ഇരിങ്ങാലക്കുട: കല്ലേറ്റുംകര കേരള ഫീഡ്സിലെ കയറ്റിറക്ക് പ്രശ്നം രൂക്ഷമായി. തിങ്കളാഴ്ച നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെ ലോഡുകള്‍ തിരിച്ചയക്കാന്‍ തിരുമാനിച്ചു. തിങ്കളാഴ്ച രാവിലെ പോലിസ് സംരക്ഷണയോടെ ലോഡിറക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു കമ്പനി മാനേജ്മെന്റ്. എന്നാല്‍ കരാര്‍ അനുസരിച്ചുള്ള തൊഴില്‍ ലഭിക്കാത്തതിനാല്‍ മുഴുവന്‍ ലോഡും തങ്ങള്‍ തന്നെ ഇറക്കുമെന്ന നിലപാടിലായിരുന്നു 147 ഗ്രൂപ്പ്. ഇത് മാനേജ്മെന്റ് തള്ളി.
അറുപതു ശതമാനം 147 ഗ്രൂപ്പിനും ബാക്കി മറ്റ് രണ്ട് വിഭാഗങ്ങള്‍ക്ക് ഇരുപതു ശതമാനം വീതവും നല്‍കാമെന്നായിരുന്നു മാനേജ്മെന്റ് അധിക്യതരുടെ നിലപാട്. എന്നാല്‍ അതംഗീകരിക്കാന്‍ 147 ഗ്രൂപ്പ് തൊഴിലാളികള്‍ തയ്യാറായില്ല. തുടര്‍ന്ന് 147 ഗ്രൂപ്പ് തൊഴിലാളികള്‍ കമ്പനി ഗേറ്റ് ഉപരോധിച്ചു.
ലോഡിറക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സംരക്ഷണം നല്‍കാനായി രാവിലെ തന്നെ പോലിസ് സ്ഥലത്തെത്തിയിരുന്നു. ചാലക്കുടി ഡി.വൈ.എസ്.പി പി. വാഹിദ്, സി.ഐമാരായ കെ. സുമേഷ്, എം.കെ സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹമായിരുന്നു സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നത്. എന്നാല്‍ ഉച്ചവരെ ലോഡിറക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. പന്ത്രണ്ടരയോടെ മാനേജ്മെന്റ് നിര്‍ദ്ദേശപ്രകാരം 24 ഗ്രൂപ്പ് തൊഴിലാളികള്‍ കമ്പനിയിലേക്ക് കടന്ന് മൂന്ന് ലോറികളില്‍ നിന്ന് ലോഡിറക്കി. ഇതിനെതിരെ 147 ഗ്രൂപ്പ് തൊഴിലാളികള്‍ രംഗത്തെത്തിയതോടെ പോലിസ് തടഞ്ഞു.
ഇത് ചെറിയതോതില്‍ സംഘര്‍ഷത്തിനിടയാക്കി. അതിന് ശേഷം മറ്റ് ലോറികള്‍ അകത്തേക്ക് കടത്താന്‍ 147 ഗ്രൂപ്പ് തൊഴിലാളികള്‍ അനുവദിച്ചില്ല. പ്രശ്നപരിഹാരത്തിനായി 147 ഗ്രൂപ്പ് തൊഴിലാളി യൂണിയന് നേതാക്കള്‍ ചര്‍ച്ചയ്ക്ക് ഓഫീസിലെത്തിയെങ്കിലും ആദ്യം മാനേജ്മെന്റ് തയ്യാറായില്ല. 60.20.20 എന്നതില്‍ നിന്നും പിറകോട്ട് പോകാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു മാനേജ്മെന്റ്. പ്രശ്നം പരിഹരിക്കാനായി 147 ഗ്രൂപ്പ് യൂണിയന് നേതാക്കള്‍ 80.10.10 എന്ന നിലയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെങ്കിലും മാനേജ്മെന്റ് വഴങ്ങിയില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ ലോഡുകള്‍ തിരിച്ചയക്കാന്‍ കമ്പനി തിരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: