ശബരിമല: ശബരിമല ശ്രീഅയ്യപ്പ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന സ്വര്‍ണ കൊടിമരത്തിനുള്ള ചെമ്പുതകിട് ഇന്നലെ ഭഗവത് സന്നിധിയില്‍ പൂജ നടത്തി. പൂജ ചെയ്ത തകിട് ക്ഷേത്ര സന്നിധിയില്‍ തന്ത്രി കണ്ഠര് രാജീവരരില്‍ നിന്നു പരുമല അനന്തന് ആചാരി ഏറ്റുവാങ്ങി. പൂജകള്‍ക്ക് മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി, കീഴ്ശാന്തി വി. ഗണേഷ്കുമാര് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
അനന്തന് ആചാരിയുടെ പരുമലയിലെ പണിശാലയില്‍ നിന്നാണ് തകിട് ഇന്നലെ സന്നിധാനത്തെത്തിച്ചത്. അനന്തന് ആചാരി, പി. പളനി ആചാരി, സദാശിവന് ആചാരി, അനു അനന്തന് എന്നിവര്‍ കെട്ടുനിറച്ചാണ് തകിടുമായി മലകയറിയത്. ഹൈക്കോടതി നിയോഗിച്ച കമ്മീഷണര്‍ എഎസ്പി കുറുപ്പിന്റെ മേല്‍നോട്ടത്തിലാണ് തകിട് കൊണ്ടുവന്നത്.
തകിട് പണിശാലയില്‍ എത്തുന്നതോടെ കൊടിമരത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ചെങ്ങന്നൂര്‍ സദാശിവന് ആചാരിയുടെ നേതൃത്വത്തില്‍ കരിങ്കല്‍ പണികളും ഇതോടനുബന്ധിച്ചു നടക്കും. ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ബോര്‍ഡ് അംഗം കെ. രാഘവന്, ദേവസ്വം എക്സിക്യൂട്ടീവ് ആഫീസര്‍ കെ. രവിശങ്കര്‍, എഒ യതീന്ദ്രനാഥ്, പിആര്‍ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: