തൃശൂര്‍: കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന ന്യൂജനറേഷന് ബാങ്കുകള്‍ക്കെതിരെ വ്യാപകമായ അന്വേഷണം. മുപ്പതും നാല്പതും ശതമാനംവരെ കമ്മീഷന് വാങ്ങി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുകൊടുത്തതായാണ് വിവരം ലഭിച്ചിരിക്കുന്നത്.
ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് ശാഖകള്കേന്ദ്രീകരിച്ചാണ് അന്വേഷണം. ജില്ലയിലെ ഈ ബാങ്കുകളിലെ വിവിധ ശാഖകളില്‍ ഇന്നലെ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഏറെക്കാലമായി ഇടപാടു നടത്തുന്നവരും വന്‍തുക നിക്ഷേപിച്ചവരുമായ ചെയ്തവരുമായ ഇടപാടുകാരുടെ കള്ളപ്പണമാണ് വെളുപ്പിച്ച് നല്‍കിയിട്ടുള്ളത്. ബാങ്ക് മാനേജര്‍മാരും ചില ഉദ്യോഗസ്ഥരും ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.
ആദായനികുതി വകുപ്പ് കണ്ടെത്തിയാല്‍ 90ശതമാനംവരെ പിഴനല്‍കേണ്ടിവരും എന്ന സാഹചര്യത്തിലാണ് നാല്പത് ശതമാനംവരെ കമ്മീഷന് നല്കി കള്ളപ്പണം വെളുപ്പിക്കാന്‍ ഇടപാടുകാര്‍ തയ്യാറായത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം മാറ്റുന്ന ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സംവിധാനങ്ങള്‍ ചില ബാങ്കുകള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ തിരിച്ചറിയല്‍ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് സംഘടിപ്പിച്ചും മറ്റുമാണ് കള്ളപ്പണം അധികവും വെളുപ്പിച്ചിട്ടുള്ളത്. ജില്ലയിലെ പ്രമുഖ വിദേശ പണമിടപാട് സ്ഥാപനവും സംശയത്തിന്റെ നിഴലിലാണ്. ന്യൂജനറേഷന് ബാങ്കുകളുടെ എടിഎമ്മില്‍ നിറക്കാനുള്ള പണം പോലും ചില ഇടപാടുകാര്‍ക്കുവേണ്ടി ബാങ്കുകള്‍ പൂഴ്ത്തിയതായി വ്യക്തമായിട്ടുണ്ട്. അന്വേഷണത്തില്‍ ഇവ തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിവരുമെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് തൃശൂര്‍ ജില്ലാസഹകരണബാങ്കിന്റേയും ചില പ്രാഥമിക സഹകരണബാങ്കുകളുടേയും ശാഖകളിലും ഇന്നലെ പരിശോധന നടത്തി. ജില്ലാസഹകരണബാങ്കിന്റെ ഹെഡ്ഓഫീസിലും തൃശൂര്‍ ബ്രാഞ്ചിലുമാണ് പരിശോധന നടന്നത്. നവംബര്‍ എട്ടിനുശേഷം വന്ന നിക്ഷേപങ്ങളുടെ കണക്കുകളും ശേഖരിച്ചിട്ടുണ്ട്. നബാര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു ജില്ലാസഹകരണബാങ്കിലെ പരിശോധന. നിക്ഷേപങ്ങള്‍ക്ക് കെവൈസി ബാധകമാക്കിയിട്ടുണ്ടോ എന്നകാര്യവും പരിശോധിച്ചു. പരിശോധന വരുംദിവസങ്ങളിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: