ചങ്ങനാശേരി: വിവാദ ചവിട്ടുവരി കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയായ ആളെ 85 പൊതി കഞ്ചാവുമായി ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ചങ്ങനാശേരി ദേവുംപടി ഭാഗത്ത് ഗോപാലശ്ശേരി വീട്ടില്‍ ശ്യാം (34) ആണ് പിടിയിലായത്.
കോട്ടയം ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കൂടുതലായും കഞ്ചാവ് വില്‍പ്പന നടത്തുന്നത്. ധാരാളം ഏജന്റുമാരെ വെച്ചാണ് വിവിധ ജില്ലകളില്‍ ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നത്. തമിഴ്നാട് സേലം ഭാഗങ്ങളില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് പതിനഞ്ച് ഇരട്ടി ലാഭത്തിനാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. ഏഴ് വര്‍ഷത്തില്‍ അധികമായി കഞ്ചാവ് വില്‍പ്പനയില്‍ വ്യാപൃതനായ ഇയാളെ മുന്‍പ് കാറില്‍ കഞ്ചാവ് കടത്തി കൊണ്ടു വരുമ്പോള്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഉള്ള ടീം വാകത്താനത്ത് വച്ച് പിടികൂടിയിട്ടുള്ളതാണ്. ആ കേസില്‍ റിമാന്റില്‍ കഴിഞ്ഞു വന്ന പ്രതി ജാമ്യത്തിലിറങ്ങി കോട്ടയം ജില്ല വിട്ട് പത്തനംതിട്ടയിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് അതീവ രഹസ്യമായി ചെറുകിട കഞ്ചാവ് കച്ചവടക്കാരെ ബന്ധപ്പെട്ട് കഞ്ചാവ് കൈമാറി വരുന്നതായി വീണ്ടും എക്സൈസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനിടയിലാണ് പിടിക്കപ്പെട്ടത്.
വിവിധ ചെറുകിട കഞ്ചാവ് കച്ചവടക്കാരെ പിടികൂടി ചോദ്യം ചെയ്തതില്‍ ഇയാള്‍ കഞ്ചാവുമായി വരുന്ന സമയവും സ്ഥലവും മനസ്സിലാക്കി ഇന്നലെ രാവിലെ കുന്നുംപുറം ഭാഗത്തു നിന്നുമാണ് പിടികൂടിയത്. കൂടുതല്‍ സമയവും മാരകായുധമായി നടക്കുന്ന ഇയാളുടെ കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാറില്ല. വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് വീട് എടുത്താണ് കഞ്ചാവ് വില്‍പ്പന നടത്തുന്നത്. ഇയാള്‍ താമസിക്കുന്ന സ്ഥലം എക്സൈസ് പോലീസ് മനസിലാക്കി എന്നറിഞ്ഞാല്‍ അന്നു തന്നെ അവിടുന്ന് മാറി അടുത്ത സ്ഥലത്തേക്ക് നീങ്ങുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: