ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ദല്‍ഹി എയിംസില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. എയിംസ് ഡയറക്ടര്‍ എം.സി. മിശ്രയുടെ നേതൃത്വത്തില്‍ അമ്പതംഗ സംഘമാണ് അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയാ വിദഗ്ധരായ വി.കെ. ബന്‍സല്‍, വി.സീനു, സന്ദീപ് അഗര്‍വാള്‍ എന്നിവരും രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരും പങ്കെടുത്തു. മന്ത്രിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വര്‍ഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സയിലാണ് 64കാരിയായ സുഷമ. കഴിഞ്ഞ മാസം ഏഴിനാണ് സുഷമയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വൃക്ക തകരാറിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തിയിരുന്നു. രോഗവിവരം ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് വെളിപ്പെടുത്തിയത്. ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിന് മുതിര്‍ന്ന ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കുടുംബ ബന്ധമില്ലാത്ത നാല്‍പ്പതുകാരിയാണ് സുഷമക്ക് വൃക്ക നല്‍കിയത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ സ്വമേധയാ തയ്യാറായതാണെന്ന് അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയ വിജയമാണെന്നും മന്ത്രിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പാക്കിസ്ഥാന് സ്ഥാനപതി അബ്ദുള്‍ ബാസിത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സുഷമക്ക് ആശംസ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: