തിരുവനന്തപുരം: 1916ല്‍ ശ്രീനാരായണഗുരു നടത്തിയെന്നവകാശപ്പെടുന്ന ‘നമുക്ക് ജാതിയില്ല വിളംബരം’ ശ്രീ നാരായണ ഗുരുവിന്റെ അറിവോടെയോ സമ്മതത്തോടെയോ നടത്തിയ വിളംബരം അല്ലെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടി ഭാരതീയ വിചാരകേന്ദ്രത്തിന്റെ പ്രമേയം. വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബുവാണ് വിചാരകേന്ദ്രത്തിന്റെ വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്.
ഗുരുവിന്റെ സന്ന്യാസി ശിഷ്യനായിരുന്ന ശ്രീനാരായണ ചൈതന്യസ്വാമി തന്റെ സ്ഥാനവും മുക്ത്യാര്‍ അവകാശങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി കൃത്രിമമായി ഉണ്ടാക്കി പരസ്യംചെയ്ത രേഖയാണത്. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ആശ്രമങ്ങളുടെയും മറ്റ് സ്വത്തുക്കളുടെയും ഭരണാവകാശങ്ങള്‍ ജാതിയില്‍ നായരായ ശ്രീനാരായണ ചൈതന്യസ്വാമിക്ക് മുക്ത്യാര്‍ വഴി ഗുരു നല്കിയപ്പോള് ഈഴവ സന്ന്യാസിമാരും എസ്എന്‍ഡിപി യോഗ നേതൃത്വവും മുക്ത്യാര്‍ റദ്ദ് ചെയ്യണമെന്ന് പ്രമേയം വഴി ശ്രീനാരായണ ഗുരുവിനോട് ആവശ്യപ്പെട്ടു. എതിര്‍പ്പ് ശക്തമായതോടെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്ന ചൈതന്യസ്വാമി കൃത്രിമ രേഖയുണ്ടാക്കി ഗുരുവിനെ കാണിക്കാതെയും ഒപ്പിടീക്കാതെയും പരസ്യം ചെയ്തതാണ് ഈ വിളംബരം.
ജാതിഭേദത്തിനും മതദ്വോഷത്തിനും എതിരെ പോരാടിയ ആചാര്യനാണ് ശ്രീനാരായണഗുരുവെന്ന് എല്ലാവരും അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാല്‍ ഗുരുവിന്റെ പേരില്‍ ഉണ്ടാക്കിയ കൃത്രിമരേഖയുടെ നൂറാം വാര്‍ഷികാഘോഷത്തിന് നേതൃത്വം നല്കിയ കേരളസര്‍ക്കാര്‍ ഈ രേഖയില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത് ദുരുദ്ദേശ്യത്തോടെയാണ്.
ചൈതന്യസ്വാമി 1916ല്‍ പ്രബുദ്ധകേരളത്തില്‍ പ്രസിദ്ധീകരിച്ച രേഖയില്‍ ‘പരസ്യം’ എന്നെഴുതിയിരുന്നത് കേരളസര്‍ക്കാര്‍ ‘നമുക്ക് ജാതിയില്ല’ എന്ന് മാറ്റിയെഴുതി കള്ളരേഖയുണ്ടാക്കി. ”എന്ന് ശ്രീ നാരായണഗുരു” എന്നത് നാരായണഗുരുവെന്ന് സര്‍ക്കാര്‍ മാറ്റിയെഴുതി. 1916 ല്‍ ശ്രീനാരായണഗുരു ജീവിച്ചിരുന്നപ്പോള്‍ ഒപ്പിടാത്ത രേഖയില്‍ 2016 ല്‍ കേരളസര്‍ക്കാര്‍ നാരായണഗുരുവെന്ന് കൃത്രിമമായി രേഖപ്പെടുത്തി കള്ളപ്രമാണം ഉണ്ടാക്കിയിരിക്കുകയാണ്.
കേരളസര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പും സാംസ്കാരിക വകുപ്പും പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നിറക്കിയ ‘നമുക്ക് ജാതിയില്ല’ കലണ്ടര്‍ പിന്‍വലിച്ച് കേരളജനതയോട് മാപ്പു പറയണമെന്നും കലണ്ടര്‍ അടിക്കാനും സമ്മേളനങ്ങള്‍ നടത്താനും പൊതുഖജനാവില്‍ നിന്ന് മുടക്കിയ പണം ഉത്തരവാദപ്പെട്ടവര്‍ തിരിച്ചടയ്ക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രമേയം ഉപസംഹരിക്കുന്നത്. ഇത് സംബന്ധിച്ച തെളിവുകള്‍ സഹിതം തയ്യാറാക്കിയ ലേഖനത്തിന്റെ പൂര്‍ണ രൂപം വിചാരകേന്ദ്രത്തിന്റെ വെബ്സൈറ്റായ www.vicharakendram.org/bvk/news-articlse ല്‍ ലഭ്യമാകുമെന്നും സുധീര്‍ബാബു ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: