തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സിപിഎം ഗുണ്ടാ ആക്രമണം. ആര്‍എസ്എസ് ജില്ലാ നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം. എട്ടുപേരടങ്ങുന്ന സിപിഎം സംഘമാണ് ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് കെ. ജയപ്രകാശിനെ ശ്രീവരാഹത്തെ വീടിനു സമീപത്തുവച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ വലതുകാല്‍ അറ്റു തൂങ്ങിയ ജയപ്രകാശിന്റെ തലയ്ക്കും മുതുകിലും ആഴത്തില്‍ മുറിവേറ്റു. 15 ഓളം വെട്ടുകളേറ്റ ജയപ്രകാശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉടന്‍ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒപ്പമുണ്ടായിരുന്ന സേവാഭാരതി ജില്ലാ സെക്രട്ടറി കെ. മോഹനനും ആക്രമണത്തില്‍ പരിക്കേറ്റു.
ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം. ശ്രീവരാഹത്തെ കിളിക്കോട് മാമ്പഴ സ്കൂളിന് എതിര്‍വശത്തുള്ള ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാന്‍ സുഹൃത്ത് മോഹനന്റെ ബൈക്കിനു പുറകിലിരുന്ന് പോകവെയാണ് ജയപ്രകാശിനെ സിപിഎം ഗുണ്ടാസംഘം ആക്രമിച്ചത്. ജയപ്രകാശിന്റെ വീടിനു സമീപം ചേപ്പില് റോഡില്‍ വച്ചായിരുന്നു സംഭവം.
സിപിഎം ബ്രാഞ്ച് ഭാരവാഹി കൂടിയായ ഗജന്‍ മനോജ്, കൊലക്കേസ് പ്രതികളായ കാള മുരുകന്, ചിക്കു എന്ന വിമല്‍, ഗുണ്ടകളായ അരുണ്‍, രാജേഷ്, കണ്ടാലറിയുന്ന മറ്റു മൂന്നു പേര് എന്നിവര്‍ ചേര്‍ന്ന് കമ്പിവടിക്ക് അടിച്ചു വീഴ്ത്തി വടിവാള്‍ കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാതിരിക്കാന്‍ ആദ്യം വലതുകാലിന്റെ മുട്ടു വരുന്ന ഭാഗത്ത് വെട്ടി. നിലത്തുവീണ ജയപ്രകാശിനെ അക്രമിസംഘം തുരുതുരെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച മോഹനനെയും കമ്പിവടിക്ക് അടിച്ചുവീഴ്ത്തി. വീണ മോഹനനെ വെട്ടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ വെട്ടേറ്റില്ല. 2008 ല്‍ സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് ജീവന് രക്ഷിക്കാന്‍ കഴിഞ്ഞ മോഹനന്റെ ഒരു കൈ തളര്‍ന്നു പോയിരുന്നു. ഈ കയ്യിലാണ് കമ്പിവടി കൊണ്ടുള്ള അടിയേറ്റത്.
ഗൂഢാലോചനയുടെ ഫലമാണ് ജയപ്രകാശിന് നേരെ ഉണ്ടായ ആക്രമണം. രാവിലെ 6.30 മുതല്‍ ഗജന്‍ മനോജും സംഘവും കിളിക്കോട് ജംഗ്ഷനില്‍ ജയപ്രകാശിനെയും കാത്ത് കാറില്‍ തമ്പടിച്ചിരുന്നു. മോഹനനും ജയപ്രകാശും ബൈക്കില്‍ വരുന്നത് കണ്ട സംഘം മാരകായുധങ്ങളുമായി കൊല്ലെടാ അവനെ എന്നാക്രോശിച്ച് ആക്രമിക്കുകയായിരുന്നു.
കൊല്ലാനുള്ള ലക്ഷ്യത്തോടെയാണ് ആക്രമിച്ചതെങ്കിലും ഭാഗ്യം കൊണ്ട് ജയപ്രകാശ് രക്ഷപ്പെടുകയായിരുന്നു.
ബഹളംകേട്ട് നാട്ടുകാരും പരിസരത്തെ വീടുകളില്‍ നിന്ന് സ്ത്രീകളടക്കമുള്ളവരും പുറത്തേക്ക് ഇറങ്ങിയതോടെ അക്രമിസംഘം കാറില്‍ രക്ഷപ്പെട്ടു. പ്രദേശത്ത് സിപിഎം പലതവണ സംഘര്‍ഷം സൃഷ്ടിച്ചെങ്കിലും ജയപ്രകാശിന്റെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ നടത്തി കുഴപ്പങ്ങളുണ്ടാകാതെ പരിഹരിക്കുകയായിരുന്നു. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ശ്രീവരാഹത്ത് രണ്ട് ബിജെപി വനിതാ കൗണ്‍സിലര്‍മാരെ സിപിഎം ഗുണ്ടകള്‍ ആക്രമിച്ചിരുന്നു.
അന്ന് പോലീസ് കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നില്ല. ഈ ഒത്താശയാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജീവന് വിലപറയാന്‍ സിപിഎം ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമായത്. ഫോര്‍ട്ട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: