ന്യൂദല്‍ഹി: ദല്‍ഹിയില്‍ അഭിഭാഷക സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പും ക്രൈം ബ്രാഞ്ചും നടത്തിയ റെയ്ഡില്‍ 13.56 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ഇതില്‍ രണ്ടരക്കോടി രൂപ പുതിയ നോട്ടുകളാണ്.
സൗത്ത് ദല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയില്‍ ടി ആന്റ് ടി എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച രാത്രിയായിരുന്നു പരിശോധന. അലമാരകളിലും പെട്ടികളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്.
ഏഴ് കോടിയോളം രൂപ ആയിരത്തിന്റെയും മൂന്ന് കോടി രൂപ നൂറിന്റെയും നോട്ടുകളിലാണ്. നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും കണ്ടെടുത്തു. രോഹിത് ഠണ്ഡന് എന്നയാളാണ് സ്ഥാപനത്തിന്റെ പ്രൊമോട്ടര്‍. രണ്ട് മാസം മുന്‍പ് ഇയാളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 19 കോടി രൂപ ബാങ്കില്‍ സ്ഥിര നിക്ഷേപമുള്ളതായ രേഖകള്‍ കണ്ടെടുത്തിരുന്നു. അടുത്തിടെ 125 കോടിയുടെ കള്ളപ്പണവും ഇയാള്‍ വെളിപ്പെടുത്തി.
ഏതാനും മാസങ്ങളായി സ്ഥാപനവും അഭിഭാഷകനും നിരീക്ഷണത്തിലായിരുന്നു. ഡിസിപി ഭിഷാം സിങ്ങിന്റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ റെയ്ഡുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ആക്സിസ് ബാങ്ക് ശാഖയില്‍ നൂറ് കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: