ചെന്നൈ: തമിഴ്നാട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 24 കോടിരൂപ കൂടി കണ്ടെത്തി. കള്ളപ്പണം സംബന്ധിച്ച അന്വേഷണത്തിനിടെ അടുത്തിടെ അറസ്റ്റിലായ ഖനി വ്യവസായി ശേഖര്‍ റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വെല്ലൂരിലെ കാറില്‍ നിന്നാണ് പണം കണ്ടെത്തിയത്.
മണല്‍ ഖനനം നടത്തുന്ന കമ്പനി ഉടമകളായ ശേഖര്‍ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, ഇവരുടെ ഓഡിറ്റര്‍ പ്രേംകുമാര്‍ എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് ഈ പണം കണ്ടെത്തിയത്.
രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളാണ് കാറിലുണ്ടായിരുന്നത്. ഇതോടെ ചെന്നൈയില്‍ നിന്ന് പിടികൂടിയ കള്ളപ്പണത്തിന്റെയും അനധികൃത സ്വര്‍ണത്തിന്റെയും മൂല്യം 166 കോടിയിലെത്തി.
കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് റെഡ്ഡിയുടെ കുടുംബത്തില്‍ നടത്തിയ പരിശോധനയില്‍ പത്തു കോടിയുടെ പുതിയ നോട്ടുകളും 127 കിലോ സ്വര്‍ണവും കണ്ടെത്തിയിരുന്നു. 96.89 കോടിയുടെ പിന്‍വലിച്ച നോട്ടുകളും കണ്ടെത്തി.
അതേസമയം ഇവരുടെ പക്കല്‍ ഇത്രയധികം നോട്ടുകള്‍ എങ്ങിനെ വന്നു എന്നത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്. ബാങ്കില്‍ നിന്നും പുതിയ നോട്ടുകള്‍ വാങ്ങിയതിന്റേയോ പണം മാറ്റിയതിന്റേയോ രേഖകളൊന്നും ഇവരുടെ കൈവശമില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: