മുംബൈ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന താനെ സ്വദേശിയായ യുവാവ് ലിബിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ സംഘമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. തബ്രേസ് മുഹമ്മദ് താംബൈ (28) എന്ന യുവാവ് ഈ ആഴ്ച ആദ്യമാണ് ലിബിയയില്‍ പിടിയിലായത്. ഇയാള്‍ സുഹൃത്ത് അലിക്കൊപ്പം ഐഎസില്‍ ചേര്‍ന്നതാണെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ആദ്യമാണ് തബ്രേസ് ലിബയയില്‍ എത്തിയത്. ജോലി തേടി ഈജിപ്തിലേക്ക് പോകുകയാണെന്നാണ് ഇയാള്‍ ബന്ധുക്കളെ അറിയിച്ചിരുന്നത്. യുഎസ് സഖ്യ സൈന്യത്തിനെതിരെ ഐഎസിനുവേണ്ടി ഇയാള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചവരെ തബ്രേസ് ഐഎസ് ക്യാമ്പില്‍ നിന്ന് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നെന്ന് എടിഎസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
തബ്രേസ് ലിബിയയിലാണെന്ന് എടിഎസിന് വളരെ മുമ്പ് തന്നെ സൂചന ലഭിച്ചിരുന്നു. അതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തബ്രേസിന്റെ ഫോണ്‍വിളികളും ഇയാളുമായി അടുത്ത ബന്ധമുള്ളവരേയും അവരുടെ പ്രവര്‍ത്തനങ്ങളും അന്വേഷണസംഘം നിരീക്ഷിച്ചുവരികയായിരുന്നു.
അതേസമയം തബ്രേസിന്റെ കുടുംബം ഇയാളോട് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കുടുംബാംഗങ്ങളെല്ലാം ലിബിയയിലേക്കെത്തണമെന്നും സൗകര്യപ്രദവും സുഖകരവുമായ ജീവിതമാണ് ഇവിടെ ഉള്ളതെന്നാണ് തബ്രേസ് മറുപടി നല്‍കിയത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം പ്രകാരം എടിഎസ് തബ്രേസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കാര്‍ഗോ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമെടുത്തിട്ടുള്ള തബ്രേസ് ഐഎസിന്റെ സജീവ പ്രവര്‍ത്തകനാണ് ഇപ്പോള്‍. മൂന്നു വര്‍ഷം മുമ്പ് ഇയാള്‍ വിവാഹം കഴിച്ചു. ജോലി തേടി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തബ്രേസ് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
അലിയുടെ പ്രേരണയാലാണ് തബ്രേസ് ഐഎസില്‍ എത്തിയതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒരു വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. അലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എടിഎസ് അന്വേഷിച്ചുവരികയാണ്. അലി ഇന്ത്യക്കാരനാണോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും മുംബൈ എടിഎസ് ചീഫ് അതുല്‍ചന്ദ്ര കുല്‍ക്കര്‍ണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: