കൊല്ലം: വര്‍ഷാവസാനത്തില്‍ ആരോഗ്യവകുപ്പിലെ 134 ജീവനക്കാരെ മാനദണ്ഡവിരുദ്ധമായി കൂട്ട സ്ഥലം മാറ്റം നടത്തിയ നടപടിയില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ പ്രതിഷേധിച്ചു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 2017 ലെ പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കാന്‍ 20 ദിവസം ശേഷിക്കെയാണ് ഒരുവിഭാഗം ഭരണകക്ഷി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംഒയെക്കൊണ്ടു വ്യാഴാഴ്ച്ച ഉത്തരവിറക്കിച്ചത്. 134 ജീവനക്കാരില്‍ 36 പേരെ ഭരണപരമായ സൗകര്യത്തിനു വേണ്ടിയാണ് അവരുടെ അനുവാദമില്ലാതെ ദൂരേക്ക് സ്ഥലംമാറ്റിയിരിക്കുന്നതെന്നു ഉത്തരവില്‍ പറയുന്നു. പൊതു സ്ഥലംമാറ്റത്തിനുള്ള അപേക്ഷയില്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്കാണ് സ്ഥലമാറ്റം നടത്തേണ്ടതെന്നും ഓരോവര്‍ഷവും സ്കൂള്‍ തുറക്കുന്നതിനു മുമ്പ് സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്. ഒരു ഓഫീസില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കാത്തവരെ സ്ഥലംമാറ്റരുതെന്നുള്ള ഉത്തരവ് മറികടന്ന് ഒന്നരയും രണ്ടുവര്‍ഷവും കഴിഞ്ഞവരെയാണ് മാനദണ്ഡം ലംഘിച്ച് നിലവില്‍ സ്ഥലംമാറ്റിയിരിക്കുന്നത്. പൊതു സ്ഥലം മാറ്റ അപേക്ഷ ക്ഷണിച്ച ശേഷം ആദ്യ ലിസ്റ്റ് ഡിഎംഒ ഓഫീസില്‍ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന് പരാതികള്‍ പരിഹരിച്ച ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യുക പതിവായിരുന്നു. എന്നാല്‍ ഇതൊന്നും നടത്താതെയാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: