പേരാവൂര്‍: കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെത്തിയ കേളകം ഗ്രാമപഞ്ചായത്തിലെ അടക്കാത്തോട് രാമച്ചി മേഖലയില്‍ ദിവസങ്ങളോളമായി കടുവയെത്തുന്നതായി കോളനിവാസികളുടെ പരാതി. രാമച്ചി കുറിച്യകോളനിയിലെ വളര്‍ത്തുപട്ടിയെ കടുവ ദിവസങ്ങള്‍ക്ക് മുമ്പ് കൊന്നിരുന്നു.
വീട്ടുമുറ്റത്ത് നിന്നും പറമ്പില്‍ നിന്നുമായാണ് വളര്‍ത്തുമൃഗങ്ങളെ കൊന്നത്. ആദ്യദിനം ശബ്ദം കേട്ട് നോക്കിയപ്പോള്‍ കടുവ ഒരു പട്ടിയെ കടിച്ച് കാട്ടിലേക്ക് മറഞ്ഞിരുന്നു. അടുത്ത ദിവസം പട്ടിയുടെ കരച്ചില് കേട്ടുണര്‍ന്ന കോളനിവാസികള്‍ ശബ്ദമുണ്ടാക്കി വെളിച്ചവുമായെത്തിയപ്പോള് കടുവ കാട്ടിലേക്ക് പോവുകയായിരുന്നു. അന്ന് പട്ടിയുടെ തലക്കാണ് കടുവയുടെ കടിയേറ്റത്. ചില ദിവസങ്ങളില്‍ കോളനിക്ക് സമീപം കടുവയെ കണ്ടതായും കോളനിയിലെ എടാന്‍ വീട്ടില്‍ കേളപ്പന് പറഞ്ഞു. മിക്കദിവസങ്ങളിലും കാട്ടാനക്കൂട്ടത്തിന്റെ ശല്യവും ഉണ്ടാകാറുണ്ട്. ഇവരെ സഹായിക്കുവാന്‍ ഇടയ്ക്ക് വനപാലകരെത്താറുണ്ടെങ്കിലും വന്യമൃഗങ്ങളെ തുരത്താനാവശ്യമായ ആയുധങ്ങള്‍ ഇവരുടെ കയ്യിലില്ല.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ അഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മാവോവാദികളുടെ തോക്കിനും ഭീഷണികള്‍ക്കും മുമ്പില്‍ ഭയക്കുന്ന കോളനിവാസികള്‍ക്ക് കടുവയുള്‍പ്പെടെയുള്ള വന്യമൃഗാക്രമണം തുടരുമ്പോഴും എന്തും ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ആനമതിലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ കാട്ടാനകള്‍ കൂടുതലായും എത്തുക ഈ മേഖലയിലാകും. നിലവില്‍ സോളാര്‍ ഫെന്‍സിങ്ങ് ഉണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമല്ലെന്നും ഇവര്‍ ആരോപിക്കുന്നു. കര്‍ണ്ണാടക, വയനാട് വനാതിര്‍ത്തി പങ്കിടുന്ന വനമേഖലയായതിനാല്‍ ഇവിടങ്ങളില്‍ നിന്നും കാട്ടാനകള്‍ ഇവിടെയെത്തുന്നുണ്ട്.
അതേസമയം കോളനിയിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി പാതിവഴിയില്‍ കിടക്കുകയാണ്. കേളകം ഗ്രാമ പഞ്ചായത്ത് പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് 200 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഫണ്ടനുവദിച്ചിരുന്നു. റോഡിന്റെ മധ്യഭാഗത്തുള്ള 80 മീറ്ററൊഴികെ ബാക്കി പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് ചെയ്തുകഴിഞ്ഞു. നിര്‍മ്മാണം പാതിവഴിയിലാകാന്‍ കാരണവും ബന്ധപ്പെട്ട വകുപ്പിന്റെ നിയമത്തിലെ പ്രശ്നങ്ങളാണ്. 3 കിലോമീറ്റര്‍ അകലെയാണ് എല്‍പി സ്കൂള്‍. യുപി സ്കൂളിലെത്തണമെങ്കില് 7 കിലോമീറ്ററോളം സഞ്ചരിക്കണം.
റേഷന്‍ സംവിധാനമുള്‍പ്പെടെ വാങ്ങണമെങ്കില്‍ 3 കിലോമീറ്ററോളം സഞ്ചരിക്കണം. കോളനിയില്‍ വാഹനമെത്താത്തത് മൂലം രോഗികളെയുള്‍പ്പെടെ വാഹനം എത്തുന്നിടംവരെ എടുത്തുപോകേണ്ട ദുരിതത്തിലാണിവര്‍. സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും തഴയുന്ന ഇത്തരം ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് സഹായം ചെയ്യാനെന്ന വ്യജേന പ്രവര്‍ത്തിക്കുകയാണ് മാവോവാദികള്‍.
ആദിവാസി വിഭാഗത്തെ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങള്‍ മാവോവാദികള്‍ നടത്തുമ്പോള്‍ ഭരണകൂടത്തിനൊപ്പം നില്ക്കുന്ന ആദിവാസികളെ മാവോവാദികള്‍ക്ക് അനുകൂലമാക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: