തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളില്‍ 12-ാം ക്ലാസ്സിലെ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 70 കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. ദക്ഷിണ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ എസ്. നീലകണ്ഠന് സല്യൂട്ട് സ്വീകരിച്ചു. സ്കൂള്‍ കേഡറ്റ് ക്യാപ്റ്റന്‍ എ.സി. ജീവന് നയിച്ച പരേഡില്‍ സ്കൂള്‍ കേഡറ്റ് അഡ്ജൂറ്റന്റ് ബിബിന്‍ രാജ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയി.
സ്കൂളില്‍ നിന്നു ലഭിച്ച അറിവും പരിശീലനവും ജീവിതത്തിലും തൊഴിലിലും ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ സഹായകരമാകുമെന്ന് എയര്‍ മാര്‍ഷല്‍ എസ്. നീലകണ്ഠന് പറഞ്ഞു.
കേഡറ്റുകള്‍ കാഴ്ചവച്ച പ്രകടനം നല്ല നിലവാരം പുലര്‍ത്തിയതായും നാടിന് വേണ്ടി സേവനമനുഷ്ഠിക്കാനുള്ള പ്രചോദനം എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധമേഖലകളില്‍ പ്രതിഭ തെളിയിച്ച കേഡറ്റുകള്‍ക്ക് എയര്‍ മാര്‍ഷല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ബഹുമുഖ പ്രതിഭയ്ക്കുള്ള അവാര്‍ഡ് സ്കൂള്‍ കേഡറ്റ് ക്യാപ്റ്റന്‍ എ.സി. ജീവന്, ഏറ്റവും മികച്ച അക്കാദമിക്ക് കേഡറ്റിനുള്ള അവാര്‍ഡ് ഹൗസ് ക്യാപ്റ്റന്‍ അതുല്‍ വി. പ്രമോദ്, ഏറ്റവും മികച്ച കായിക താരത്തിനുള്ള അവാര്‍ഡ് ഹൗസ് ക്യാപ്റ്റന്‍ ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്ക് ലഭിച്ചു.
പ്രിന്‍സിപ്പല്‍ കേണല്‍ എ. രാജീവ് നന്ദി പറഞ്ഞു. രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും അടങ്ങുന്ന വലിയ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയും നടത്തുന്ന രീതിയിലുള്ള പാസ്സിംഗ് ഔട്ട് പരേഡാണ് ഇവിടെയും പിന്തുടരുന്നത്. പ്രതിരോധമന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ ശ്രമഫലമായി രൂപംകൊണ്ട സൈനിക സ്കൂളുകളുടെ മുഖ്യലക്ഷ്യം സമൂഹത്തില്‍ താഴെത്തട്ടിലുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള പൊതു വിദ്യാഭ്യാസം പ്രദാനം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: