ചെന്നൈ: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത ശേഖര്‍ റെഡ്ഡിക്ക് എഐഎഡിഎംകെയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ കിടന്നപ്പോള്‍ തിരുമല ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദവുമായി ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഉന്നതരും ഇയാളും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നത്. ദേശീയമാധ്യമങ്ങള്‍ ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോഴത്തെ മുഖ്യമന്ത്രി പനീര്‍സെല്‍വവും റെഡ്ഡിയും തിരുപ്പതി ക്ഷേത്രത്തില്‍ ഒന്നിച്ചു നില്‍ക്കുന്നതിന്റെ ചിത്രവും പുറത്തുവിട്ടുണ്ട്. എന്നാല്‍ ശേഖറിന് മുഖ്യമന്ത്രിയുമായി ബന്ധമില്ല. കഴിഞ്ഞ വര്‍ഷം പനീര്‍സെല്‍വം പളനി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ക്ഷേത്രം ബോര്‍ഡ് മെംബറെന്ന നിലയില്‍ അദ്ദേഹത്തെ സ്വീകരിച്ചതാണെന്നാണ് അണ്ണാ ഡിഎംകെ വൃത്തങ്ങള്‍ വാര്‍ത്തയോട് പ്രതികരിച്ചത്.
രണ്ടുദിവസമായി ചെന്നൈയിലും വെല്ലൂരിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും പിടിച്ചെടുത്തത്. അതേസമയം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് എഐഎഡിഎംകെയുടെ നീക്കങ്ങള്‍ രാജ്യത്ത് ഏറെ ചര്‍ച്ചാവിഷയമാണ്. ഈ സാഹചര്യത്തില്‍ റെഡ്ഡിയുമായി പാര്‍ട്ടി ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന വാര്‍ത്ത എഐഎഡിഎംകെയെ പരുങ്ങലില്‍ ആക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: