തിരുവനന്തപുരം: ധനവകുപ്പ് പ്രതികാരബുദ്ധിയോടെ തനിക്കെതിരെ പകരംവീട്ടലിന് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനും ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദിനും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കത്തയച്ചു.
ധനവകുപ്പ് താന്‍ ജോലി ചെയ്ത വകുപ്പുകളിലെ ഫയലുകള്‍ മാത്രം പ്രതികാരബുദ്ധിയോടെ പരിശോധിക്കുകയാണ്. എന്നാല്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന മറ്റു വകുപ്പുകളിലെ ഫയലുകള്‍ പരിശോധിക്കുന്നില്ലെന്നും ജേക്കബ് തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി.
കത്തില്‍ ധനവകുപ്പിലെ പരിശോധനാവിഭാഗത്തിനെ ജേക്കബ് തോമസ് രൂക്ഷമായി കുറ്റപ്പെടുത്തുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന പൊതുമരാമത്ത്, വിദ്യാഭ്യാസ, ഗതാഗത, മൈനിംഗ് ആന്‍ഡ് ജിയോളജി, ലോട്ടറി, വ്യവസായ, ആരോഗ്യ, വാണിജ്യനികുതി തുടങ്ങിയ വകുപ്പുകളിലെ ഫയലുകള്‍ ധനവകുപ്പ് പരിശോധിക്കുന്നില്ല. എന്നാല്‍ താന്‍ കൈകാര്യം ചെയ്ത വകുപ്പുകളിലെ ഫയലുകള്‍ സൂക്ഷ്മമായാണ് ധനവകുപ്പ് പരിശോധിക്കുന്നത്. പ്രതികാരബുദ്ധിയോടെയുള്ള ധനവകുപ്പിന്റെ നീക്കം തനിക്ക് മാനസികബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ജേക്കബ് തോമസ് കത്തില്‍ വ്യക്തമാക്കുന്നു.
അഡീഷണല്‍ ചീഫ്സെക്രട്ടറി കൂടിയായ ധനവകുപ്പ് സെക്രട്ടറി കെ.എം. അബ്രഹാമും ജേക്കബ് തോമസും തമ്മിലുള്ള ശീതസമരം നേരത്തെ മറനീക്കി പുറത്തുവന്നതാണ്. കെ.എം. അബ്രഹാമിനെ മനഃപ്പൂര്‍വം കരിവാരിത്തേക്കാന്‍ ജേക്കബ് തോമസ് ശ്രമിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: