കൊച്ചി: ബള്‍ഗേറിയയില്‍ നിന്ന് കൊച്ചിയിലെ വ്യവസായി ട്രേഡ് ഇന്റര്‍നാഷണല്‍ ഉടമ ജോസ് ജോര്‍ജിന്റെ അക്കൗണ്ടില്‍ എത്തിയ 58 കോടി രൂപ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് നടപടി ആരംഭിച്ചു.
കയറ്റുമതിയുമായി ബന്ധപ്പെട്ട് ജോസ് നല്കിയ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇടപാടിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് ജോസിന് കത്തും സമന്‍സും നല്‍കിയിട്ടും മറുപടിയുണ്ടാകാത്തതിനെത്തുടര്ന്നാണ് നടപടി. 10 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ എണ്ണ കയറ്റുമതി നടത്തിയതിന് ലഭിച്ച തുകയാണിതെന്നാണ് ജോസിന്റെ അവകാശം. എന്നാല്‍ ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്ന് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും കണ്ടെത്തിയിട്ടുണ്ട്.
പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ജോസ് വെളിപ്പെടുത്തിയിട്ടില്ല. പുറത്തുനിന്നുള്ള ആരുടെയോ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ജോസ് പെരുമാറുന്നതെന്നാണ് എന്‍ഫോഴ്സ്മെന്റ് നല്കുന്ന സൂചന. വിദേശത്തുള്ള ആരോ അഴിമതിയിലൂടെ നേടിയ പണം എത്തിച്ചതാണോയെന്നും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ജോസ് സഹകരിക്കാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
ഭക്ഷ്യ എണ്ണ കയറ്റുമതി നടത്തിയെന്നു പറയുന്ന ഷിപ്പിങ് കമ്പനി പേപ്പറില്‍ മാത്രമാണ്. ഇവര്‍ക്ക് മുംബൈയില്‍ ഓഫീസോ മറ്റ് സ്ഥാപനങ്ങളോ ഇല്ല. എന്നാല്‍ വെബ്സൈറ്റ് സജീവമാണ്. ജോസ് നല്കിയ രേഖകളില്‍ ഒന്നിലധികം ഷിപ്പിങ് കമ്പനികളുടെ പേര് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവ യഥാര്‍ഥത്തിലുള്ളതാണോയെന്നും എന്‍ഫോഴ്സ്മെന്റ് പരിശോധിക്കും.
ഭക്ഷ്യ എണ്ണ കയറ്റുമതിയുടെ പേരില്‍ ബള്‍ഗേറിയന്‍ കമ്പനിയായ സ്വസ്ത ഡി യില്‍ നിന്നും 58 കോടി രൂപയാണ് ജോസിന്റെ പേരില്‍ വില്ലിങ്ടണ്‍ ഐലന്റിലെ എസ്ബിഐ ശാഖയിലെ അക്കൗണ്ടിലെത്തിയത്. ഇതില്‍ 29 കോടിയോളം രൂപ ജോസിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലേക്ക് മാറ്റിയിരുന്നു. ഈ തുകയും കണ്ടുകെട്ടാനാണ് എന്‍ഫോഴ്സ്മെന്റ് നീക്കം. ബാങ്ക് അക്കൗണ്ടിലുള്ള പണം മരവിപ്പിച്ചിരിക്കുകയാണ്. കസ്റ്റംസിന്റെ വ്യാജ സീല്‍ പതിച്ച കയറ്റുമതി രേഖകളുടെ വിശദാംശങ്ങള്‍ തേടി പോലീസ് അടുത്ത ദിവസം മുംബൈയിലേക്ക് പോകും. ജോസ് ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: