മുംബൈയില്‍ നാലാമത്തെ മല്‍സരം ജയിച്ചതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഒരിന്നിംഗ്സിനും 36 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ഗംഭീര വിജയം. ഇരട്ടസെഞ്ച്വറി നേടിയ നായകന് വിരാട് കോഹ്ലിയും 12 വിക്കറ്റുകള്‍ പിഴുത അശ്വിനും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് ആധികാരികജയം ഒരുക്കിയത്. ഈ ജയത്തോടെ ഇന്ത്യയുടെ അപരാജിത കുതിപ്പ് 17 മല്‍സരം പിന്നിട്ടു. 2015 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യ അവസാനമായി ടെസ്റ്റില്‍ തോറ്റത്. 1987ല്‍ ഇന്ത്യ സൃഷ്ടിച്ച അപരാജിതമായ 17 മല്‍സരങ്ങള്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചെന്നൈയില്‍ തുടങ്ങുന്ന അഞ്ചാം ടെസ്റ്റ് ജയിക്കാനായാല്‍ ഇക്കാര്യത്തില്‍ കോഹ്ലിയുടെ ഇന്ത്യയ്ക്ക് ചരിത്രം രചിക്കാം.
തുടര്‍ച്ചയായി അഞ്ചാം പരമ്പര വിജയമാണ് ഇന്നലെ കുറിച്ചത്. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയെ അവരുടെ നാട്ടില്‍ 2-1ന് തോല്‍പ്പിച്ച ഇന്ത്യ, പിന്നീട് സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയെ 3-0നും വെസ്റ്റിന്‍ഡീസിനെ അവരുടെ നാട്ടില്‍ 2-0നും ന്യൂസിലാന്‍ഡിനെ സ്വന്തം നാട്ടില്‍ 3-0നും തോല്‍പ്പിച്ചിരുന്നു. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം ടെസ്റ്റ് വിജയമെന്ന നേട്ടത്തിനൊപ്പമെത്തി. 2010ല്‍ 14 ടെസ്റ്റില്‍നിന്ന് ഇന്ത്യ എട്ട് വിജയം സ്വന്തമാക്കിയിരുന്നു. ഇത്തവണ 11 മല്‍സരങ്ങളില്‍നിന്നാണ് ഇന്ത്യ എട്ടുവിജയം സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന നായകന് എന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തമാക്കി. 2010ല്‍ ധോണിയുടെ കീഴില്‍ ഏഴ് മല്‍സരങ്ങളാണ് ഇന്ത്യ ജയിച്ചത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടുന്ന ഇരുപത്തിനാലാമത്തെ ടെസ്റ്റ് വിജയമാണിത്.
സ്ഥിരതയാര്‍ന്ന പ്രകടനവുമായി റെക്കോഡുകള്‍ ഓരോന്നായി സ്വന്തം പേരിലെഴുതി ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയുടെ ജൈത്രയാത്ര തുടരുന്നു. വാങ്കഡെയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടി വിരാട് കോലി തനിക്ക് വെല്ലുവിളിയായി വര്‍ത്തമാന ക്രിക്കറ്റില്‍ ആരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. കരിയറിലെ മൂന്നാം ടെസ്റ്റ് ഇരട്ട സെഞ്ച്വറിയാണ് കോഹ്ലി വാങ്കഡെയില്‍ പിന്നിട്ടത്. ടെസ്റ്റിലെ ഒരു കലണ്ടര്‍ വര്‍ഷം മൂന്നു ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും വാങ്കഡെയില്‍ കൊഹ്ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ഒപ്പം മൂന്നു ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനുമായി. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ ധോണി നായകസ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് കോഹ്ലി ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. ശ്രീലങ്കക്ക് എതിരെയാണ് കോഹ്ലി പൂര്‍ണസമയ ക്യാപ്റ്റനായി ആദ്യ പരമ്പരക്കിറങ്ങിയത്. പരമ്പര ജയത്തോടെ തുടങ്ങിയ കോഹ്ലിയുടെ ഗ്രാഫ് പിന്നിട് മുകളിലേക്കായിരുന്നു. കോഹ്ലിക്ക് കീഴില്‍ കളിച്ച 21ടെസ്റ്റില്‍ 13 ലും ഇന്ത്യ ജയം നേടി. ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. രണ്ട് തോല്‍വി. ഇതിനിടെ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഇന്ത്യയ്ക്ക് നേടിക്കൊടുത്തു.
ഈ നേട്ടങ്ങളില്‍ കോഹ്ലിയുടെ പ്രതികരണം ആരാഞ്ഞപ്പോള്‍ ഇന്ത്യന്‍ നായകന്റെ മറുപടി ”ഒരു തീരുമാനമെടുത്താല്‍ പിന്നോട്ടില്ല. വിജയമോ പരാജയമോ ഉണ്ടാകട്ടെ. തീരുമാനത്തില്‍ ഉറച്ച് നില്ക്കും ഉത്തരവാദിത്വം ഏറ്റെടുക്കും. ഇന്ത്യയുടെ ടെസ്റ്റ് കുപ്പായം താന്‍ സ്വപ്നം കണ്ടതാണ്.പിന്നീട് ടീമിന്റെ നായകനായി നേട്ടങ്ങള്‍ ആസ്വദിക്കുന്നു. സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ ശേഷിയുള്ളവരാക്കി ടീം അംഗങ്ങളെ മാറ്റാനാണ് ശ്രമിക്കുന്നത്” എന്നായിരുന്നു. ക്രിക്കറ്റിലെ ദൈവമായി വാഴ്ത്തപ്പെട്ടിരുന്നത് സച്ചിന് ടെണ്ടുല്‍ക്കറാണ്. എല്ലാ അര്‍ത്ഥത്തിലും സച്ചിന്റെ റിക്കാര്‍ഡുകളെല്ലാം പഴങ്കഥയാക്കുന്നതിന് അധികം കാക്കേണ്ട എന്നാണ് കോഹ്ലിയുടെ അപാരപ്രകടനം സൂചിപ്പിക്കുന്നത്.
സച്ചിന് മികച്ച കളിക്കാരനായിരുന്നെങ്കിലും മികച്ച ക്യാപ്റ്റന്‍ ആയിരുന്നില്ല. ഒരര്‍ത്ഥത്തില്‍ പരാജയമായിരുന്നു. കോഹ്ലിയുടെ കാര്യത്തില്‍ അങ്ങനെയല്ല. അതിവേഗം നേട്ടങ്ങളിലേക്ക് മുന്നേറുകയാണ് വിരാട് കോഹ്ലി. ഒപ്പം ക്രിക്കറ്റില്‍ ഇന്ത്യയുടെ വിജയത്തുടര്‍ച്ച ഉറപ്പിക്കുകയും. ഒരുകാലത്ത് വെസ്റ്റ് ഇന്‍ഡീസും പിന്നീട് ആസ്ട്രേലിയയും പുലര്‍ത്തിയിരുന്ന ക്രിക്കറ്റിലെ അപ്രമാദിത്വത്തിലേക്കാണ് ഇന്ത്യയുടെ കുതിപ്പ്. നായകന് കോഹ്ലിക്കൊപ്പം ടീമിലെ ഓരോരുത്തര്‍ക്കും അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: