തിരുവില്വാമല: പുനര്‍ജനി നൂഴാന്‍ ആയിരക്കണക്കിന് ഭക്തര്‍ തിരുവില്വാമലയിലെത്തി. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിനാളില്‍ പുനര്‍ജനി നൂഴുന്നത് പാപമോചനം നല്‍കുമെന്നാണ് വിശ്വാസം. രാവിലെ അഞ്ചുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ തിരുവില്വാമല ക്ഷേത്രത്തിലെ മേല്‍ശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകള്‍ നടത്തി നെല്ലിക്ക ഉരുട്ടിയാണ് നൂഴല്‍ ആരംഭിച്ചത്. പാറപ്പുറത്ത് ചന്തു എന്നയാളാണ് ആദ്യം ഗുഹയില്‍ പ്രവേശിച്ചത്. പിന്നീട് ഓരോരുത്തരായി അകത്തുകടന്ന് മറുവശത്തുകൂടി പുറത്തെത്തി.
ഇടുങ്ങിയതും ഇരുട്ട് നിറഞ്ഞതുമായ ഗുഹയിലൂടെ ഇരുന്നും നിരങ്ങിയും വേണം പുനര്‍ജനി നൂഴാന്‍. രാത്രി വൈകുംവരെ പുനര്‍ജനിനൂഴല്‍ ചടങ്ങ് നീണ്ടു. കൊച്ചിന് ദേവസ്വം ബോര്‍ഡ്, സേവാഭാരതി, ഗ്രാമപഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരുന്നു. പുനര്‍ജനി നൂഴാനും കാണാനുമെത്തിയ ആയിരങ്ങള്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും നല്കി സേവാഭാരതി മാതൃകയായി. പാത്രങ്ങളും സാധനങ്ങളും തലച്ചുമടായി മലമുകളില്‍ എത്തിച്ചാണ് സേവാഭാരതി ഭക്ഷണം ഒരുക്കി നല്‍കിയത്.
ഏകദേശം മുക്കാല്‍ മണിക്കൂര്‍ സമയം കൊണ്ടാണ് നൂഴല്‍ പൂര്‍ത്തിയാവുന്നത്. പുരുഷന്മാര് മാത്രമേ ഗുഹക്ക് അകത്തേക്ക് പ്രവേശിക്കുകയുളളൂ. ഈ ഗുഹ ഒരിക്കല്‍ തരണം ചെയ്താല്‍ പാപമുക്തി ലഭിക്കുമെന്നാണ് വിശ്വാസം. പുനര്‍ജനിയോട് ബന്ധപ്പെട്ടു കിടക്കുന്ന ഗണപതി തീര്‍ത്ഥം, പാപനാശിനി തീര്‍ത്ഥം, പാതാള തീര്‍ത്ഥം തുടങ്ങിയ തീര്‍ത്ഥങ്ങളില്‍ ദേഹശുദ്ധി വരുത്തിയാണ് ഭക്തര്‍ നൂഴാന്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: