ജനാധിപത്യത്തെക്കുറിച്ച് വാചാലമാവുകയും ഫാസിസ്റ്റ് സ്വഭാവം ശക്തിയായി തുടരുകയുമാണ് സിപിഎം. കേരളത്തിലുടനീളം അഴിച്ചുവിടുന്ന കൊലപാതക രാഷ്ട്രീയവും അക്രമങ്ങളും അതാണ് തെളിയിക്കുന്നത്. സ്വന്തമായി സ്വാധീനമുള്ള സ്ഥലങ്ങളില്‍ എതിരഭിപ്രായമുള്ളവരെ അരിഞ്ഞുതള്ളുന്നത് തുടരുകയാണ്. കണ്ണൂരില്‍ സമാധാന യോഗങ്ങള്‍ക്കുശേഷവും സിപിഎം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
കൊടിനശിപ്പിച്ചും കല്ലെറിഞ്ഞും പ്രചാരണബോര്‍ഡുകള്‍ തകര്‍ത്തും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനാണ് ശ്രമം. പോലീസ് പല സ്ഥലത്തും കാഴ്ചക്കാരാണെന്ന് മാത്രമല്ല, സിപിഎമ്മുകാര്‍ നല്കുന്ന കള്ളപ്പരാതി പ്രകാരം ഉടനടി നടപടി സ്വീകരിക്കാനും അറസ്റ്റ് ചെയ്യാനും തയ്യാറാകുന്നു. എന്നാല്‍ മാര്‍ക്സിസ്റ്റുകാര്‍ പ്രതികളായ കേസുകളില്‍ അറസ്റ്റില്ല.
ആരെയെങ്കിലും സ്റ്റേഷനിലെത്തിച്ചാലോ ആദരപൂര്‍വ്വം വിട്ടയയ്ക്കുകയും ചെയ്യുന്നു. ഫസല്‍ വധക്കേസില്‍ സിബിഐ കണ്ടെത്തിയ സിപിഎം ഗുണ്ടകളായ പ്രതികളെ രക്ഷിക്കാന്‍ എത്ര നീചമായ ജോലിയും ചെയ്യാന്‍ പോലീസിന് മടിയില്ല. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെ കസ്റ്റഡിയിലെടുത്ത് മൂന്നാംമുറയ്ക്ക് വിധേയനാക്കി കള്ള സ്റ്റേറ്റ്മെന്റില്‍ ഒപ്പിടുവിച്ച സംഭവം അതിലൊന്നാണ്. കണ്ണൂരിലെ കൊടുംകുറ്റവാളികളായ സിപിഎമ്മുകാര്‍ തിരുവനന്തപുരത്തുമെത്തി അക്രമങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
പത്തുദിവസം മുമ്പ് കോടതിയുടെ നിബന്ധന ലംഘിച്ച് തിരുവനന്തപുരത്തെത്തിയ കാരായി രാജന് തലസ്ഥാന നഗരം കൊലക്കളമാക്കാനുള്ള ഗൂഢാലോചന നടത്തിയതായി വ്യക്തമായിട്ടുണ്ട്. നഗരത്തില്‍ അടുത്തിടെ ഉണ്ടായ സംഭവങ്ങളെല്ലാം സിപിഎം ആസൂത്രണം ചെയ്തതാണ്. കാരായിമാരുടെ മനസ്സും മസ്തിഷ്കവുമുള്ള തിരുവനന്തപുരത്തെ ചില നേതാക്കളാണ് അക്രമങ്ങളുടെ പിന്നിലുള്ളത്. ബിജെപിയുടെ മൂന്ന് വനിതാ കൗണ്‍സിലര്‍മാര്‍ക്കെതിരെ അക്രമവും കള്ളക്കേസും ചുമത്തിയിട്ട് അധികം നാളായില്ല.
അതിനിടയില്‍ വ്യാപകമായി അക്രമവും അഴിച്ചുവിട്ടു. ജില്ലയില്‍ പല ഭാഗത്തും ഏകപക്ഷീയമായി സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പോലീസും ഒത്താശ ചെയ്യുന്നു എന്നുവേണം കരുതാന്‍. മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നു മേനി നടിക്കുന്ന പോലീസ് മുഖം നോക്കി തന്നെ നടപടി സ്വീകരിക്കുന്നു. പ്രതികള്‍ സിപിഎമ്മുകാരാണെങ്കില്‍ കേസില്ല, നടപടിയുമില്ല.
മറിച്ചാണെങ്കില്‍ ഓടിച്ചിട്ട് പിടിക്കും, മൂന്നാം മുറയ്ക്ക് വിധേയരാക്കും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നാട്ടില്‍ ആര്‍എസ്എസ്, കര്‍ഷകമോര്‍ച്ച നേതാക്കളെ സിപിഎം തുരുതുരാ വെട്ടിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിനു ചുറ്റുമുള്ളവര്‍പോലും വേട്ടയാടപ്പെടുകയും പോലീസ് കേസ്സെടുക്കാതിരിക്കുകയും ചെയ്യമ്പോള്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ നാട്ടില്‍ അക്രമികള്‍ അഴിഞ്ഞാടുന്നതില്‍ അത്ഭുതമില്ലല്ലോ.
സെക്രട്ടേറിയേറ്റില്‍ നിന്ന് അധികം ദൂരെയല്ലാത്ത ശ്രീവരാഹത്ത് അക്രമം ആരംഭിച്ചിട്ട് ആഴ്ചകളായി. അവിടെ കൗണ്‍സിലര്‍മാരുടെ ഓഫീസ് തകര്‍ത്ത അക്രമികള്‍ക്കെതിരെ കേസ്സെടുക്കുന്നതിനുപകരം കൗണ്‍സിലറുടെ കൗമാരക്കാരനായ മകനെതിരെ കള്ളക്കേസെടുത്തു. ഏറ്റവും ഒടുവിലാണ് ആര്‍എസ്എസ് ജില്ലാ നേതാവ് ജയപ്രകാശിനെ പട്ടാപ്പകല്‍ വെട്ടിയത്. എട്ടുപേരടങ്ങുന്ന സിപിഎം സംഘമാണ് ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് കെ. ജയപ്രകാശിനെ ശ്രീവരാഹത്തെ വീടിനു സമീപത്തുവച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.
വടിവാള്‍ കൊണ്ടുള്ള ആക്രമണത്തില്‍ വലതുകാല്‍ അറ്റുതൂങ്ങിയ ജയപ്രകാശിന്റെ തലയ്ക്കും മുതുകിലും ആഴത്തില്‍ മുറിവേറ്റു. 15 ഓളം വെട്ടുകളേറ്റ ജയപ്രകാശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉടന്‍ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒപ്പമുണ്ടായിരുന്ന സേവാഭാരതി ജില്ലാ സെക്രട്ടറി കെ. മോഹനനും ആക്രമണത്തില്‍ പരിക്കേറ്റു. രാവിലെ ഏഴേമുക്കാലോടെയാണ് പ്രദേശത്തെ ആകെ നടുക്കിയ സംഭവമുണ്ടായത്.
കണ്ണൂരില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ നടത്തുന്ന അക്രമങ്ങളുടെ സ്വഭാവം ഇതിനും ഉള്ളതാണ് കാരായിമാരുടെ പങ്ക് വ്യക്തമാക്കുന്നത്. ശ്രീവരാഹത്തെ കിളിക്കോട് മാമ്പഴ സ്കൂളിന് എതിര്‍വശത്തുള്ള ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാന്‍ സുഹൃത്ത് മോഹനന്റെ ബൈക്കിനു പുറകിലിരുന്ന് പോകവെയാണ് ജയപ്രകാശിനെ ആക്രമിച്ചത്. ഓടി രക്ഷപ്പെടാതിരിക്കാന്‍ ആദ്യം വലതുകാല്‍ മുട്ടിന് വെട്ടി. നിലത്തുവീണ ജയപ്രകാശിനെ അക്രമിസംഘം തുരുതുരെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച മോഹനനെയും കമ്പിവടിക്ക് അടിച്ചുവീഴ്ത്തി.
2008 ല്‍ സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് ജീവന് രക്ഷിക്കാന്‍ കഴിഞ്ഞ മോഹനന്റെ ഒരു കൈ തളര്‍ന്നു പോയിരുന്നു. ഈ കയ്യിലാണ് കമ്പിവടി കൊണ്ടുള്ള അടിയേറ്റത്. ഗൂഢാലോചനയെത്തുടര്‍ന്നാണ് ജയപ്രകാശിന് നേരെ ഉണ്ടായ ആക്രമമെന്ന് വ്യക്തം.
ആര്‍എസ്എസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ശാഖ തടയുമെന്നുമൊക്കെയുള്ള സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും പ്രസ്താവനകളാണ് അണികള്‍ അവസരമാക്കുന്നത്. പോലീസിനെ നിര്‍വീര്യമാക്കി അണികളെ ആയുധമണിയിക്കുന്നത് തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലാണ്. അത് എത്രയും വേഗം നിര്‍ത്തുന്നതാണ് സിപിഎമ്മിന് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: