ന്യൂദല്‍ഹി: പ്രത്യക്ഷ നികുതി ബില്‍ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും സമവായത്തിലെത്തിയില്ല. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗവും തിരുമാനമാകാതെ പിരിഞ്ഞതോടെ ജിഎസ്ടി ബില്ലുകള്‍ പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ അവതരിപ്പിക്കാനാവില്ല. ഇന്ന് നടക്കേണ്ട കൗണ്‍സില്‍ യോഗം വെട്ടിച്ചുരുക്കി.
ഈ മാസം 22, 23 തിയ്യതികളില്‍ കൗണ്‍സില്‍ വീണ്ടും യോഗം ചേരും. ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി സംവിധാനം നടപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. കരട് നിയമത്തിലെ ചില ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ജിഎസ്ടിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ചര്‍ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു.
സേവന നികുതി പിരിക്കുന്നതുസംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായിരുന്നു പ്രധാനമായും ഉന്നതാധികാര സമിതിയുടെ ആറാമത് യോഗം ദല്‍ഹിയില്‍ ചേര്‍ന്നത്. കേന്ദ്ര നിലപാടിനെ കേരളം, ഉത്തര്‍പ്രദേശ്, തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങള്‍ എതിര്‍ത്തു.
യോഗത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് 70 ശതമാനം അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കേന്ദ്ര ജിഎസ്ടി, സംസ്ഥാന ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി, സംസ്ഥാനങ്ങളുടെ നഷ്ടപരിഹാര നിയമം എന്നിവയുടെ രൂപരേഖയ്ക്ക് അംഗീകാരം നല്കുന്ന പ്രക്രിയയിലും തീരുമാനം ആയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: