ശിരസ്സ്, കഴുത്ത്, ദേഹത്തിന്റെ മധ്യഭാഗം ഇവ വളഞ്ഞുപോകാതെയോ, കുനിഞ്ഞുപോകാതെയോ ഇളകാതെയും നേരെ നിവര്‍ത്തണം. ഇക്കാര്യത്തില്‍ നല്ല കരളുറപ്പ് വേണം. തന്റെ നാസികയുടെ അഗ്രഭാഗം മാത്രം നോക്കിക്കൊണ്ടിരിക്കുക. മറ്റൊരു ഭാഗത്തേക്കും നോട്ടം തെന്നിപ്പോകുകയും അരുത്. കണ്ണ് പൂര്‍ണമായി അടച്ചാല്‍ ഉറക്കം വന്നേക്കാം; തുറന്നുവച്ചാല്‍ നോട്ടം പാളിപ്പോകും, മനസ്സു പിന്നാലേ പോകും. ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാനാണ് നാസികാഗ്രം മാത്രം നോക്കണം എന്നുപറഞ്ഞത്.
യോഗാനുഷ്ഠാനത്തിന്റെ അന്തരംഗ സാധനകള്‍ (6-14)
മനസ്സിന് ചലനം സംഭവിക്കാന്‍ കാരണമായിത്തീര്‍ന്നേക്കാവുന്ന, സ്നേഹവും ക്രോധവും ഉണ്ടായേക്കാവുന്ന ശബ്ദം, വെളിച്ചം, വസ്തുക്കള്‍ ഇവ യോഗിയുടെ സമീപത്ത് ഉണ്ടാവരുത്. മനസ്സ് പ്രക്ഷുബ്ധമാകരുത്. അതാണ് ‘പ്രശാന്താത്മാ’ എന്ന് പറഞ്ഞത്.
മനസ്സിനെ ഭൗതികവിഷയങ്ങളില്നിന്ന് തികച്ചും പിന്‍വലിക്കുമ്പോള്‍ ഭയം വരാം. സമാധിയില്‍ പ്രവേശിക്കുന്ന യോഗി ലൗകികമോ വൈദികമോ ആയ ഒരു കര്‍മവും ചെയ്യേണ്ടതില്ല.
”ഇമം ലോകം അഷ്ടം ച
പരിത്യജ്യ, ആത്മാനം
അന്വിച്ഛേല്”
(ഈ ലോകത്തിനുവേണ്ടിയോ ദിവ്യലോകങ്ങള്ക്കുവേണ്ടിയോ ഒരു കര്‍മവും ചെയ്യരുത്. പരമാത്മാവിനെ മാത്രം ചിന്തിക്കണം)
‘ത്യജധര്മ മധര്‍മ്മം ച ‘
(ധര്‍മത്തെയും അധര്‍മത്തെയും ഉപേക്ഷിക്കണം) എന്ന് യോഗചര്യയെക്കുറിച്ച് ശ്രുതിയും സ്മൃതികളും വിവരിക്കുന്നു. മുഖം കഴുകുക, പല്ലുതേക്കുക, കുളിക്കുക, സന്ധ്യാവന്ദനം ചെയ്യുക ഇവയും ഉപേക്ഷിക്കണം. അപ്പോള്‍ ശിഷ്ടാചാരം ചെയ്യുന്നവര്‍ യോഗിയെ പരിഹസിക്കാനും ശകാരിക്കാനും ശാരീരിക ദ്രോഹം ചെയ്യാനും ഇടയുണ്ട്. അപ്പോള്‍ ഭയപ്പെട്ട്, യോഗി പിന്മാറരുത്. അതാണ്, ‘വിഗതഭീഃ’ എന്ന് പറഞ്ഞത്.
ബ്രഹ്മചാരിവ്രതേ സ്ഥിതഃ
ബ്രഹ്മചര്യം നിഷ്ഠയോടെ അനുഷ്ഠിക്കണം. സ്ത്രീകളോടുകൂടിച്ചേര്ന്ന് മൈഥുനം ചെയ്യാതിരിക്കുക മാത്രമല്ല ബ്രഹ്മചര്യാനുഷ്ഠാനം എന്ന് മനസ്സിലാക്കണം. സ്ത്രീകളെക്കുറിച്ച് ചിന്തിക്കുക, സ്ത്രീസംബന്ധിയായ കീര്‍ത്തനം, പാട്ടുപാടുക, സ്ത്രീകളൊന്നിച്ച് നൃത്തം ചെയ്യുക, സ്ത്രീകളെ ഒളിഞ്ഞുനോക്കുക, രഹസ്യമായി സംഭാഷണം ചെയ്യുക, മൈഥുനം നടത്താന്‍ ആലോചിക്കുക, തീരുമാനിക്കുക, മൈഥുനം ചെയ്യുക- ഈ എട്ട് തരം പ്രവൃത്തികളും മൈഥുന കര്‍മത്തില്‍ ഉള്‍പ്പെട്ടവയാണ്. ഇവയെല്ലാം യോഗി ഉപേക്ഷിക്കണം. ഇവ പരിശീലിക്കാന്‍ എളുപ്പമായ ഉപായം എന്താണ്?
രണ്ടുവഴികളുണ്ട്-ഒന്ന് ‘മച്ചിത്തഃ’- ചിത്തത്തില്‍-മനസ്സില്‍-എന്നെമാത്രം, കൃഷ്ണനെ മാത്രം പ്രതിഷ്ഠിക്കണം എന്ന് ഭഗവാന് പറയുന്നു. മനസ്സിന്റെ പ്രവൃത്തിയുടെ പ്രവാഹം എന്നിലേക്കുമാത്രം ആയിരിക്കണം എന്നര്‍ത്ഥം. ശ്രീശങ്കരാചാര്യര്‍ ‘മച്ചിത്തഃ’ എന്ന പദത്തെ വ്യാഖ്യാനിക്കുന്നത് ശ്രദ്ധിക്കുക.
മയി= പരമേശ്വരേ
ചിത്തം യസ്യ സഃ (എല്ലാ ദേവന്മാരുടെയും ഈശ്വരനായ എന്നില്‍ മനസ്സിന്റെ പ്രവാഹത്തെ ഉറപ്പിക്കണം.)
അതുമാത്രം ചെയ്താല്‍ പോര എന്ന് പറയുന്നു ഭഗവാന്.
‘മത്പരഃ’ – ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു. ”അഹം പരഃ യന്ന്യസഃ” (ഞാന്‍ തന്നെയാണ് പരമമായ പ്രാപ്യസ്ഥാനം) എന്ന അവബോധം ഉണ്ടാവണം. അദ്വൈതാചാര്യന്‍, ബ്രഹ്മത്തെ ധ്യാനിക്കണമെന്നോ, ബ്രഹ്മത്തെ ശ്രേഷ്ഠമായി അറിയണമെന്നോ അല്ല പറയുന്നത്. ഈ അധ്യായത്തിന്റെ അവസാനഭാഗത്ത് ആചാര്യര്‍ ഇക്കാര്യം വിശദീകരിക്കുന്നുമുണ്ട്. ഇങ്ങനെ മനസ്സിനെ ഉറപ്പിച്ച് ആസനത്തില്‍ ഇരുന്ന് ധ്യാനം ആരംഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: