ഇടുക്കി: മുട്ടത്തെ ജില്ലാ കോടതി സമുച്ചയത്തില്‍ ഒളികാമറ വെച്ച സംഭവത്തിലെ പ്രതി മരിച്ചതായി സംശയം. ആത്മഹത്യ എന്നാണ് പോലീസ് നല്കുന്ന വിവരം. ഇന്നല വൈകിട്ട് വാഗമണ്‍ മൊട്ടക്കുന്നിന് സമീപത്ത് നിന്നാണ് അഴുകിയ നിലയിലുള്ള മദ്ധ്യവയകന്റെ മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തല പട്ടണക്കാട് പത്മാക്ഷികവല നിമല്വീട്ടില് വിജു ഭാസ്കര്‍ (40) ആണ് മരിച്ചതായി പോലീസ് സംശയിക്കുന്നത്.
മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് ഐഡി കാര്‍ഡ് കണ്ടെത്തിയതാണ് സംശയം ബലപ്പെടുത്തുന്നത്. ഒളിക്യാമറ വെച്ച കേസില്‍ ഇയാളെ പ്രതിയാക്കി ഒരുമാസം മുമ്പ് മുട്ടം പോലീസ് കേസെടുത്തിരുന്നു. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്.
വാഗമണ്‍ ഏലപ്പാറ റൂട്ടില്‍ ശ്മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് വാഗമണ്‍ പോലീസില്‍ വിവരം അറിയിക്കുന്നത്. വിശദമായ പരിശോധനങ്ങള്‍ക്ക് ശേഷം മൃതദേഹം ഇന്ന് മാത്രമെ സ്ഥലത്ത് നിന്നു നീക്കം ചെയ്യൂ.
കഴിഞ്ഞ മാസം 15നാണ് ജില്ലാ കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ കോടതിയിലെ വനിതാ ജീവനക്കാരി ഒളികാമറ കണ്ടെത്തിയത്. കോടതിയില്‍ നിന്ന് അറിയിച്ചതനുസരിച്ച് മുട്ടം പോലീസ് സ്ഥലത്തെത്തി കാമറ കസ്റ്റഡിയിലെടുത്തു. 16ന് ഉച്ചവരെ വിജു ഭാസ്കര്‍ കോടതിയിലുണ്ടായിരുന്നു.
കാമറ കണ്ടെത്തിയ അന്നു തന്നെ പ്രതിയെ തരിച്ചറിഞ്ഞിരുന്നു. ഒളികാമറ വെച്ചിട്ട് തിരിഞ്ഞു നടക്കുന്ന വിജു ഭാസ്കറിന്റെ ചിത്രം കാമറയില്‍ പതിഞ്ഞിരുന്നു. തുടക്കത്തില്‍ പോലീസിന് പറ്റിയ വീഴ്ചയാണ് പ്രതിക്ക് ഒളിവില്‍ പോകുവാന്‍ സൗകര്യമൊരുക്കിയത്. ജോലിക്കിടെ വിജു ഭാസ്കര്‍ കോളപ്രയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ഇയാളെ കോടതിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം വിവാദമായി കത്തി നില്‍ക്കുമ്പോഴാണ് പ്രതിയുടെ അസ്വഭാവിക മരണ വാര്‍ത്ത എത്തുന്നത്.
വാഗമണ്‍ എസ്ഐ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ഇന്ന് ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: