തിരുവനന്തപുരം: സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പുവരുത്താന്‍ ഏകീകൃതസിവില്‍ നിയമം നടപ്പിലാക്കണമെന്ന് ഭാരതീയവിചാരകേന്ദ്രം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മതേതര ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനസ്വഭാവം, ജാതി, മതം, ഭാഷ, ലിംഗ, പ്രാദേശിക ഭേദമില്ലാതെ എല്ലാ പൗരന്മാരെയും ഒരുപോലെ കാണുന്ന നിയമസംഹിതയുണ്ടാവണം എന്നാണ്. സിവില്‍, ക്രിമിനല്‍, നിയമസംഹിതയില്‍ ഈ സമത്വം പരമ പ്രധാനമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും അത് അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍ സ്വതന്ത്രഭാരതത്തിന്റെ ഭരണഘടനാശില്പികള് ഒരു ഏകീകൃത സിവില്‍ നിയമം അംഗീകരിക്കാതെ അതിനെ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശകതത്വങ്ങളിലെ ഒരു ലക്ഷ്യമായി മാത്രം പ്രഖ്യാപിക്കുകയാണുണ്ടായത്.
നെഹ്റുവിന്റെ മതേതരത്വത്തിന്റെ പരിമിതിയായാണ് രാജ്യം ഇന്നും മതകേന്ദ്രീകൃതമാക്കി നിയമങ്ങളാല്‍ വിഭജിതമായിരിക്കുന്നത്. മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചു കൊണ്ട് സ്വാതന്ത്ര്യം നേടിയ ഭാരതം അതില്‍ നിന്നും പാഠം ഉള്‍ക്കൊളളാതെ ഇതുവരെ മതാന്ധത വളര്‍ത്തുന്ന വ്യക്തിനിയമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഏകീകൃത സിവില്‍ നിയമം വേണമെന്ന നിര്‍ദ്ദേശം അടങ്ങുന്ന നിരവധി കോടതിവിധികള്‍ ഇതിനകം ഉണ്ടായിട്ടും ഭരണകൂട ഇച്ഛാശക്തിയുടെ അഭാവം മതാന്ധതയ്ക്ക് മാന്യത നല്കുന്നു. മതപരമായ വ്യക്തിനിയമങ്ങളും വിവേചനവും തുല്യതയ്ക്കുളള മൗലികാവകാശത്തിന്റെ ലംഘനമാണ്. കൂടാതെ ഭരണഘടനയുടെ ആമുഖതത്വങ്ങള്ക്ക്, വിശേഷിച്ച് മതേതരത്വത്തിനും ഐക്യത്തിനും തുല്യനീതിക്കും എതിരാണത്.
ഒരുകാലത്ത് ഏകീകൃതസിവില്‍ നിയമത്തിന്റെ വക്താക്കളായിരുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന മൗനവും സ്ത്രീ-പുരുഷസമത്വം വാദിക്കുന്ന ചില മനുഷ്യാവകാശസംഘടനകളും സാംസ്കാരിക നായകന്മാരും മുത്തലാക്ക് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന മുസ്ലീം വ്യക്തിനിയമ അനുകൂല നിലപാടുകളും പൊതു സമൂഹത്തിന്റെ മുന്നില്‍ തുറന്നു കാണിക്കേണ്ടതുണ്ട്. മുസ്ലീം വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധനിലപാടുകളെ ഒഴിവാക്കാന്‍ മുസ്ലീം സമൂഹത്തിലെ ഉല്പതിഷ്ണുക്കളും സാംസ്കാരികനായകന്മാരും മുന്‍കൈ എടുക്കേണ്ടതുണ്ട്.
സ്വതന്ത്രഭാരതം ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ ആണിക്കല്ലായും സാമൂഹിക ജീവിതത്തിന്റെ ഗതിയെ നിയന്ത്രിക്കേണ്ട ഏകീകൃതസിവില്‍ നിയമം ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ മാത്രം ഒതുങ്ങുന്നത് ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ. വ്യാപകമായ പൊതുജനാഭിപ്രായവും ബോധവല്‍ക്കരണവും ചര്‍ച്ചകളും ഈ വിഷയത്തില്‍ ഉണ്ടാവണം.
അതുകൊണ്ട് തന്നെ ഏകീകൃതസിവില്‍ നിയമം, ഏകീകൃത ക്രിമിനല്‍ നിയമം പോലെ രാജ്യത്തിന്റെ ഏകത്വത്തിനും അഖണ്ഡതയ്ക്കും മതേതരത്വത്തിനും തുല്യനീതിയ്ക്കും അനിവാര്യമാണ്.
യഥാര്‍ത്ഥ മതേതരവ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ ഏകീകൃതസിവില്‍ നിയമം എന്ന ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിലെ ലക്ഷ്യം സാദ്ധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ വിചാരകേന്ദ്രം സംസ്ഥാനസമിതിയോഗം അഭ്യര്‍ത്ഥിച്ചു. ആര്.സഞ്ജയന്, കെ.സി.സുധീര്‍ബാബു, ഡോ.കെ.ജയപ്രസാദ്, കാ.ഭാ.സുരേന്ദ്രന്, നീലേശ്വരം ഭാസ്കരന്, വി.മഹേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: