തൃശൂര്‍: 1.35 കോടി രൂപയുടെ കളളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് നടത്തറ ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. കറന്‍സി നിരോധനത്തിന് തൊട്ടുപിന്നാലെ 1.35 കോടി രൂപ തിയതി തിരുത്തി മറ്റു ബാങ്കില്‍ നിക്ഷേപിച്ച് മാറ്റിയെടുക്കാന്‍ സഹായിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്വേഷണം. കോണ്‍ഗ്രസ് ഭരിക്കുന്ന നടത്തറ ഫാര്‍മേഴ്സ് സഹകരണ ബാങ്കിന്റെ സഹായത്തോടെ തൃശൂരിലെ ഒരു ജ്വല്ലറിയുടമയും, കൊച്ചിയിലെ ക്വാറിയുടമയുമാണ് പണം മാറിയെടുത്തത്.
1000, 500 രൂപാ നോട്ടുകള്‍ നിരോധിച്ച നവംബര്‍ 8ന് രാത്രിയാണ് തൃശൂരിലെ ഒരു വ്യാപാരി ഒരു കോടി രൂപ തൃശൂരിലെ ഒരു മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിക്ഷേപിച്ചത്. എറണാകുളം സ്വദേശിയായ ക്വാറി ഉടമ 35 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. പിന്നീട് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ തലപ്പത്തുള്ളവര്‍ ഭരിക്കുന്ന നടത്തറ ഫാര്‍മേഴ്സ് സഹകരണ സൊസൈറ്റിയിലേക്ക് പണം മാറ്റി. അതിന് ശേഷം പണം കൈമാറ്റത്തിന്റെ തിയതി കറന്‍സി നിരോധനത്തിന് മുമ്പുള്ള ഒരു തിയതിയാക്കി തിരുത്തി ഷെഡ്യൂള്‍ഡ് ബാങ്കിലേക്ക് പണം കൈമാറിയ ശേഷം ഉടമകള്‍ക്ക് പണം പിന്‍വലിക്കാന്‍ സൗകര്യം ചെയ്ത് നല്‍കിയെന്നാണ് കണ്ടെത്തല്‍.
സഹകരണ ബാങ്കില്‍ നിന്ന് പല അക്കൗണ്ടുകളിലായാണ് ഷെഡ്യൂള്‍ഡ് ബാങ്കിലേക്ക് പണം കൈമാറിയിരിക്കുന്നത്. നടത്തറ ഫാര്‍മേഴ്സ് സഹകരണ ബാങ്കിലും തൃശൂരിലെ മാര്‍ക്കറ്റിംഗ് സൊസൈറ്റിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജ്വല്ലറി ഉടമയും ക്വാറി ഉടമയും നിക്ഷേപിച്ച പണം ആദായ നികുതി ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. പണം കൈമാറ്റത്തെകുറിച്ച് വിശദീകരണം തേടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തറ ഫാര്‍മേഴ്സ് സഹകരണ ബാങ്കിനും ജ്വല്ലറി, ക്വാറി ഉടമകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കാനായില്ലെങ്കില്‍ പിഴയടക്കേണ്ടിവരും.
കറന്‍സി നിരോധനത്തെ തുടര്‍ന്ന് സഹകരണ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയായിരുന്നു ഇടപാടുകള്‍.
കറന്‍സി നിരോധനം നരേന്ദ്ര മോദി പ്രഖ്യാപിച്ച ശേഷം സഹകരണ ബാങ്കുകള്‍ വഴി കോടികള്‍ പലയിടത്തും വെളുപ്പിച്ചുവെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. നിരോധനത്തിനു ശേഷമുള്ള പ്രവൃത്തിദിവസങ്ങളില്‍ അസാധുനോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ ബാങ്കുകളെ അനുവദിച്ചിരുന്നെങ്കിലും പിന്നീട് റിസര്‍വ് ബാങ്ക് ഈ അനുമതി പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: