ആലപ്പുഴ: ഇടുതുമുന്നണിയില്‍ സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നത് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുകളുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുന്നു. കാലാവധി അവസാനിച്ചതിനാല്‍ ഇല്ലാതായ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുകളുടെ പുനഃസംഘടന അനന്തമായി നീളുന്നു.
സെക്രട്ടറിമാരെ നിയമിക്കാത്തതിനെത്തുടര്ന്നു ഏതാനും മാസങ്ങളായി അതത് ജില്ലകളിലെ വിനോദസഞ്ചാര മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഡിടിപിസികളില് ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്. സെക്രട്ടറിയും എക്സിക്യൂട്ടീവ് അംഗങ്ങളുമടങ്ങുന്ന കമ്മിറ്റിയാണ് ഡിടിപിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കേണ്ടത്. മൂന്നു വര്‍ഷമാണ് കമ്മറ്റിയുടെ കാലാവധി. കഴിഞ്ഞ കമ്മറ്റിയുടെ കാലാവധി ആഗസ്റ്റ് മാസത്തിനു മുമ്പ് അവസാനിച്ചിരുന്നു. തുടര്‍ന്ന് ആര്‍ഡിഒമാര്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഡിടിപിസി സെക്രട്ടറിയുടെ അധിക ചുമതല നല്‍കുകയായിരുന്നു.
പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മാത്രമാണ് നിലവില്‍ ഡിടിപിസി സെക്രട്ടറിമാരുള്ളത്. ബാക്കിയുള്ളിടങ്ങളില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കാണ് ഡിടിപിസിയുടെ ചുമതല നല്‍കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഡിടിപിസി പുനഃസംഘടന നടത്തിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസം പിന്നിടുമ്പോഴും ഡിടിപിസി സെക്രട്ടറിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയോ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളെ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല.
ഇടതുമുന്നണിയിലെ പ്രത്യേകിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ സ്ഥാനമാനങ്ങള്‍ പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ തുടരുന്നതാണ് പ്രധാന പ്രശ്നം. ടൂറിസം മേഖലയില്‍ കാലോചിതമായി നടപ്പാക്കേണ്ട പല പദ്ധതികളും കമ്മിറ്റി നിലവില്‍ വരാത്തതുമൂലം ഫയലുകളില്‍ വിശ്രമിക്കുകയാണ്. ഇത് വിനോദസഞ്ചാരമേഖലയുടെ വികസനത്തിനും പ്രതികൂലമാകുന്നു. കൂടാതെ ആറുമാസത്തിനുള്ളില്‍ ടൂറിസം വകുപ്പിന് രണ്ടു മന്ത്രിമാര്‍ വന്നതും ഈ മേഖലയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് തടസ്സമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: