ന്യൂദല്‍ഹി/അഹമ്മദാബാദ്: പാര്‍ലമെന്റ് തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം ബഹളമവസാനിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറാവണമെന്ന് മോദി ആവശ്യപ്പെട്ടു.
”സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ എന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. അതിനാലാണ് ഞാന്‍ ഈ ജനസഭയില്‍ സംസാരിക്കുന്നത്”. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ ദീസയില്‍ 350 കോടിയുടെ അമൂല്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പാല് കര്‍ഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ല. ഇപ്പോഴത്തെ സംഭവങ്ങള്‍ ഏറെ അനുഭവ പരിചയമുള്ള രാഷ്ട്രപതിയെ വേദനിപ്പിച്ചു. അഴിമതി അവസാനിപ്പിച്ച് പാവപ്പെട്ടവരെ ശാക്തീകരിക്കാനാണ് നോട്ട് റദ്ദാക്കിയത്. കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ക്കാണ് ഇപ്പോള്‍ ശക്തി. പാവപ്പെട്ടവര്‍ പണക്കാരേക്കാള്‍ ശക്തരായി.
അമ്പത് ദിവസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കും. മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടും. നോട്ട് റദ്ദാക്കിയതിന് ശേഷം കള്ളത്തരം കാണിച്ചവരെ എന്ത് വിലകൊടുത്തും ശിക്ഷിക്കും. സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കും. അഴിമതി ഇല്ലാതാക്കാനുള്ള പ്രധാന നീക്കമാണ് ഇത്. നോട്ട് നിരോധനം കള്ളനോട്ട് റാക്കറ്റിനെയും ഭീകരരെയും തളര്‍ത്തി.
ഇന്ത്യക്കാര്‍ സ്വാര്ത്ഥരല്ലെന്ന് മോദി ചൂണ്ടിക്കാട്ടി. അവനവന്റെ താത്പര്യത്തിന് പ്രാധാന്യം നല്‍കാത്ത രാജ്യത്താണ് നാം ജീവിക്കുന്നത്. അടുത്ത തലമുറയുടെ ഭാവിയെക്കുറിച്ചാണ് നമ്മള് ചിന്തിക്കുന്നത്. പാവങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതും പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതും വ്യത്യാസമുണ്ട്.
കേന്ദ്രസര്‍ക്കാരിന് പ്രവര്‍ത്തിക്കാനാണ് താത്പര്യം. ജനങ്ങളുടെ ബാങ്കും വാലറ്റും ഇന്ന് മൊബൈലാണ്. ഇങ്ങനെയാണ് മാറ്റമുണ്ടാകുന്നത്. എന്നെ എതിര്‍ത്തോളൂ. പക്ഷെ സാമ്പത്തിക ഇടപാടുകള്‍ക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും ബാങ്കിംഗ് രീതികളും ജനങ്ങളെ പഠിപ്പിക്കണം. പ്രതിപക്ഷത്തോട് മോദി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: