തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ പേരില്‍ കോടികള്‍ ചെലവിടുമ്പോഴും ഭൂപരിക്ഷ്ക്കരണ നിയമങ്ങള്‍ അട്ടിമറിച്ചും തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിച്ചും ഭൂമി കൈവശം വയ്ക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു. മാര്‍ത്തോമ സഭയ്ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലാണ് നിയമലംഘനങ്ങള്‍ എന്നതിനാല്‍ റവന്യൂ അധികാരികളോ സര്‍ക്കാരോ നിയമലംഘനം കണ്ടമട്ടില്ല.
കഴക്കൂട്ടം അയിരൂപ്പാറ വില്ലേജിലെ സെന്റ് തോമസ് കോളേജ് ഓഫ് ടെക്നോളജിയുടെ പേരിലാണ് പലരില്‍ നിന്നും കോളേജധികൃതര്‍ 20 ഏക്കറിലധികം സ്ഥലം വാങ്ങിയത്.
ഭൂപരിഷ്ക്കരണ നിയമപ്രകാരം 15 ഏക്കറിലധികം സ്ഥലം കൈവശം വയ്ക്കാന്‍ പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണ് ഇവര്‍ സ്ഥലം വാങ്ങിക്കൂട്ടിയത്. കൈവശം വയ്ക്കാവുന്നതിലധികം സ്ഥലമുണ്ടെങ്കില്‍ ഇളവുനേടാന്‍ നിര്‍ദ്ദിഷ്ട വ്യവസ്ഥയുണ്ട്. എന്നാല്‍ ഇവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിനായി ഇത്തരത്തില്‍ ഒരിളവും ലഭിച്ചിട്ടില്ല.
ഭൂപരിഷ്ക്കരണ നിയമം ലംഘിച്ചതിനു പുറമെ, തണ്ണീര്‍ത്തട സംരക്ഷണനിയമവും അട്ടിമറിച്ചു. ഉണക്കച്ചിറ, പനയ്ക്കല്ച്ചിറ എന്നീ രണ്ട് ചിറകള്‍ക്കു സമീപമുള്ള സ്ഥലമാണ് ഇവര്‍ വാങ്ങിക്കൂട്ടിയത്. ഇതിനുശേഷം ചിറകള്‍ തമ്മില്‍ നീരൊഴുക്കുള്ള സ്ഥലം കൈവശപ്പെടുത്തി നീരൊഴുക്ക് തടഞ്ഞു. കൃത്രിമമായി ചെറിയ നീന്തല്‍ക്കുളവും നിര്‍മ്മിച്ചു. ഇതിനു ശേഷം ഇവിടം വളച്ചുകെട്ടി മതില് നിര്‍മ്മിച്ചു.
പ്രദേശത്തെ പ്രധാന ജലസ്രോതസാണ് സഭയുടെ കീഴിലുള്ള സ്ഥാപനം കൈവശമാക്കിയത്. നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ ചിറകളുടെ വലിപ്പം കുറച്ചുവെന്നും നീരൊഴുക്ക് മണ്ണിട്ട് നികത്തിയെന്നും ഭൂപരിഷ്ക്കരണനിയമം അട്ടിമറിച്ചുവെന്നും ചൂണ്ടിക്കാട്ടി അയിരൂപ്പാറ വില്ലേജ് ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
വിഷയം തഹസീല്‍ദാരുടെയും കളക്ടറുടെയുമൊക്കെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും മതനേതാക്കളുടെ പിന്തുണയുള്ളതിനാല്‍ നടപടി വാചകകസര്‍ത്തില്‍ മാത്രം ഒതുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: