീസിന് പറ്റിയ വീഴ്ചയാണ് പ്രതിക്ക് ഒളിവില്‍ പോകുവാന്‍ സൗകര്യമൊരുക്കിയത്. ജില്ലാ കോടതിയിലെ ശുചി മുറിയില്‍ കാമറ കണ്ടെത്തിയ സംഭവമായിട്ടും ഇതുവരെയും പ്രതിയെ വലയിലാക്കാന്‍ കഴിയാത്തത് പോലീസിന്റെ വലിയ വീഴ്ചയാണ്. കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു ആദ്യം അന്വേഷണം മുന്നോട്ട് പോയത്. അന്വേഷത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ ജില്ലാ പോലീസ് മേധാവി രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. ഇയാള്‍ താമസിച്ചിരുന്ന കോളപ്രയിലെ വാടക വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ലഭിച്ച ലാപ്ടോപ്പ്, ടാബ് ലെറ്റ് എന്നിവ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ കംപ്യൂട്ടര്‍ വിഗദ്ധനാണെന്ന് പോലീസിന് മനസിലായി.
വിരലടയാളം ഉള്‍പെടെയുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഭരണകക്ഷിയില്പെട്ടയാള് എന്ന നിലയില്‍ ആദ്യം അന്വേഷണത്തില്‍ കാണിച്ച അലംഭാവമാണ് പ്രതിക്ക് രക്ഷപെടുവാനുള്ള വഴിയായത്. ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാവാത്തത് പോലീസിന് വലിയ നാണകേട് ഉണ്ടാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: