തിരുവനന്തപുരം: പ്രാദേശിക വികസനത്തിനുള്ള ഫണ്ട് ചെലവഴിക്കാതെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്. 2016-17 ല്‍ കേരളത്തിലെ ആയിരത്തിലധികം വരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കായി 4,200 കോടി രൂപയാണ് വികസന ഫണ്ടായി വകയിരുത്തിയത്. എന്നാല്‍ സാമ്പത്തിക വര്‍ഷം എട്ട് മാസം പിന്നിട്ടിട്ടും 16.43 ശതമാനം (7,00 കോടി രൂപ) മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
ഇനിയുള്ള നാലുമാസം 3,200 കോടി രൂപ ചെലവഴിച്ചാലേ പദ്ധതി തുകയുടെ വിനിയോഗം പൂര്‍ണമാകൂ. ഇനിയുള്ള ഓരോ മാസവും 8,00 കോടിയിലധികം രൂപ ചെലവഴിക്കേണ്ടിവരും. ഇത് വ്യക്തമാക്കുന്നത് കഴിഞ്ഞ എട്ടുമാസം ചെലവഴിച്ചതിനെക്കാള്‍ കൂടുതല്‍ തുക അടുത്ത ഓരോമാസവും ചെലവഴിച്ചാല്‍ മാത്രമേ പദ്ധതിവിനിയോഗം പൂര്‍ത്തിയാകൂ എന്നാണ്. ഇത് അസംഭവ്യമാണ്. പക്ഷേ 2017 മാര്‍ച്ച് ആകുമ്പോള്‍ പദ്ധതി വിനിയോഗം പൂര്‍ണമാണെന്ന കണക്കുമായി സര്‍ക്കാര്‍ രംഗത്തുവരും. അതായത് വരുന്ന ഓരോ മാസവും 800 കോടിയിലധികം രൂപ ചെലവഴിച്ച്, പദ്ധതി വിഹിതം പൂര്‍ണമായി ചെലവഴിച്ചുവെന്ന അവകാശവാദമുയര്ത്തുകയാകും ചെയ്യുക.
സര്‍ക്കാര്‍ വലിയ അഴിമതിയാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. ഇതുതന്നെയാണ് കാലങ്ങളായി യുഡിഎഫ്, എല്‍ഡിഎഫ് നേതൃത്വത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഭരണനേതൃത്വങ്ങള്‍ ചെയ്തുപോന്നത്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓരോ വര്‍ഷവും വകയിരുത്തുന്ന നൂറുകണക്കിന് കോടി രൂപ ഇടതുവലത് നിയന്ത്രണങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ കള്ളക്കണക്കെഴുതി കൈക്കലാക്കിക്കൊണ്ടിരിക്കുകയാണ്. കരാറുകാരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ചേര്‍ന്നുള്ള അഴിമതി വികേന്ദ്രീകരണമാണ് ഇക്കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതെ സഹകരണമേഖലയെ സംരക്ഷിക്കാനെന്ന പേരില്‍ പുതിയ സമരമുഖം തീര്‍ക്കുന്ന യുഡിഎഫും എല്‍ഡിഎഫും ഒത്തൊരുമിച്ചുനിന്നുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന ഫണ്ടില്‍ വലിയൊരു ശതമാനം തട്ടിയെടുക്കുകയാണ്. ഈ വന്‍ അഴിമതി ജനം തിരിച്ചറിയണം. ഇതിനെതിരെ വരുംദിവസങ്ങളില്‍ ബിജെപി ശക്തമായി രംഗത്തുവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: